കോഴിക്കോട്: തിരുവണ്ണൂര്‍ പാലാട്ട് എയുപി സ്കൂള്‍ അടച്ചുപൂട്ടാനെത്തിയ എഇഒയെയും സംഘത്തെയും നാട്ടുകാര്‍ തടഞ്ഞു. ഇതിനെത്തുടര്‍ന്ന് സ്കൂള്‍ അടച്ചുപൂട്ടണമെന്ന കോടതി ഉത്തരവ് നടപ്പാക്കാനാകാതെ എഇഒ മടങ്ങി.
കോടതി ഉത്തരവു പ്രകാരം സ്കൂള്‍ അടച്ചുപൂട്ടാനെത്തിയ എഇഒ കുസുമത്തെയും സംഘത്തെയും സ്കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടയുകയായിരുന്നു. വൈകുന്നേരം മൂന്നുമണിയോടെ വന്‍ പോലീസ് അകമ്പടിയോടെയാണ് എഇഒ സ്ഥലത്തെത്തിയത്.
എഇഒയെയും സംഘത്തെയും പ്രതിഷേധക്കാര്‍ തടഞ്ഞതോടെ സ്കൂള്‍ മുറ്റത്തേക്കു പ്രവേശിക്കാന്‍ എഇഒയ്ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ഒരു മണിക്കൂറോളം കാത്തുനിന്നെങ്കിലും പ്രതിഷേധം കനത്തതോടെ എഇഒയും സംഘവും മടങ്ങുകയായിരുന്നു. നാട്ടുകാര്‍ക്കുനേരെ പോലീസ് ആദ്യം ബലം പ്രയോഗിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ പിന്‍വാങ്ങുകയായിരുന്നു.
കൗണ്‍സിലര്‍ നമ്പിടി നാരായണന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാജീവ്, ധര്‍മ്മരാജ്, ഗിരീഷ്, അഭിലാഷ്, ഹമീദ്, ജയചന്ദ്രന്, സുബ്രഹ്മണ്യന്, റസിഡന്‍സ് അസോസിയേഷന് ഭാരവാഹി ഇ.സി. ശശിധരന് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
സ്കൂള്‍ അടച്ചുപൂട്ടി രേഖകള്‍ എടുക്കാന്‍ എഇഒ എത്തുമെന്നറിഞ്ഞ് സ്കൂളിന്റെ പ്രവേശന കവാടത്തില്‍ രാവിലെ മുതല്‍ തന്നെ സ്കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. രാവിലെ പത്തു മണിയോടെ എഇഒ എത്തുമെന്നായിരുന്നു ആദ്യം കിട്ടിയ വിവരം. എന്നാല്‍ എഇഒ എത്താന്‍ വൈകിയതോടെ നാട്ടുകാര്‍ പ്രതിഷേധവും നീട്ടുകയായിരുന്നു. ഇടയ്ക്ക് സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ പോലീസും സ്ഥലത്ത് വന്നു പോയികൊണ്ടിരുന്നു.
1958ല്‍ പാലാട്ട് ഗോപാലന് നായരാണ് സ്കൂള്‍ ആരംഭിച്ചത്. അഞ്ച്, ആറ്, ഏഴ് കാസ്സുകളാണ് സ്കൂളില്‍ ഉള്ളത്. ആദ്യ കാലങ്ങളില്‍ 200 വിദ്യാര്‍ത്ഥികള്‍ വരെ സ്കൂളില്‍ പഠിച്ചിരുന്നു. സ്കൂള്‍ ഇരിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കം കോടതിയില്‍ എത്തിയതോടെ ഹമീദ് എന്നയാള്‍ സ്കൂളും സ്ഥലവും വിലക്ക് വാങ്ങുകയായിരുന്നു. 2007ലാണ് ഇപ്പോഴത്തെ മാനേജര്‍ മുഹമ്മദ് അഷ്റഫ് സ്കൂളും സ്ഥലവും വാങ്ങുന്നത്. സ്കൂള്‍ നടത്തിപ്പ് നല്ല രീതിയില്‍ ചെയ്തോളാം എന്ന വാക്കിലാണ് ഇയാള്‍ സ്കൂള്‍ ഏറ്റെടുത്തത്. എന്നാല്‍ മാനേജമെന്റ് അവകാശം കൈവശപ്പെടുത്തി ഒരുമാസത്തിനുള്ളില്‍ സ്കൂള്‍ നഷ്ടത്തിലാണെന്നും സ്കൂള്‍ തുടര്‍ന്നുകൊണ്ടുപോവുക അസാദ്ധ്യമാണെന്നും വരുത്തി തീര്‍ത്ത് സ്കൂള്‍ പൂട്ടിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു അഷ്റഫ് എന്നും നാട്ടുകാര്‍ ആരോപിച്ചു.
സ്കൂളിനാവശ്യമായ യാതൊരു ബൗദ്ധിക സാഹചര്യങ്ങളും ഒരുക്കികൊടുക്കാന്‍ ഇയാള്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് സ്കൂളിലേക്ക് കുട്ടികളും വരാതായി. മാനേജര്‍ നല്കിയ പരാതിയെതുടര്‍ന്ന് 2012ല്‍ ഗവ. സെക്രട്ടറി ഹിയറിംഗ് നടത്തുകയും സ്കൂള്‍ ഏറ്റെടുക്കാന്‍ ഡിപിഒക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് 2015-ല്‍ ഹൈക്കോടതിയെ സമീപിച്ച് സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ് വാങ്ങുകയായിരുന്നു മാനേജര്‍. ഇതിനെതിരെ വിദ്യാഭ്യാസ വകുപ്പ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധിയെ അനുകൂലിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വരികയായിരുന്നു.
ഇതിനെത്തുടര്‍ന്ന ാണ് സ്കൂള്‍ അടച്ചുപൂട്ടല്‍ നടപടികള്‍ വീണ്ടും ആരംഭിച്ചത്. നിലവില്‍ 16 വിദ്യാര്‍ത്ഥികളും അഞ്ചു അദ്ധ്യാപകരും ഒരു അനദ്ധ്യാപക ജീവനക്കാരനുമാണ് സ്കൂളിലുള്ളത്. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന 17 പേരില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ ഏഴാം ക്ലാസ് വിജയിച്ചതോടെ കുട്ടികളുടെ എണ്ണം 14 ആയി ചുരുങ്ങിയിരുന്നു. എന്നാല്‍ രണ്ടു കുട്ടികള്‍ അഞ്ചാം തരത്തിലേക്ക് പ്രവേശനം നേടിയെത്തിയതോടെ കുട്ടികളുടെ എണ്ണം 16 ആയി.
രാവിലെ നടന്ന പ്രതിഷേധം കൗണ്‍സിലര്‍ കൗണ്‍സിലര്‍ നമ്പിടി നാരായണന് ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് അസോസിയേഷന് ഭാരവാഹി ഇ.സി. ശശിധരന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം സെക്രട്ടറി എന്‍.വി. ദിനേശന്, ഏരിയാസെക്രട്ടറി രാജീവ്, ധര്‍മ്മരാജ്, ഗിരീഷ്, അഭിലാഷ്, ഹമീദ്, ജയചന്ദ്രന്, സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്കൂള്‍ അടച്ചുപൂട്ടല്‍ നടപടി സ്വീകരിക്കാനായില്ലെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് എഇഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: