എരുമേലി: മലയോര മേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമായ എരുമേലി സര്‍ക്കാര്‍ ആശുപത്രി അടച്ചുപൂട്ടല്‍ ഭീഷണിയില്‍.
എരുമേലിയിലെ ഗവണ്മെന്റ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് അടച്ചുപൂട്ടലിന് വഴിയൊരുക്കിയിരിക്കുന്നത്. 7 ഡോക്ടര്‍മാരുടെ സേവനം ലഭിക്കേണ്ട ഇവിടെ ഇപ്പോള്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഒ.പി.യില്‍ ഉള്ളത്.
രാവിലെ വരുന്ന ഡോക്ടര്‍ 5 മണിക്കൂര്‍ ജോലി കഴിഞ്ഞ് 2 മണിയോടെ പോകുന്നതോടെ ആശുപത്രി അടച്ചുപൂട്ടുന്ന അവസ്ഥയാണുള്ളത്. മലയോരമേഖലയിലെ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ ഇവിടെ ചികിത്സയ്ക്കായി ദിവസേന 400ലധികം പേരാണ് എത്തുന്നത്. ഡോക്ടര്‍മാരുടെ കുറവ് മൂലം കിടത്തി ചികിത്സയും കുട്ടികളുടെ വാര്‍ഡും എക്സറേ സംവിധാനങ്ങളുമെല്ലാം നിര്‍ത്തിയിരിക്കുകയാണ്.
ഏരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ ഉച്ചയോടെ ഒ.പി. നിര്‍ത്തിയതിനെതുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ രോഗികളുടെ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പനി ചികിത്സക്കെത്തുന്നവരില്‍ നിന്നും 300 രൂപ മുതല്‍ 500 രൂപവരെ സ്വകാര്യ ആശുപത്രികള്‍ ഫീസിനത്തില്‍ വാങ്ങുന്നു. നബാര്‍ഡിന്റെയും ബിഎസ്എന്‍എല്ലിന്റെയും ധനസഹായത്തോടെ കോടികള്‍ ചിലവഴിച്ച് ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക കാരണങ്ങളുടെ പേരില്‍ ഒന്നും തുറക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അട്ടിമറിക്കുന്നതെന്നും ആരോപണമുയര്‍ന്നിരിക്കുകയാണ്.
ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രം കൂടിയായ എരുമേലിയില്‍ തീര്‍ത്ഥാടകര്‍ക്കും ഏറെ പ്രയോജനം ലഭിച്ചിരുന്ന ആശുപത്രിയാണ് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്. അഞ്ച് മണിക്കൂര്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ സേവനം കൂടി നിര്‍ത്തിയാല്‍ ആശുപത്രി അടച്ചുപൂട്ടുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാത്ത അവസ്ഥയിലാകുമെന്നും ജീവനക്കാരും നാട്ടുകാരും പറയുന്നു.
മലയോര മേഖലയിലെ ജനങ്ങളുടെ ആരോഗ്യസുരക്ഷയ്്ക്ക് സംരക്ഷണമൊരുക്കാന്‍ എരുമേലി ഗവണ്മെന്റ് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ആശുപത്രിയുടെ പ്രവര്‍ത്തനത്തേയും വികസനത്തേയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ നിന്നും ആശുപത്രി സര്‍ക്കാര്‍ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നും ആവശ്യം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: