യുഡിഎഫ് സര്‍ക്കാര്‍ ഈ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടതിന് കാരണം ആ സര്‍ക്കാരിന്റെ നേര്‍ക്കുയര്‍ന്ന അഴിമതി ആരോപണങ്ങളുടെ ഘോഷയാത്രയും സരിതാബാധയുമായിരുന്നല്ലോ. തങ്ങള്‍ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടി തിരിച്ചുവരും എന്നുദ്ഘോഷിച്ച ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫിന് കിട്ടിയത് വെറും 40 സീറ്റ്. ഇത് അടിവരയിട്ടത് ജനങ്ങള്‍ക്ക് അഴിമതിയോടുള്ള പ്രതിഷേധത്തിനായിരുന്നു.
പണ്ട് ഏറ്റവും അഴിമതി നടക്കുന്ന സംസ്ഥാനം ബീഹാര്‍ ആയിരുന്നു. കേരളമായിരുന്നു അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം. പക്ഷേ അത് പഴങ്കഥ. ‘യഥാ രാജാ തഥാ പ്രജാ’ എന്നാണ് ആപ്തവാക്യം. അഴിമതിയില്‍ ആറാടിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ സന്ദേശം അഴിമതി അനുവദനീയമാണെന്നാണല്ലോ? ഇന്ന് കേരളത്തില്‍ എവിടെ നോക്കിയാലും അഴിമതി നടക്കുന്നതായി കാണാം. ചൊവ്വാഴ്ചത്തെ പത്രത്തിലും കണ്ട വാര്‍ത്ത കൈക്കൂലി വാങ്ങുന്നതിനിടെ മൂവാറ്റുപുഴ ആര്‍ഡിഒ പിടിയില്‍ എന്നായിരുന്നു. ഈ ആര്‍ഡിഒ അറസ്റ്റിലുമായി.
കഴിഞ്ഞ 24 ന് കെട്ടിടത്തിന്റെ ഇടിഞ്ഞുതകര്‍ന്ന സംരക്ഷണ ഭിത്തി കെട്ടുന്നതിനുള്ള അനുമതിക്കാണ് ആര്‍ഡിഒ കൈക്കൂലി ആവശ്യപ്പെട്ടത്.
എല്ലാ രേഖകളുമായി ഓഫീസിലെത്തിയവരോട് ആര്‍ഡിഒയുടെ ചോദ്യം ”ഉപകാരം വേണോ ഉപദ്രവം വേണോ” എന്നായിരുന്നു. ഇവര്‍ വിജിലന്‍സിന് നല്കിയ പരാതിയിന്മേലാണ് ആര്‍ഡിഒ പിടിയിലായത്.
കേരളത്തില്‍ ഏഴാം ക്ലാസുവരെ വിദ്യാഭ്യാസം സൗജന്യമാണ്. പക്ഷെ ഇപ്പോള്‍ ഒരു കുട്ടിയെ സ്കൂളില്‍ ചേര്‍ക്കണമെങ്കില്‍ കൈക്കൂലി ആവശ്യപ്പെടുന്ന അധ്യാപകരുണ്ട്. വില്ലേജ് ഓഫീസുകള്‍ എന്നും അഴിമതിയുടെ കേന്ദ്രങ്ങളായിരുന്നു. എല്ലാ രേഖകളുമായി വില്ലേജ് ഓഫീസറെ ഒരു സര്‍ട്ടിഫിക്കറ്റിന് സമീപിച്ചപ്പോള്‍ അയാള്‍ ആവശ്യപ്പെട്ടത് 5000 രൂപയായിരുന്നു. പേശി പേശി ഒടുവില്‍ 4000 ന് സമ്മതിച്ചശേഷം ഈ വില്ലേജ് ഓഫീസര്‍ പറഞ്ഞത് അടുത്തുനിന്നയാള്‍ക്ക് 1000 രൂപ കൊടുക്കണമെന്നാണത്രെ!
ഇപ്പോള്‍ വിജിലന്‍സ് മേധാവിയായി അവരോധിക്കപ്പെട്ട ജേക്കബ് തോമസും പറയുന്നത് കേരളത്തിന്റെ പുതിയ രീതി അഴിമതിയാണെന്നാണ്. ആരെങ്കിലും ഈ വ്യാപകമായ അഴിമതിക്കെതിരെ പ്രതികരിച്ചാല്‍ അയാളെ ഭ്രാന്തനായിപ്പോലും മുദ്രകുത്തിയേക്കാം. ഭയമാണ് അഴിമതിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍. ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കുപോലും ഈ കൈക്കൂലിഭ്രമത്തെപ്പറ്റിയോ അഴിമതിയെപ്പറ്റിയോ പറയാന്‍ പേടിയാണ്. മറ്റൊരു വസ്തുത സമാനമായ പദവികളില്‍ ഇരിക്കുന്നവരും ഇതേ മാര്‍ഗം പിന്തുടരുന്നുവെന്നതാണ്. ഇങ്ങനെ അഴിമതി വ്യാപകമായപ്പോള്‍ അത് ജനജീവിതത്തിന്റെ ഭാഗമായി ജനങ്ങള്‍ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
അഴിമതി ശീലമാക്കിയവര്‍ക്ക് കൈക്കൂലി പേശി വാങ്ങാന്‍ യാതൊരു മടിയുമില്ല. മാത്രമല്ല അഴിമതി നടത്തുന്നവരെ ന്യായീകരിക്കാന്‍ പോലും ചിലര്‍ രംഗത്തുവരുന്നു. ഇന്ന് കേരളത്തെ അഴിമതിയുടെ കൂത്തരങ്ങാക്കുന്നത് ഭൂമാഫിയയും ക്വാറി മാഫിയയയും ആണ്. കുടിക്കുന്ന ജലത്തെ മലിനമാക്കുന്നവരും പരിസ്ഥിതിയെ തകര്‍ക്കുന്നവരും കൈക്കൂലി ദാതാക്കളാണ്. ‘ട്രാന്‍സ്പേരന്‍സി ഇന്റര്‍നാഷണല്‍’ എന്ന സംഘടന 2000 ലും 2005 ലും 2010 ലും നടത്തിയ സര്‍വേയിലും അഴിമതിയുടെ വളര്‍ച്ച സ്ഥിരീകരിക്കുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ശുദ്ധമായ കൈകളുള്ളവര്‍ എത്ര പേരുണ്ടായിരുന്നു? ആ സര്‍ക്കാരിന്റെ കാലത്താണല്ലോ മദ്യനിരോധനം പ്രഖ്യാപിച്ചത്. ബാര്‍ അഴിമതി വെളിച്ചത്ത് കൊണ്ടുവന്നത് ബാര്‍ ഓണേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് ബിജു രമേശ് ആയിരുന്നല്ലോ. അദ്ദേഹം ധനമന്ത്രിയായിരുന്ന മാണിക്ക് രണ്ടു കോടിയും എക്സൈസ് മന്ത്രിയായിരുന്ന ബാബുവിന് 10 കോടിയും കോഴ നല്കി എന്നാണവകാശപ്പെട്ടത്.
കെ.എം.മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ബാര്‍ അഴിമതിയാണ് കേരളത്തില്‍ നടമാടുന്ന അഴിമതിയുടെ വൃത്തികെട്ട മുഖം വെളിച്ചത്ത് കൊണ്ടുവന്നത്. മന്ത്രിയായിരുന്ന ബാബു താന്‍ പരിശുദ്ധനാണെന്ന് തുടര്‍ച്ചയായി അവകാശപ്പെട്ടിട്ടും അദ്ദേഹത്തിന് തന്റെ മണ്ഡലമായ തൃപ്പൂണിത്തുറയില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. ‘പൊതുജനം കഴുതയല്ല’ എന്നാണ് ഇത് തെളിയിച്ചത്.ബാറുകള്‍ പൂട്ടിയപ്പോള്‍ കേരളത്തിനുണ്ടായ ധനനഷ്ടം 2000 കോടി രൂപയാണത്രെ. ബാര്‍ ഉടമകളെ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ വിശേഷിപ്പിച്ചിരുന്നത് ‘മര്‍ച്ചന്റ്സ് ഓഫ് ഇന്ടോക്സിേക്കഷന്’ എന്നായിരുന്നു.
ബാറുകള്‍ പൂട്ടിയശേഷം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത് ബിജുരമേശ് ആയിരുന്നു. ബാര്‍ ഉടമകള്‍ മന്ത്രിമാര്‍ക്ക് നല്കിയ കോഴയെപ്പറ്റി അദ്ദേഹം നിരന്തരം മാധ്യമങ്ങളോട് സംസാരിച്ചു. ഈ പണം മാണിയും ബാബുവും കൈപ്പറ്റിയശേഷം ബാറുകള്‍ തുറക്കുമെന്നുള്ള ബാര്‍ ഉടമകളുടെ പ്രതീക്ഷ തകര്‍ന്നടിഞ്ഞു. മദ്യനിരോധനം പ്രഖ്യാപിച്ച വി.എം. സുധീരന്റെ ഉറച്ച നിലപാട് ഉമ്മന്‍ചാണ്ടിയെയും പ്രതിരോധത്തിലാക്കി.
യുഡിഎഫിന്റെ തകര്‍ച്ചക്ക് മറ്റൊരു കാരണം സോളാര്‍ സരിതയായിരുന്നു. സരിത മന്ത്രിമാര്‍ക്ക് കൊടുത്ത കോടികളുടെ കോഴയും ചര്‍ച്ചാവിഷയമായി. സരിതയുടെ ലക്ഷ്യം ബ്ലാക്മെയിലിങ് മാത്രമാണെന്നാണ് അവരുടെ മുന്‍ മാനേജര്‍ പി. രാജശേഖരന് നായരുടെ വെളിപ്പെടുത്തല്‍. ആരെല്ലാമായി താന്‍ ശരീരം പങ്കിട്ടുവെന്നുവരെ സരിത പെന്‍ഡ്രൈവില്‍ ശേഖരിച്ച് സോളാര്‍ കമ്മീഷനു മുന്പില് ഹാജരാക്കുകയും ചെയ്തു.
സരിതയും അഴിമതിയുടെ മറ്റൊരു മുഖമാണ്. ബിജുരാധാകൃഷ്ണന്റെ അമ്മയുടെ ആഭരണങ്ങള്‍ പണയംവെച്ച് കിട്ടിയ 25,000 രൂപയുടെ മൂലധനത്തില്‍ ‘ടീം സോളാര്‍’ എന്ന സ്ഥാപനം തുടങ്ങി. പതിനായിരങ്ങളില്‍നിന്ന് കോടികളുടെ ഇടപാടുകളിലേക്ക് സരിത വളരുകയായിരുന്നു. ടീം സോളാര്‍ പൊളിയുമ്പോള്‍ അതിന്റെ ബാധ്യത എട്ടുകോടിയായിരുന്നുവെന്ന് രാജശേഖരന്‍നായര്‍ പറയുന്നു. പണം പിരിക്കുക, ആഡംബരജീവിതം നയിക്കുക എന്നതായിരുന്നുവത്രെ സരിതയുടെ ലക്ഷ്യം.
പദ്ധതി നടക്കാതായപ്പോള്‍ പലരും പണം തിരികെ ചോദിച്ചു. ഇതോടെ ഒരാളില്‍നിന്നും വാങ്ങി മറ്റൊരാള്‍ക്ക് കൊടുക്കുന്ന രീതി അവലംബിച്ചു. സരിത പറയുന്നപോലെ സംസ്ഥാന മന്ത്രിമാരില്‍ പലരും സരിതയുടെ സഹായത്തിനെത്തി. (കേരളത്തിലെ പുരുഷന്മാര്ക്ക് സ്ത്രീശരീരത്തോടു ഭ്രമമാണല്ലോ) വാട്സ് അപ്പിലൂടെ പ്രചരിച്ച സരിതയുടെ വീഡിയോ ഒരു മുന്‍മന്ത്രിപോലും പകര്‍ത്തിയത് സരിതയെ എപ്പോഴും കണ്ടുകൊണ്ടിരിക്കാനാണെന്ന് പറഞ്ഞായിരുന്നുവത്രെ. ഉമ്മന്‍ചാണ്ടി പിതൃതുല്യനാണെന്ന് പറഞ്ഞ സരിത പിന്നീട് അദ്ദേഹം തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും വെളിപ്പെടുത്തുകയുണ്ടായി. ഇത് ഭരണത്തില്‍ വരാന്‍പോകുന്ന ഇടതുപക്ഷത്തെ പ്രീണിപ്പിക്കാനായിരുന്നുവത്രേ.
സരിതയുടെ പങ്കാളിയായ ബിജുരാധാകൃഷ്ണന് ശാലുമേനോനുമായി അടുക്കുകയും ശാലുവിന് ഒരുകോടിയുടെ വീടുവെച്ച് നല്‍കുകയും ചെയ്തുവെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തവന്നു. യഥാര്‍ത്ഥത്തില്‍ ചെലവ് മൂന്ന് കോടിയായത്രേ. ഇതെല്ലാം നാട്ടുകാരെ കബളിപ്പിച്ച് ഉണ്ടാക്കിയ പണമാണ്. വിന്റ്മില്‍ ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ മൂന്നേകാല്‍ കോടിയോളം ചെലവ് വരും. ഇത് കേന്ദ്ര സബ്സിഡിയോടെ 50 ലക്ഷത്തിന് സ്ഥാപിക്കാമെന്നതായിരുന്നു സരിതയുടെ വാഗ്ദാനം.
എന്ആര്ഐകളില്നിന്നും വ്യവസായികളില്‍നിന്നും പണംപിരിച്ചു. പണം കൈയില്‍ വന്നപ്പോള്‍ സരിത ആഡംബരജീവിതം നയിക്കാന്‍ തുടങ്ങിയെന്നും അതുകണ്ട് ഭയന്നാണ് താന്‍ സ്ഥാനമൊഴിഞ്ഞതെന്നും രാജശേഖരന്‍നായര്‍ അവകാശപ്പെടുന്നു.
പണ്ട് രാജ്യത്ത് അഴിമതിയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ ബീഹാറായിരുന്നു. ലാലു പ്രസാദ് ശിക്ഷിക്കപ്പെട്ട കാലിത്തീറ്റ കുംഭകോണം ജനങ്ങളുടെ മനസില്‍ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. ഇന്ന് അഴിമതി നടത്തുന്ന ഇരുകാലികള്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. എല്ലാറ്റിലും മുന്നില്‍നില്‍ക്കുന്ന ‘പ്രബുദ്ധ കേരളവും’ എന്തിന് അഴിമതിയില്‍ പിന്നിലാകണം എന്നായിരിക്കും ചിന്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: