കണ്ണൂര്‍: ചരിത്രത്തിലാദ്യമായി ബിജെപി അംഗം നിയമസഭയിലെത്തിയതിലുളള ആഹ്ലാദം പങ്കുവെയ്ക്കാനും ജനനായകനും നിയുക്ത എംഎല്‍എയുമായ രാജഗോപാലിനെ ഒരു നോക്കു കാണാനും ഇന്നലെ കണ്ണൂര്‍ നഗരത്തിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ബിജെപി സംസ്ഥാനകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാജഗോപാലിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നല്കുന്ന സ്വീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിജയയാത്രയുടെ ഉദ്ഘാടന പരിപാടി ഇതോടെ ചരിത്രസംഭവമായി. യാത്രാ പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പയ്യാമ്പലത്തെ സ്വര്‍ഗ്ഗീയ മാരാര്‍ജിയുടെ സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയിലും തുടര്‍ന്ന് സ്റ്റേഡിയം പവലിയനില്‍ നടന്ന സ്വീകരണ പരിപാടിയിലും നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളും സംബന്ധിച്ചു. ഇന്നലെ അതിരാവിലെ മുതല്‍ത്തന്നെ ജനനായകനെ കാണാനും സ്വര്‍ഗ്ഗീയ കെ.ജി.മാരാരുടെ ദീപ്തസ്മരണകളുറങ്ങുന്ന പയ്യാമ്പലത്തെ സ്മൃതി കൂടീരത്തില്‍ പുഷ്പാര്‍ച്ചന നടത്താനും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നു. സംഘപ്രസ്ഥാനങ്ങളുടെ പ്രതിനിധി സംസ്ഥാന നിയമസഭയിലെത്തണമെന്ന ആഗ്രഹം ജീവിതാഭിലാഷമായി കൊണ്ടുനടന്നിരുന്ന ജില്ലയിലെ പഴയകാല ജനസംഘം പ്രവര്‍ത്തകരും പുതിയ തലമുറയില്‍പ്പെട്ട യുവാക്കളുമടക്കം ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. രാവിലെ പയ്യാമ്പലത്തെത്തിയ നേതാക്കളെ ഹര്‍ഷാരവങ്ങളോടെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. നിയുക്ത എംഎല്‍എ രാജഗോപാലുമായി പഴയകാല ജനസംഘം പ്രവര്ത്തരടക്കമുളളവര് ഓരോരുത്തരായി കൈകൂപ്പിയും ഹസ്തദാനം ചെയ്തും സൗഹൃദം പുതുക്കുകയും വിജയാശംസകള്‍ കൈമാറുകയും ചെയ്തു. പയ്യാമ്പലത്തെ പുഷ്പാര്‍ച്ചനയ്ക്കു ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്റ്റേഡിയം പവലിയനില്‍ നടന്ന സ്വീകരണ പരിപാടി സ്ഥലത്തെത്തിയ രാജഗോപാലിനെ ഭാരത് മാതാ കീ വിളികളോടെയും പടക്കം പൊട്ടിച്ചും പ്രവര്‍ത്തകരും എന്‍ഡിഎ നേതാക്കളും ഉള്‍പ്പെടെയുളളവര്‍ സ്വീകരിച്ചു. തുടര്‍ന്ന് ചടങ്ങിന്റെ ഉദ്ഘാടകനായ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനേയും രാജഗോപാലിനേയും ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പൂമാലയണിയിച്ചു. തുടര്‍ന്ന് വിവിധ സംസ്ഥാന നേതാക്കളെ ജില്ലയില്‍ നിന്നുളള ബിജെപി നേതാക്കള്‍ പൊന്നാടയണിയിച്ചു. വിവിധ മണ്ഡലം കമ്മറ്റികള്‍ക്കു വേണ്ടിയും രാജഗോപാലിനെ പൊന്നാടകളണിയിച്ചു. പിന്നീട് പ്രവര്‍ത്തകര്‍ക്ക് രാജഗോപാലിനെ ആദരിക്കാനും അനുഗ്രഹം വാങ്ങാനും അവസരം നല്‍കിയതോടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ വേദിയിലേക്കെത്തി. സ്വാതന്ത്യ സമര സേനാനിയായിരുന്ന വിഷ്ണു ഭാരതീയന്റെ മകന് ബാലഗംഗാധര തിലകന് അവശതകള്‍ക്കിടയിലും രാജഗോപാലിനെ ഷാളണിയിക്കാന്‍ വേദിയിലെത്തിയതും തിരിച്ച് രാജഗോപാല്‍ അദ്ദേഹത്തെ ആദരിച്ചതും പരിപാടിക്കിടെ ശ്രദ്ധിക്കപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതിയംഗങ്ങളായ പി.കെ.വേലായുധന്, എ.പി.പത്മിനി ടീച്ചര്‍, സംസ്ഥാന സമിതിയംഗങ്ങളായ കെ.രഞ്ചിത്ത്, എ.ദാമോദരന്‍, മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന് എന്നിവര്‍ സംബന്ധിച്ചു.
യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജെപി ജില്ലാ ഭാരവാഹികളായ മോഹനന് മാനന്തേരി, വിജയന് വട്ടിപ്രം, അഡ്വ.എ.വി.കേശവന്, എ.ഒ.രാമചന്ദ്രന്, വി.വി.ചന്ദ്രന്, കെ.രാധാകൃഷ്ണന്, കെ.ജയപ്രകാശ്, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് കെ.ജി.ബാബു, കെ.സി.കണ്ണന് തളിപ്പറമ്പ്, ആര്.കെ.ഗിരിധരന്, ബാലകൃഷ്ണന് മാസ്റ്റര്‍ പടപ്പേങ്ങാട്, പി.പി.സുകുമാരന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ആനിയമ്മ രാജേന്ദ്രന്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍കുമാര്‍, ജനറല്‍ സെക്രട്ടറി ടി.ബിജു ,വിവിധ മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. വിവിധ മണ്ഡലം കമ്മറ്റികള്‍ക്കു വേണ്ടി മണ്ഡലം പ്രസിഡണ്ട് രാജഗോപാലിനും കുമ്മനത്തിനും ഹാരാര്‍പ്പണം ചെയ്തു. കണ്ണൂരിലെ സ്വീകരണത്തിനു ശേഷം വിജയയാത്ര കോഴിക്കോട് ജില്ലയിലെ വടകരയിലേക്ക് യാത്രയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: