ചേര്‍ത്തല: സമുദായ ആചാരങ്ങള്‍ പാലിക്കുന്ന പന്ത്രണ്ട് ഉപവിഭാഗങ്ങള്‍ കൂടി ക്ഷത്രിയ ക്ഷേമസഭയുടെ ഭാഗമാകുന്നു. ഈ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി സംഘടന വിപുലീകരിക്കാന്‍ സഭയുടെ സംസ്ഥാന നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. സംസ്ഥാന തലത്തില്‍ മൂന്നു മാസം കൊണ്ട് സമുദായ സെന്‍സസ് പൂര്‍ത്തിയാക്കും. ഇതേ കാലയളവില്‍ പുതിയ അംഗങ്ങളെയും ചേര്‍ക്കും. വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൂണൂനൂല് ഇടല് ചടങ്ങ് (ഉപനയനം) എന്നിവ ലളിതമാക്കാനും ധൂര്‍ത്ത് ഒഴിവാക്കാനും തീരുമാനിച്ചു.
കേരളത്തിലെ രാജകുടുംബാംഗങ്ങള്‍ക്കു പുറമേ പൂണുനൂല്‍ ഉള്ളതും ഇല്ലാത്തതുമായ ക്ഷത്രിയര്‍ക്കു മാത്രമേ (ക്ഷത്രിയര്‍, സാമന്ത ക്ഷത്രിയര്‍) ഇതുവരെ സഭയില്‍ അംഗത്വം ഉണ്ടായിരുന്നുള്ളു. ഇനി മുതല്‍ തമ്പുരാന്, ഉണിത്തിരി, ഉണ്ണിയാതിരി, കോവില്‍ തമ്പുരാന്, തമ്പാന്, തിരുമുല്‍പ്പാട്, നെടുങ്ങാടി, പണ്ടാല, വെള്ളോടി, കര്‍ത്താ, കൈമള്‍(കയ്മള്‍), ഏറാടി എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും ക്ഷത്രിയ ക്ഷേമസഭ.
സഭയുടെ പ്രാദേശിക ശാഖകള്‍ക്കു ഈ ഉപഘടകങ്ങളെ കൂടി ചേര്‍ത്ത് സംഘടന വിപുലീകരിക്കാനും സംസ്ഥാന സമിതി അംഗീകാരം നല്കി. ജീവകാരുണ്യ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി അഞ്ച് കോടി രൂപയുടെ ബജറ്റിനും സഭ അംഗീകാരം നല്കി. മഹാറാണി സേതുപാര്‍വതീബായി സ്മാരക സ്കോളര്‍ഷിപ്പിനും മഹാറാണി സേതു ലക്ഷ്മീബായി വിദ്യാഭ്യാസ അവാര്‍ഡിനും വിദ്യാര്‍ത്ഥികളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.എന്‍. സുരേന്ദ്രനാഥ വര്‍മ്മ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആത്മജവര്‍മ്മ തമ്പുരാന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ പി.ജി. ശശികുമാര്‍ വര്‍മ്മ, ടി.എം. ശ്രീകുമാര്‍, ആര്. രാമവര്‍മ്മ, ആര്. രവിവര്‍മ്മ, വി.സി. കൃഷ്ണവര്‍മ്മ രാജ, ടി.കെ. ലീലാഭായി തമ്പുരാട്ടി, പി. കൃഷ്ണവര്‍മ്മ, കോമളവല്ലി കെ. വര്‍മ്മ, എം. ലളിതാംബിക, പ്രൊഫ. പി.എന്‍. സോമവര്‍മ്മ രാജ, പ്രസാദ് വര്‍മ്മ തമ്പുരാന്, അജിത്ത് രാമവര്‍മ്മ, എ.ആര്. ഗിരീഷ് വര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: