കൊല്ലം: ബാങ്കുകള്‍ വഴി നല്‍കിവരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് ട്രഷറി വഴിയാക്കാന്‍ നീക്കമുണ്ടെന്ന പരാതി അനേ്വഷിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം കെ.മോഹന്‍കുമാര്‍ ഉത്തരവിട്ടു. തേവള്ളി ശ്രീലക്ഷ്മിയില്‍ ടി.എന്‍.ഭാസ്കരന്‍നായര്‍ (93) സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കൊല്ലം ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റിന് കോടതിയില്‍ നിന്നും 30 വര്‍ഷങ്ങള്‍ക്കു മുമ്പ് വിരമിച്ചയാളാണ് ഭാസ്കരന്‍പിള്ള. ട്രഷറിയില്‍ നിന്നും പെന്ഷന് വാങ്ങുന്നവരുടെ ജനുവരി മുതല്‍ മേയ് വരെയുള്ള വര്‍ദ്ധിപ്പിച്ച ക്ഷാമബത്ത ബാങ്കില്‍ നിന്നും പെന്ഷന് വാങ്ങുന്നവര്‍ക്ക് ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. 1980 ലാണ് ബാങ്ക് മുഖേന പെന്ഷന് നല്കി തുടങ്ങിയത്. കേരള സര്‍വീസ് ചട്ടങ്ങള്‍ ബാങ്കുകള്‍ക്ക് അറിയാത്തതു കാരണമാണ് പെന്ഷന് വിതരണം ട്രഷറിയെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കാന്‍ കാരണമെന്ന് പരാതിയില്‍ പറയുന്നു. വാര്‍ധക്യസഹജമായ രോഗങ്ങള്‍ വേട്ടയാടുന്നവര്‍ക്ക് ട്രഷറിയില്‍ ചെന്ന് പെന്ഷന് വാങ്ങാന്‍ കഴിയില്ല. പെന്ഷന് വിതരണം ട്രഷറി വഴിയാക്കുകയാണെങ്കില്‍ വയോധികര്‍ക്ക് തങ്ങളുടെ പെന്ഷന് പോസ്റ്റ്ഓഫീസ് വഴി നല്കാന് നടപടി വേണമെന്നാണ് ആവശ്യം. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ട്രഷറി ഡയറക്ടര്‍ എന്നിവര്‍ ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന് അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: