കോഴിക്കോട്: മഴക്കാലത്തെ രോഗവ്യാപനം തടയാന്‍ ജൂണ്‍ അഞ്ചിന് ജില്ലയില്‍ ബഹുജനപങ്കാളിത്തത്തോടെ ശുചീകരണയജ്ഞം നടത്തുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. ജൂണ്‍ ആറിന് സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും പരിസരവും വൃത്തിയാക്കും. മഴ ശക്തിപ്പെടുംമുമ്പ് ഡ്രെയിനേജുകളിലേയും കള്വര്ട്ടുകളിലേയും മാലിന്യം നീക്കം ചെയ്യും. പ്രളയക്കെടുതിയിലും കടല്‍ക്ഷോഭത്തിലും അകപ്പെടുന്നവരെ മാറ്റിപാര്‍പ്പിക്കാനുളള അഭയകേന്ദ്രങ്ങള്‍ ജൂണ്‍ മൂന്നിനകം തയ്യാറാക്കും. അപകടാവസ്ഥയിലുള്ള മരങ്ങള്‍ എത്രയുംവേഗം മുറിച്ചുമാറ്റും. മഴക്കാല പൂര്‍വ ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂണ്‍ അഞ്ചിലെ ശുചീകരണ യജ്ഞത്തിനായി വാര്‍ഡ് തലത്തില്‍ സംഘാടകസമിതി രൂപീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. സമിതിയില്‍ സ്ഥലത്തെ രാഷ്ട്രീയകക്ഷികള്‍, കുടുംബശ്രീ, റസിഡന്‍സ് അസോസിയേഷന്, സാമൂഹിക-സാംസ്കാരിക സംഘടനകള്‍ തുടങ്ങിയ എല്ലാ വിഭാഗമാളുകളേയും ഉള്‍പ്പെടുത്തണം. രാവിലെ ആറരമണിക്കു തുടങ്ങുന്ന യജ്ഞം ശുചീകരണം പൂര്‍ത്തിയാകുന്നതുവരെ തുടരും.
മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത്-മുനിസിപ്പാലിറ്റി ശുചീകരണ സമിതികള്‍ക്ക് 25000 രൂപയും കോര്പ്പറേഷന് സമിതികള്‍ക്ക് 35000 രൂപയും അനുവദിക്കും. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ (എന്‍.ആര്.എച്ച്.എം) 10000 രൂപ, ശുചിത്വമിഷന്റെ 10000 രൂപ (കോര്‍പ്പറേഷനില്‍ 20000 രൂപ) ഗ്രാമപഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്പ്പറേഷന് അനുവദിക്കുന്ന 5000 രൂപ എന്നിവ ചേര്‍ന്നതാണ് ഈ തുക. ശുചിത്വമിഷന് ഫണ്ട് വൈകുകയാണെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍നിന്നോ പ്ലാന്‍ ഫണ്ടില്‍നിന്നോ ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നോ താത്കാലികമായി പണം ചെലവഴിക്കാം. ഇതിനായി യഥേഷ്ടാനുമതി ഉത്തരവ് തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മഴക്കാല ദുരന്തങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് രണ്ട് ദിവസത്തിനകം നഷ്ടപരിഹാരം നല്കാന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, കടല്‍ക്ഷോഭം എന്നിവ അപ്പപ്പോള്‍തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ റവന്യൂ, ഇറിഗേഷന്‍, ടൂറിസം എന്നീ വകുപ്പുകളില്‍ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ആശുപത്രികളിലെ മരുന്ന് ക്ഷാമം പരിഹരിക്കാന്‍ ലോക്കല്‍ പര്‍ച്ചേസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. പൊട്ടിവീഴാന്‍ സാധ്യതയുളള വൈദ്യുതി ലൈനുകള്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തണം. വൈദ്യുതികമ്പിയില്‍ തട്ടിനില്‍കുന്ന മരക്കൊമ്പുകള്‍ മൂന്നുദിവസത്തിനകം മുറിച്ചു മാറ്റണം. പഴക്കം ചെന്ന വൈദ്യുതി തൂണുകള്‍ മാറ്റാനും നടപടി സ്വീകരിക്കണം- മന്ത്രി നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജൂണ്‍ ആറിന് രാവിലെ ഒമ്പതു മുതല്‍ പതിനൊന്നു വരെയായിരിക്കും ശുചീകരണയജ്ഞം. വാര്‍ഡ്തല ശുചീകരണ യജ്ഞത്തില്‍ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്താനായി സിറ്റി പോലീസ് കമ്മീഷണര്‍ ജൂണ്‍ അഞ്ചിന് മുമ്പ് റസിഡന്‍സ് അസോസിയേഷനുകളുടെ യോഗം വിളിച്ചുചേര്‍ക്കും. പൊതുജന ബോധവത്ക്കരണത്തിനായി സ്പോണ്‍സര്‍ഷിപ്പ് വഴി ജില്ലയിലെങ്ങും ബാനറുകള്‍ തൂക്കും. ജൂണ്‍ നാലിന് ഉച്ചയ്ക്ക് മുമ്പ് വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ ജില്ലാകലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ താന്‍തന്നെ കലക്ടറേറ്റിലെത്തി അവലോകനം ചെയ്യുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു.
യോഗത്തില്‍ എംഎല്‍എമാരായ എ. പ്രദീപ്കുമാര്‍, ഡോ. എം.കെ. മുനീര്‍, വി.കെ.സി മമ്മത്കോയ, പുരുഷന് കടലുണ്ടി, ഇ.കെ. വിജയന്, കെ.ദാസന്, കാരാട്ട് റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത്, സിറ്റിപോലീസ് കമ്മീഷണര്‍ ഉമാബെഹ്റ, എഡിഎം ടി. ജനില്‍കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്.എല്‍.സരിത, ജില്ലാ ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.പി. വേലായുധന്, ഫയര്‍ ആന്റ് റെസ്ക്യൂ ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ ഭാസ്കര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: