കേരളത്തില്‍ അധികാരത്തില്‍ വന്നിട്ടുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സമഗ്രമായ തൊഴില്‍നയം ്രപഖ്യാപിക്കണം. കേരളത്തിലെ തൊഴില്‍മേഖലയിലെ പ്രശ്നങ്ങള്‍ വിലയിരുത്തി പരിഹാരം കാണുന്നതിനുവേണ്ടി തൊഴിലാളി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകേണ്ടതാണ്.
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളുടെ തകര്‍ച്ച നമ്മുടെ സമ്പദ്വ്യവസ്ഥയെത്തന്നെ ബാധിച്ചിരിക്കുന്നു. പരമ്പരാഗത മേഖലയില്‍ പണിയെടുത്ത പതിനായിരങ്ങള്‍ മറ്റ് മേഖലയെ ആശ്രയിക്കേണ്ടുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. പരമ്പരാഗത വ്യവസായങ്ങളായ കള്ളുചെത്ത്, കയര്‍, കശുവണ്ടി, നെയ്ത്ത് തുടങ്ങിയവ നാശോന്മുഖമായിരിക്കുന്നു. ഇന്ത്യാ മഹാരാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ തങ്ങളുടെ പരമ്പരാഗത തെഴില്മേഖലകള് സര്‍ക്കാര്‍ സഹായത്താല്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകുമ്പോള്‍ കേരളത്തില്‍ യാതൊരു പരിരക്ഷയും ലഭിക്കാതെ ഈ മേഖല തകര്‍ന്നടിഞ്ഞിരിക്കുന്നു.
തമിഴ്നാട്ടിലെ നെയ്ത്തുമേഖലകളും ഗുജറാത്തിലെ ടെക്സ്റ്റൈല്‍സ് മേഖലകളും ഇതിന് ഉദാഹരണങ്ങളാണ്. നാളികേരത്തിന്റെ നാടായ കേരളത്തില്‍ കയര്‍, കള്ളുചെത്ത് വ്യവസായങ്ങള്‍ പ്രതിസന്ധിയിലായിരിക്കുന്നു. നാളികേരത്തെയും അനുബന്ധ വ്യവസായങ്ങളെയും സംരക്ഷിക്കാനുള്ള കേരളത്തിന്റെ ജാഗ്രത കുറവ് പതിനായിരങ്ങളുടെ ഉപജീവനത്തെ തകര്‍ത്തിരിക്കുന്നു. അതിനാല്‍ പരമ്പരാഗത മേഖലയെ സംരക്ഷിക്കാന്‍ പുതിയ സംസ്ഥാനസര്‍ക്കാര്‍ സമഗ്രമായ പദ്ധതികളുമായി ഉടന്‍ രംഗത്തുവരണമെന്ന് ബിഎംഎസ് ആവശ്യപ്പെടുന്നു.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രതിസന്ധി രൂക്ഷമായി മാറിയിരിക്കുന്ന കാലയളവിലാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവുംവലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍ പെന്ഷന് വിതരണംതന്നെ അവതാളത്തിലായിരിക്കുന്ന അവസ്ഥയാണുള്ളത്. തങ്ങളുടെ ജീവിതത്തിന്റെ നല്ലൊരു പങ്ക് പണിയെടുത്തിട്ടും പെന്ഷന് ലഭിക്കാതെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ സമരംചെയ്യേണ്ടിവരുന്ന ഹതഭാഗ്യരായ കേരളത്തിലെ മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഖം ഇടതുപക്ഷ സര്‍ക്കാരിന് ഓര്‍മ്മയുണ്ടാകണം.
കേരളം തൊഴിലാളി പ്രവര്‍ത്തനത്തിന്റെയും തൊഴിലാളി സംരക്ഷണത്തിന്റെയും ഈറ്റില്ലം എന്നു പറയുമ്പോഴും ‘പ്രാഥമിക കൃത്യം’ നിര്‍വഹിക്കാന്‍ സമരംചെയ്യേണ്ടിവന്ന, ടെക്സ്റ്റൈല്ഷോപ്പുകളില് ഇരിക്കാന്‍ വേണ്ടി സമരംചെയ്യേണ്ടിവന്ന സ്ത്രീതൊഴിലാളികളുടെ ദയനീയസ്ഥിതി നമ്മെ ഞെട്ടിപ്പിക്കുന്നതാണ്.
കേരളത്തില്‍ നിരവധി തൊഴിലാളി ക്ഷേമനിധികളും ക്ഷേമപദ്ധതികളും ഉണ്ടെങ്കിലും ഒന്നുപോലും തൊഴിലാളികള്‍ക്ക് ഗുണകരമാകുന്നില്ല. കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന തുച്ഛമായ പെന്‍ഷന്‍പോലും കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാരുകളാണ് കേരളത്തിലുള്ളത്.
മോട്ടോര്‍ ക്ഷേമനിധിയില്‍ ഓട്ടോറിക്ഷാ തൊഴിലാളി മാസാമാസം അടയ്ക്കുന്ന തുക 100 രൂപയാണ്. ഏതാണ്ട് ഒരുവര്‍ഷം 1200 രൂപയാണ് ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധിയില്‍ അടയ്ക്കുന്നത്. എന്നാല്‍ ഒരു മോട്ടോര്തൊഴിലാളിക്കുപോലും ഇതില്‍നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍ഷുറന്‍സ് സ്കീമില്‍ കേവലം 12 രൂപ അടയ്ക്കുമ്പോള്‍ 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നു.
അസംഘടിത മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് പ്രയോജനപ്രദമായി ഇഎസ്ഐയെ കേന്ദ്രസര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്. ഓട്ടോറിക്ഷാ തൊഴിലാളികള്‍, ആശവര്‍ക്കര്‍മാര്‍, അംഗണവാടി ജീവനക്കാര്‍, സ്കൂളിലെ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവര്‍ തുടങ്ങിയവരെല്ലാം കേന്ദ്രസര്‍ക്കാര്‍ ഇഎസ്ഐയുടെ സാമൂഹ്യസുരക്ഷക്കുള്ളില് കൊണ്ടുവന്നിരിക്കുകയാണ്. എന്നാല്‍ ഈ പദ്ധതി കേരളത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ല. ആയിരക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന വയനാടുപോലുള്ള കേരളത്തിലെ ജില്ലകളില്‍ ഇഎസ്ഐ ഡിസ്പെന്‍സറികള്‍ എത്തിച്ചേര്‍ന്നത് അടുത്തകാലത്താണ്.
ലോകത്തിലെതന്നെ ഏറ്റവുംവലിയ സാമൂഹ്യസുരക്ഷാപദ്ധതിയായ ഇഎസ്ഐ കേരളത്തിലെ അസംഘടിത മേഖലക്ക് ലഭ്യമാക്കാന്‍ പുതിയ സംസ്ഥാനസര്‍ക്കാര്‍ വേണ്ടതായ സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാകണമെന്ന് ബിഎംഎസ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുകയാണ്.
മാന്യമായ തൊഴിലും ജീവിക്കാനാവശ്യമായ വേതനവും തുല്യജോലിക്ക് തുല്യവേതനം, തൊഴില്‍നിയമങ്ങളുടെ പൂര്‍ണമായ സംരക്ഷണം, തൊഴില്‍മേഖലയിലെ ചൂഷണം അവസാനിപ്പിക്കല്‍, സ്ത്രീതൊഴിലാളികളുടെ പ്രത്യേക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍, പരമ്പരാഗത മേഖലയുടെ തകര്‍ച്ച തടയുക, തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ ബിഎംഎസിന്റെ പ്രാതിനിധ്യം ഉറപ്പാക്കുക, കശുവണ്ടി, കയര്‍, ബീഡി, തോട്ടം മേഖല എന്നിവയുടെ പുനരുദ്ധാരണത്തിന് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളിലെ കെടുകാര്യസ്ഥത അസാനിപ്പിച്ച് പുരോഗമനാത്മകമായ പദ്ധതികള്‍ ആരംഭിക്കുക, കരാര്വല്ക്കരണം പൂര്‍ണമായും ഉപേക്ഷിക്കുക, ആരോഗ്യസംരക്ഷണം, പെന്ഷന് റിട്ടയര്‍മെന്റ് ആനുകൂല്യം എന്നിവ എല്ലാവിഭാഗം തൊഴിലാളികള്‍ക്കും ലഭ്യമാക്കുക തുടങ്ങിയ തൊഴില്‍ മേഖലയിലെ ആവശ്യങ്ങള്‍ അംഗീകരിച്ച് നല്ലൊരു തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ പുതിയ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിഎംഎസ് സംസ്ഥാന കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: