ആലപ്പുഴ: ജൂണ്‍ ഒന്നു മുതല്‍ അഞ്ചുവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെയും സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മഴക്കാല മുന്നൊരുക്കം വിലയിരുത്താന്‍ കൂടിയ ജില്ലാതല യോഗത്തില്‍ തീരുമാനം. മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡിനും ശുചിത്വമിഷന് 10,000 രൂപയും ദേശീയ ആരോഗ്യദൗത്യം 10,000 രൂപയും നല്‍കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 5,000 രൂപ തനത്/പ്ലാന്‍ ഫണ്ടില്‍നിന്ന് വിനിയോഗിക്കാം. മരുന്ന് ദൗര്‍ലഭ്യമുണ്ടായാല്‍ ലോക്കല്‍ പര്‍ച്ചേസിലൂടെ വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടമുണ്ടായാല്‍ വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് 24 മണിക്കൂറിനകം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ഏഴു ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ജില്ലയില്‍ കടലാക്രമണ ഭീഷണി കൂടുതലുള്ള പ്രദേശങ്ങള്‍ കണ്ടെത്തി കല്ലിടുന്നതടക്കം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ആവശ്യമുള്ള സ്ഥലങ്ങളില്‍ ജനപ്രതിനിധികളുമായും എംഎല്‍എയുമായി ആലോചിച്ച് ക്യാമ്പ് ആരംഭിക്കാം. കുട്ടനാട്ടില്‍ വീടുകളിലും ക്യാമ്പ് ആരംഭിക്കേണ്ടിവരും. ക്യാമ്പുകളില്‍ ഫണ്ട് അനാവശ്യമായി ചെലവഴിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: