കൊച്ചി: സാമ്പത്തികലാഭമില്ലെന്ന കാരണത്താല്‍ സ്കൂളുകള്‍ നിര്‍ത്താന്‍ നടപടി ആവശ്യപ്പെട്ട് മൂന്ന് എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ കൂടി ഹൈക്കോടതിയെ സമീപിച്ചു. തൃശൂര്‍ ജില്ലയിലെ കിരാലൂര്‍ പിഎംഎല്‍പി സ്കൂള്‍, കോഴിക്കോട് തിരുവണ്ണൂര്‍ പാലാട്ട് എയുപി സ്കൂള്‍, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മങ്ങാട്ടുമുറി എംഎം എല്‍പി സ്കൂള്‍ എന്നീ സ്കൂളുകള്‍ പൂട്ടുന്നതിനു ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നുവെന്നും എന്നാല്‍ തുടര്‍നടപടി ഉണ്ടായില്ലെന്നും കാണിച്ചാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
തൃശൂര്‍ ജില്ലയിലെ കിരാലൂര്‍ പിഎംഎല്‍പി സ്കൂള്‍ നിര്‍ത്തുന്ന നടപടികള്‍ ജൂണ്‍ 14 നകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി തൃശൂര്‍ എഇഒയ്ക്ക് നിര്‍ദ്ദേശം നല്കി. ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരുടേതാണ് നിര്‍ദേശം. കിരാലൂരിലെ പിഎംഎല്‍പി സ്കൂള്‍ നിര്‍ത്താന്‍ സ്കൂള്‍ മാനേജര്‍ എ.എ. പദ്മനാഭന് നല്കിയ ഹര്‍ജിയില്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഇതു സര്‍ക്കാര്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് പദ്മനാഭന് കോടതിയലക്ഷ്യ ഹര്‍ജി നല്കി. ഇന്നലെ ഈ ഹര്‍ജി പരിഗണിക്കുമ്പോള്‍ സ്കൂളില്‍ നിന്ന് കുറേ രേഖകള്‍ പിടിച്ചെടുത്ത് സ്കൂള്‍ പൂട്ടിയതായും ഓഫീസ് മുറിയിലെ അലമാരകള്‍ പലതും പൂട്ടിയ നിലയിലായതിനാല്‍ ഇവയ്ക്കുള്ളിലുണ്ടായിരുന്ന രേഖകള്‍ പിടിച്ചെടുത്തില്ലെന്നും തൃശൂര്‍ എഇഒ ഹൈക്കോടതിയില്‍ നേരിട്ടു ഹാജരായി ബോധിപ്പിച്ചു. തുടര്‍ന്നാണ് ബാക്കി രേഖകള്‍ കൂടി ഏറ്റെടുത്ത് സ്കൂള്‍ പൂട്ടല്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
ഈ ഹര്‍ജി ജൂണ്‍ 14 ന് വീണ്ടും പരിഗണിക്കും.
ഇതിനു പുറമേ കോഴിക്കോട് തിരുവണ്ണൂര്‍ പാലാട്ട് എയുപി സ്കൂളിന്റെയും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മങ്ങാട്ടുമുറി എംഎം എല്‍പി സ്കൂളിന്റെയും മാനേജര്‍മാര്‍ സ്കൂള്‍ പൂട്ടാനുള്ള ഉത്തരവു പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോഴിക്കോട് മലാപ്പറമ്പിലെ എയുപി സ്കൂള്‍ ഇതേ തരത്തില്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
കേരള വിദ്യാഭ്യാസ ചട്ടപ്രകാരം ലാഭകരമല്ലാത്ത എയ്ഡഡ് സ്കൂളുകള്‍ പൂട്ടാന്‍ മാനേജര്‍മാര്‍ക്ക് അധികാരമുണ്ട്. ഇതനുസരിച്ച് വിവിധ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ അപേക്ഷകളില്‍ സ്കൂള്‍ പൂട്ടുന്നത് തടഞ്ഞുകൊണ്ട് ഡിപിഐ ഉത്തരവിറക്കിയിരുന്നു. ഇതിനെയാണ് മാനേജര്‍മാര്‍ ഹൈക്കോടതിയില്‍ എതിര്‍ക്കുന്നത്.
സാമ്പത്തിക ലാഭമില്ലാത്തതും കുട്ടികളുടെ എണ്ണം കുറഞ്ഞതുമായ സ്കൂളുകളാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജര്‍മാര്‍ പൂട്ടാന്‍ അനുമതി തേടിയത്. എന്നാല്‍ വിദ്യാഭ്യാസാവകാശ നിയമപ്രകാരം ഇത്തരത്തില്‍ സ്കൂളുകള്‍ പൂട്ടാന്‍ മാനേജര്‍മാര്‍ക്ക് അവകാശമില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. സ്കുളുകള്‍ പൂട്ടാനുള്ള മാനേജര്‍മാരുടെ നടപടികള്‍ക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: