ചെങ്ങന്നൂര്‍: മകന് കൊലപ്പെടുത്തിയ അമേരിക്കന്‍ മലയാളി ചെങ്ങന്നൂര്‍ വാഴാര്‍ മംഗലം ഉഴത്തില്‍ ജോയ് ജോണി (68) ന്റെ തലയില്‍ നിന്നും നാല് വെടിയുണ്ടകള്‍ ലഭിച്ചു. ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് തലയോട് തുളച്ച് ഉള്ളിലിറങ്ങിയ നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഇത് ശാസ്ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
ജോയിയുടെ മൃതദേഹം ആറ് കഷണങ്ങളായി മുറിച്ച് നദിയിലും വിവിധ പ്രദേശങ്ങളിലെ മാലിന്യ കൂമ്പാരങ്ങളിലുമായി മകന് ഷെറിന്‍ജോണ്‍ വലിച്ചെറിയുകയായിരുന്നു. ഇതില്‍ വലതു കൈ ഇന്നലെ പമ്പാനദിയില്‍ നിന്നും ലഭിച്ചു. മാന്നാര്‍ പാവുക്കര മോസ്കോ ജങ്ഷന് സമീപം പമ്പാനദിയിലെ ചിറക്കടവില്‍ നിന്നാണ് കൈ കണ്ടെത്തിയത്.
ഇന്നലെ രാവിലെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് കൈ ഒഴുകി വരുന്നത് കണ്ടെത്തിയത്. കൊല്ലപ്പെട്ട വിദേശമലയാളിയുടേതാകാമെന്ന് മനസ്സിലാക്കിയ തൊഴിലാളികള്‍ ഇത് ഒഴുകി പോകാതിരിക്കുവാന്‍ കരയിലേക്ക് അടുപ്പിച്ച ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വലതുകാല്‍ ഒഴികെയുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഇവ ചേര്‍ത്തുവെച്ചാണ് ഇന്നലെ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്. ശാസ്ത്രീയ പരിശോധനകളുടെ ഭാഗമായി ജോയിയുടെ ശരീരത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ ജോയ് ജോണിന്റെ മൃതദേഹം ഇന്ന് വൈകിട്ട് മൂന്നിന് ചെങ്ങന്നൂര്‍ ബഥേല്‍ അരമനപ്പള്ളി സെമിത്തേരിയില്‍ സംസ്ക്കരിക്കും. കൊലപാതക ദൃശ്യങ്ങള്‍ പകര്‍ത്തി എന്നു സംശയിക്കുന്ന ഷെറിന്റെ ലാപ്ടോപ്പും, മൊബൈല്‍ഫോണും ഇന്നലെ കൂടുതല്‍ പരിശോധനക്കായി സൈബര്‍ സെല്‍ വിദഗ്ധര്‍ക്ക് കൈമാറി.
ഷെറിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. ജോയ് ജോണിനെ എങ്ങനെ കൊലപ്പെടുത്തി എന്നതിനെക്കുറിച്ചും ശരീരഭാഗങ്ങള്‍ എവിടെയൊക്കെയാണ് ഉപേക്ഷിച്ചത് എന്നുമുള്ള വിവരം മാത്രമാണ് ഇപ്പോള്‍ ഷെറിനില്‍ നിന്നും പോലീസിന് ലഭിച്ചിരിക്കുന്നത്.
കൊലപാതകത്തിനു ശേഷം അവയവങ്ങള്‍ വെട്ടിമുറിക്കാന്‍ ഉപയോഗിച്ച ആയുധം കൃത്യത്തിനുശേഷം ഷെറിന് ഉപേക്ഷിച്ചിരുന്നു. ഇത് കണ്ടെത്തിയിട്ടില്ല. ജോയിജോണിന്റെ ശരീരത്തിലുണ്ടായിരുന്ന നാല് പവന്റെ രുദ്രാക്ഷം കെട്ടിയ മാലയും, ഒരുപവന്റെ മോതിരവും ഷെറിന് കൈവശപ്പെടുത്തിയെങ്കില്‍ അതിന്റെ വിവരങ്ങളും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കൊലനടത്താനും ഇതുമായി ബന്ധപ്പെട്ട് അറുത്തുമാറ്റിയ അവയങ്ങള്‍ മറവുചെയ്യാനും പുറത്തുനിന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നുകൂടി തെളിയിക്കേണ്ടതുണ്ട്. അരുംകൊലനടത്തി കൃത്യമായ പദ്ധതികളിലൂടെ അവയവങ്ങള്‍ പലസ്ഥലങ്ങളിലും എത്തിച്ചത് ഇയാള്‍ ഒറ്റക്കാണോ എന്നുമുള്ള സംശയവും ഷെറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമെ വ്യക്തമാകൂ എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: