തൊടുപുഴ: നഗരത്തിലും പരിസര പ്രദേശത്തും നിയമം തെറ്റിച്ച് തലങ്ങും വിലങ്ങും പായുന്ന ടിപ്പര്‍ ലോറികള്‍ക്ക് തടയിടാനാകാതെ പോലീസ്. അമിത ഭാരം കയറ്റി പായുന്ന ഇത്തരം വണ്ടികള്‍ ഇരുചക്ര- കാര്‍ യാത്രക്കാര്‍ക്ക് ഭീഷണിയായിട്ടും ഒന്നും ചെയ്യാനാകാതെ നിസ്സഹായവസ്ഥയിലാണ് പോലീസ്. ജന്മഭൂമി രണ്ടാഴ്ച മുന്‍പ് അമിത ഭാരം കയറ്റുന്നതിനായി പ്രത്യേകം തകിട് ഉപയോഗിച്ച് ബോഡി പൊക്കി നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇത്തരം കേസുകള്‍ പോലീസ് പിടിക്കാറുണ്ടെങ്കിലും വാഹനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇറങ്ങിപോകുന്നതായും വിവരം ലഭിച്ചിരുന്നു. ഒരു ഉദ്യോഗസ്ഥന് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടുന്നവര്‍ തങ്ങളുടെ ഉന്നത സ്വാധീനം ഉപയോഗിച്ച് നിസ്സാര പിഴ കെട്ടിയിട്ട് ഇറങ്ങി പോകുകയാണ് പതിവെന്ന് വ്യക്തമാക്കുന്നു. പിന്നീട് ഇവ പിടികൂടരുതെന്നും നിര്‍ദ്ദേശം ലഭിക്കുമത്രെ. നഗരത്തില്‍ നിസാര കേസുകള്‍ക്ക് പോലും പിടികൂടുന്ന കാറുകള്‍ക്കും ബൈക്കുകള്‍ക്കും പോലും ഇത്തരത്തില്‍ ഉന്നത രാഷ്ട്രീയക്കാര്‍ വിളിച്ച് പറയുന്നതായാണ് വിവരം. നഗരത്തില്‍ വണ്‍വെ തെറ്റിച്ചുള്ള യാത്ര കൂടി വരികയാണ്. ഒപ്പം ഫുട്ട് പാത്തുകളിലെയും നോ പാര്‍ക്കിങ് സ്ഥലങ്ങളിലെയും പാര്‍ക്കിങ് വര്‍ദ്ദിച്ച് വരികയാണ്. ട്രാഫിക് പോലീസ് ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഇവയില്‍ കാര്യമായ കുറവ് വന്നിട്ടില്ല. പരിശോധന നടത്തുന്ന മുറയ്ക്ക് വാഹനങ്ങള്‍ ഒഴുവാകുമെങ്കിലും പിന്നീട് വീണ്ടും ഇവിടെ തന്നെ പാര്‍ക്ക് ചെയ്യുകയാണ് പതിവ്. മധ്യവേനലവധിയ്ക്ക് ശേഷം ഇന്ന് സ്കൂള്‍ തുറക്കുന്നതിനാല്‍ ഭാരവാഹനങ്ങള്‍ നിയന്ത്രിക്കണമെന്ന ആവിശ്യം ശക്തമാകുകയാണ്. സ്കൂള്‍ സമയങ്ങളില്‍ രാവിലെ 9 മുതല്‍ 10 വരെയും വൈകീട്ട് 3.30 മുതല്‍ 5 വരെയുമാണ് ഇത്തരം വാഹനങ്ങള്‍ക്ക് നിലവില്‍ നിയന്ത്രണമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: