തൊടുപുഴ: വിധവയായ റിട്ട. ഹൈസ്കൂള്‍ ടീച്ചറുടെ സ്ഥലം കയ്യേറി സിപിഎം ലോക്കല്‍ സെക്രട്ടറി റോഡ് വെട്ടിയതായി ആരോപണം. വൈക്കം വൈക്കപ്രയാര്‍ സ്വദേശിയായ മോളി മാത്യു(75) ആണ് പരാതിയുമായി രംഗത്ത് എത്തിയത്. കരിങ്കുന്നം മ്രാലയില്‍ സ്വന്തമായിട്ടുള്ള ഭൂമിയിലൂടെ സമീപവാസിയായ തേക്കിന്മൂട്ടില് സണ്ണി റോഡ് വെട്ടാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. മോളി മാത്യുവിന്റെ സ്ഥലത്തിനു പിന്നില്‍ 10 സെന്റ് വസ്തു സണ്ണിക്കുണ്ട് ഈ ഭൂമിയിലേക്കാണ് റോഡ് വെട്ടാന്‍ ശ്രമം. താന്‍ ഇവിടെയില്ലാത്ത അവസരം നോക്കി കഴിഞ്ഞ 25നു രാത്രി സണ്ണി പറമ്പില്‍ കയറി കയ്യാല പൊളിച്ച് റോഡ് നിര്‍മ്മിക്കുന്നതായി നാട്ടുകാരാണ് മോളി മാത്യുവിനെ ഫോണ്‍ വിളിച്ചറിയിച്ചത്. അടുത്ത ദിവസം തന്നെ സണ്ണി നേരിട്ട് വിളിച്ച് പറമ്പിലൂടെ ബലമായി റോഡ് വെട്ടുമെന്നും ഞാന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രമുഖ നേതാവാണെന്നും പറഞ്ഞു. ഇതിനെ തുടര്‍ന്ന് അടുത്ത ദിവസം തൊടുപുഴയിലെത്തി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കോടതിയില്‍ നിന്നും കമ്മീഷണര്‍ സ്ഥലം പരിശോധിക്കാനെത്തുവെന്നറിഞ്ഞ സണ്ണി കഴിഞ്ഞ 27നു വൈകിട്ട് വസ്തുവില്‍ കയറി കയ്യാല പൊളിക്കാനും റോഡ് വെട്ടാനും വീണ്ടും ശ്രമിച്ചു. പറമ്പിലെ 20 കുലയ്ക്കാറായ വാഴ, മൂന്ന് വര്‍ഷം പ്രായമായ 12 തേക്കിന് തൈകള്‍, 3 വര്‍ഷം പ്രായമായ 5 മഹാഗണി തൈകള്‍ എന്നിവ വെട്ടി നശിപ്പിച്ചു. ആദായം നശിപ്പിക്കരുതെന്ന് പറഞ്ഞപ്പോള്‍ തല ലക്ഷ്യമാക്കി സണ്ണി കല്ലെടുത്തറിഞ്ഞു. ജീവനുഭീഷണിയാകുന്ന തരത്തിലാണ് സണ്ണിയുടെ പെരുമാറ്റം. 25000 രൂപയുടെ കൃഷി നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് കരിങ്കുന്നം സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: