ആലപ്പുഴ: കടല്‍വെള്ളം കേറി നഗരത്തിലെ ബീച്ച്, സക്കരിയ്യാ വാര്‍ഡുകളില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി.ഇന്നലെ പുലര്‍ച്ചെയോടെയാണ് ബീച്ചിലെ ജില്ലാ ആശുപത്രിക്ക് സമീപത്തെ പൊഴിയിലൂടെ കടല്‍ വെള്ളം വീടുകളിലേക്ക് ഇരച്ചുകയറിയത്.
ജില്ലാ ആശുപത്രിക്ക് സമീപമുള്ള പൊഴിയിലൂടെ ഇരച്ചുകയറിയ കടല്‍വെള്ളം ഇതോട് ചേര്‍ന്ന് കിടക്കുന്ന തോട്ടിലൂടെ ഒഴുകിയെത്തിയതോടെ നിരവധി വീടുകള്‍ വെള്ളത്തിലായി. റെയില്‍വേസ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തും കിഴക്ക് ഭാഗത്തുമായി തോടിനോട് ചേര്‍ന്നുള്ള വീടുകളാണ് കൂടുതലായും വെള്ളത്തിനടിയിലായത്. വെള്ളം വീടിനുള്ളിലും അടുക്കളയിലും വരെ കെട്ടിക്കിടക്കുകയാണ്. ഒഴുക്കിക്കളയാന്‍ മാര്‍ഗമില്ലാത്തതിനാല്‍ കൊച്ചുകുട്ടികളുള്ള വീട്ടുകാര്‍ ബന്ധുവീടുകളിലേക്കും മറ്റും തത്കാലം താമസം മാറി. എന്നാലും ഇന്ന് സ്കൂള്‍ തുറക്കുമെന്നിരിക്കെ അതിനുള്ള ഒരുക്കങ്ങള്‍ പോലും നടത്താനാകാത്ത സ്ഥിതി വിശേഷത്തിലാണ് നാട്ടുകാര്‍.
പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.ഇതിനിടെ നഗരസഭയുടെ നേതൃത്വത്തില്‍ ഇത് വഴിയുള്ള കനാലിലെ മാലിന്യം നീക്കം ചെയ്ത് വെള്ളം ഒഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.അതിനാല്‍ കടല്‍ വെള്ളം അല്പാല്പമായി കച്ചവടക്കനാലിലേക്കൊഴുകുന്നുണ്ട്. ജില്ലാ ആശുപത്രിക്ക് സമീപത്തെ പൊഴിയും തുറന്നിട്ടുണ്ട്. എന്നാല്‍ പൊഴിയിലേക്ക് തോട് ചേരുന്നതിനടുത്തുള്ള പാലത്തിന് താഴെ പൈപ്പുകള്‍ സ്ഥാപിച്ച് വെള്ളമൊഴുക്ക് നിയന്ത്രിച്ച നടപടിയാണ് പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കാലതാമസമുണ്ടാക്കുന്നത്.
പൈപ്പുകളിലൂടെ കുറഞ്ഞ അളവില്‍ മാത്രമേ വെള്ളം ഒഴുകിപ്പോകുകയുള്ളൂവെന്നിരിക്കെ ഇത് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്ത് വന്നെങ്കിലും എതിര്‍പ്പ് കണക്കിലെടുക്കാതെ ബൈപ്പാസ് നിര്‍മാണക്കരാറുകാര്‍ പൈപ്പുകള്‍ സ്ഥാപിക്കുകയായിരുന്നു.അപ്രതീക്ഷിതമായി കടല്‍ വെള്ളം തോട്ടിലൂടെ ഒഴുകിയെത്തുകയും വീടുകള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തതോടെ കടല്‍വെള്ളമൊഴുക്കിക്കളയാന്‍ പാടുപെടുകയാണ് നാട്ടുകാര്‍.
കടല്‍ വെള്ളമായതിനാല്‍ കൃഷികള്‍ പൂര്‍ണമായും നശിക്കുമെന്നും ഇതിന് ആര് നഷ്ടപരിഹാരം നല്‍കുമെന്നും നാട്ടുകാര്‍ ചോദിക്കുന്നു. ഉപ്പിന്റെ അംശം മാറുന്നത് വരെ കൃഷികളൊന്നും നടത്താന്‍ കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.കാലവര്‍ഷം ആരംഭിച്ചതോടെ കടല്‍ കേറി നില്ക്കുന്നതിനാല് ഏത് സമയവും ഈ കനാല്‍ തീരങ്ങളിലെ വീടുകള്‍ വെള്ളത്തിനടിയിലാകുമെന്ന അവസ്ഥയിലാണ്.മുമ്പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇതിന് ശാശ്വത പരിഹാരം കാണാന്‍ നഗരസഭയോ ബന്ധപ്പെട്ട അധികൃതരോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: