കോഴിക്കോട്: യുഡിഎഫ് കൗണ്‍സിലര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊണ്ടുവന്ന അടിയന്തിരപ്രമേയത്തിന് മേയര്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷ നേതാവ് അഡ്വ. പി.എം. സുരേഷ്ബാബുവാണ് പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയത്. 37-ാം വാര്‍ഡിലെ കൗണ്‍സിലര്‍ നിര്‍മ്മല പ്രദേശത്തെ റോഡ് നന്നാക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ യോഗത്തില്‍ സംബന്ധിച്ച ശേഷം മടങ്ങിവരും വഴിയാണ് ഇവര്‍ക്ക് നേരെ അക്രമമുണ്ടായതെന്നും കൂടെയുണ്ടായിരുന്ന സഹോദരനെയും ഭര്‍ത്താവിനെയും സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചെന്നും സുരേഷ്ബാബു പ്രമേയത്തില്‍ പറഞ്ഞു. പരുക്കേറ്റ കൗണ്‍സിലര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്തെ ഭരണമാറ്റത്തെ തുടര്‍ന്നുണ്ടായ അക്രമണപരമ്പരകളുടെ തുടര്‍ച്ചയാണ് കൗണ്സിലര്ക്കെതിരെയുണ്ടായ ആക്രമണമെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഈ പരാമര്‍ശം രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മേയറുടെ താത്കാലിക ചുമതല വഹിക്കുന്ന ഡെപ്യൂട്ടിമേയര്‍ മീരാദര്‍ശക് അടിയന്തിര പ്രമോയത്തിന് അനുമതി നിഷേധിച്ചത്. ആക്രമണത്തെ അപലപിക്കുന്നതായും ഇക്കാര്യത്തില്‍ ആവശ്യമായ നടപടിയെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടതായും മേയര്‍ അറിയച്ചതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. സഹകൗണ്സിലര്ക്ക് നേരെയുള്ള ആക്രമണത്തെ പോലും രാഷ്ട്രീമായി നേരിടുന്നത് ക്രൂരവും മനുഷ്യരഹിതവുമാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനെ ഭരണപക്ഷം പ്രതിരോധിച്ചു. ഇതോടെ യോഗത്തില്‍ ബഹളമായി മേയര്‍ വഴങ്ങുന്നില്ലെന്ന് കണ്ടത്തോടെ പ്രതിപക്ഷം സഭവിട്ട് ഇറങ്ങി. തുടര്‍ന്ന് പതിവ് അജണ്ടകള്‍ പാസാക്കി കൗണ്‍സില്‍ പിരിഞ്ഞു.
കഴിഞ്ഞ ആറ് മാസം സഭാനടപടികളോട് സഹകരിച്ച തങ്ങള്‍ക്ക് ഇനി പുതിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ പുന:പരിശോധിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അസഹിഷ്ണുതക്ക് എതിരെ ശബ്ദിക്കുന്ന സിപിഎമ്മിന്റെ സഹിഷ്ണുതയില്ലായ്മയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും യുഡിഎഫ് കൗണ്‍സിലര്‍മാരായ അഡ്വ. പി.എം. സുരേഷ്ബാബു, അഡ്വ.പി.എം. നിയാസ്, ഉഷാദേവി ടീച്ചര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വി.കെ.സി. മമ്മത്കോയ ആയിരുന്നു മേയര്‍ സ്ഥാനത്തെങ്കില്‍ ഇങ്ങനെ ആകുമായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: