ഗാന്ധിനഗര്‍: ലക്ഷങ്ങള്‍ വിലപിടിപ്പുള്ള അത്യന്താധുനിക ഉപകരണങ്ങള്‍ സ്ഥാപിക്കുവാന്‍ സ്ഥലപരിമിതിമൂലം കോട്ടയം മെഡിക്കല്‍ കോളേജിലെ നേത്രരോഗവിഭാഗം വീര്‍പ്പുമുട്ടുന്നു. ഇടുങ്ങിയ മുറി നാലായിതിരിച്ച് മേശകളില്‍ രണ്ടും നാലും ഉപകരണങ്ങള്‍ സ്ഥാപിച്ചാണ് രോഗികളെ പരിശോധിക്കുന്നത്.
45ലക്ഷം രൂപവരെ വിലയുള്ള ഉപകരണങ്ങളാണ് ഇങ്ങനെ സ്ഥാപിച്ചിരിക്കുന്നത്. ഒരു മേശയുടെ ഇരുവശങ്ങളിലും രോഗികളെ ഇരുത്തി പരിശോധിക്കേണ്ടിവരുന്നു. വിലപിടിപ്പുള്ള ഈ ഉപകരണങ്ങള്‍ ശരിയായി പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ശീതീകരിച്ച മുറികളാണ് വേണ്ടത്. എന്നാല്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നതും ആവശ്യത്തിനുള്ളതുമായ യന്ത്രങ്ങള്‍ ഇല്ലെന്നുള്ളതാണ് വാസ്തവം. അതുകൊണ്ടുതന്നെ ഉപകരണങ്ങള്‍ക്ക് കേടുസംഭവിക്കുന്നത് നിത്യേനയുള്ള സംഭവമാണ്. വൈദ്യുതി തകരാര്‍മൂലം ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിക്കാറുണ്ട്. കറന്റ് പോയാല്‍ പകരം സംവിധാനം ഒന്നുമില്ല.
ഒരു ഇന്വേര്ട്ടര് സ്ഥാപിച്ചാല്‍ പരിഹരിക്കാവാന് കഴിയുന്ന കാര്യമാണിത്. ഡോക്ടര്‍മാരടക്കം പത്തോളം ജീവനക്കാര്‍ക്ക് വിശ്രമിക്കുവാന്‍ ഒരു ഇടുങ്ങിയ മുറിമാത്രമാണുള്ളത്. ഒരു കിടക്കമാത്രമുള്ള ഈ മുറിയില്‍ മൂട്ടശല്യംമൂലം ഇരിക്കുവാനോ കിടക്കുവാനോ കഴിയുകയില്ല. ഒരു ഫാന്‍ സ്വന്തം പൈസമുടക്കി ജീവനക്കാര്‍ സ്ഥാപിച്ചിരുന്നു. ദിവസേന നൂറുകണക്കിന് രോഗികള്‍ എത്തുന്ന ഒപിയില്‍ നിന്നുതിരിയാന്‍ ഇടമില്ല. ലേസര്‍ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ആയിരക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വരുമ്പോള്‍ തികച്ചും സൗജന്യമായി ഈ ചികിത്സ ഇവിടെ ലഭ്യമാകുന്നു. ഇത് നിര്‍ദ്ധനരോഗികള്‍ക്ക് ഏറെ ആശ്വാസം നല്കുന്നു. ദേശീയ അന്ധതാനിവാരണ പദ്ധതിയില്‍പ്പെടുത്തി നേത്രവിഭാഗത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഒരു വണ്ടിയും ലേസര്‍ചികിത്സ ചെയ്യുന്നതിനുള്‍പ്പെടെയുള്ള വിലപിടിച്ച ഉപകരണങ്ങളോടുകൂടിയ ഒരു വാഹനവും നല്‍കിയിട്ടുണ്ട്. ശനിയാഴ്ചകള്തോറുമാണ് ഈ മൊബൈല്‍ വാഹനത്തിന്റെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നത്. തികച്ചും സൗജന്യമാണ് ഈ സേവനം.
ആദ്യഘട്ടത്തില്‍ 60ലക്ഷം രൂപയും രണ്ടാംഘട്ടമായി കഴിഞ്ഞവര്‍ഷം ഒരുകോടി രൂപയും ഈ പദ്ധതിക്ക് ലിച്ചിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇതിന്റെ പ്രവര്‍ത്തനം കൂടുതലായും നടക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി ഉപകാരപ്രദമാണെങ്കിലും ആശുപത്രിസൗകര്യം കുറവുള്ള മറ്റു സംസ്ഥാനങ്ങള്‍ക്ക് ഈ പദ്ധതി കൂടുതല്‍ ഉപകാരപ്രദമാണെന്ന് നേത്രരോഗവിഭാഗം മേധാവി ഡോ. എലിസബത്ത് പറഞ്ഞു. നേത്രരോഗ വിഭാഗത്തിലെ ഓപ്പറേഷന് തിയേറ്റര്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരിക്കുന്നു. ഇതിന്റെ പണികളോടൊപ്പം ഒപിയുടെയും പരിശോധനാ മുറികളുടെയും ഭിത്തികള്‍ പെയിന്റു ചെയ്യേണ്ടതും അത്യാവശ്യംതന്നെ. ന്യൂറോസര്‍ജ്ജറി വിഭാഗം പുതിയതായി പണിപൂര്‍ത്തീകരിക്കുന്ന ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുമ്പോള്‍ ഈ സ്ഥലംകൂടി നേത്രവിഭാഗത്തിന് അനുവദിച്ചാല്‍ ഏറെ സൗകര്യമാകും. കിടപ്പുരോഗികള്‍ക്ക് ആവശ്യത്തിന് കിടക്കകള്‍ ഉണ്ട് എന്നത് ആശ്വാസം തന്നെയാണ്. അതുപോലെതന്നെ സേവനസന്നദ്ധരായ ജീവനക്കാരും ഡോക്ടര്‍മാരും. നേത്രരോഗ വിഭാഗത്തിന്റെ ഈ സ്ഥലപരിമിതി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: