മുംബൈ: മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലെപുല്ഗാവിലുളള സൈനിക ആയുധസംഭരണശാലയില്‍ വന്‍തീപ്പിടിത്തം. 17 പേര് മരിച്ചു. 19 പേര്‍ക്ക് പരിക്കുണ്ട്. മരിച്ചവരില്‍ രണ്ട് പേര് ഉന്നത ഉദ്യോഗസ്ഥരും 15 പേര് ജവാന്മാരുമാണ്. അപകടകാരണം അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പൂനെയിലുളള പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി. രാജ്യത്തെ ഏറ്റവും വലിയ ആയുധസംഭരണശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ കോടികളുടെ ആയുധങ്ങളാണ് നശിച്ചത്. അട്ടിമറി സാധ്യതയും പരിശോധിക്കുന്നുണ്ട്.
ഇന്നലെ, പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടിനുമിടയിലാണ് തീപ്പിടിത്തമുണ്ടായത്. ലഫ്. കേണല്‍ ആര്.എസ്. പവാര്‍, മലയാളിയായ മേജര്‍ കെ. മനോജ് എന്നിവരാണ് മരിച്ച ഉന്നത ഉദ്യാഗസ്ഥര്‍. സംഭരണ ശാലയിലെ ഒരു ഷെഡിലാണ് ആദ്യം തീ ഉണ്ടായത്. തുര്‍ടന്ന് സ്ഫോടന പരമ്പരയോടെ തീ മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു. പുറത്ത് നിന്ന് ഏതെങ്കിലും സ്ഫോടക വസ്തുക്കളുപയോഗിച്ച് സ്ഫോടനം നടത്താനുളള സാധ്യതയും അധികൃതര്‍ തളളുന്നില്ല. പ്രതിരോധ സുരക്ഷ സംഘത്തിലുളളവരാണ് മരിച്ചത്. മലയാളിയായ മേജര്‍ കെ. മനോജ് ചീഫ് സെക്യൂരിറ്റി ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ആയുധസംഭരണശാലയ്ക്കടുത്ത് താമസിക്കുന്ന നാട്ടുകാരെ സുരക്ഷ കണക്കിലെടുത്ത് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആകാശത്തോളം ഉയര്‍ന്ന അഗ്നിനാളങ്ങള്‍ അകലെ നിന്നുവരെ കാണാന്‍ കഴിയുമായിരുന്നു. പത്തിലേറെ അഗ്നിശമന യന്ത്രങ്ങള്‍ മണിക്കൂറുകള്‍ പ്രവര്‍ത്തിച്ചാണ് രാവിലെ ആറേകാലോടെ തീ നിയന്ത്രണ വിധേയമാക്കിയത്. 2007ല്‍ ജമ്മുകശ്മീരിലെ ആയുധ ഡിപ്പോയില്‍ തീപ്പിടിത്തത്തില്‍ വന്‍നാശനഷ്ടം ഉണ്ടായിരുന്നു. അന്നും 17 പേരാണ് മരിച്ചത്. 2010ല്‍ കൊല്‍ക്കത്തയിലെ ആയുധ ഡിപ്പോയിലുണ്ടായ തീപ്പിടിത്തത്തില്‍ 150 ടണ്‍ ആയുധങ്ങളാണ് കത്തി നശിച്ചത്. അന്ന് ആള്‍നാശമുണ്ടായില്ല.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്ക് ചേരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പരിക്കേറ്റവര്‍ക്ക് എത്രയും വേഗം സുഖമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
അപകടത്തില്‍ പെട്ടവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് നല്കാന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ജില്ലാ ഭരണകൂടത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: