കൊച്ചി: സംസ്ഥാനത്ത് പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് 12ന് അര്‍ദ്ധ രാത്രി മുതല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറികള്‍ കേരളത്തിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിവെക്കും.
ആള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് സമരം. സര്‍ക്കാര്‍തല ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ കേരളത്തിലെ ലോറി ഉടമകളും സമരത്തില്‍ പങ്കാളികളാകുമെന്ന് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി കെ.കെ. ഹംസ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തില്‍ മാത്രം നിരോധനം ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണല്‍ വിധി വിരോധാഭാസമാണ്. ഇത് വന്‍കിട വാഹന നിര്‍മ്മാണ കമ്പനി ലോബികളെ സഹായിക്കാന്‍ വേണ്ടിയാണ്. ഉത്തരവ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കണം. ഉത്തരവ് നടപ്പിലാകുന്നത് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും.
വാഹനങ്ങളുടെ പഴക്കം നോക്കിയല്ല, അവ പുറന്തള്ളുന്ന പുകയിലെ മാലിന്യങ്ങളുടെ അളവ് പരിശോധിക്കുകയും പുകപരിശോധന കേന്ദ്രങ്ങള്‍ കാര്യക്ഷമമാക്കുകയുമാണ് വേണ്ടതെന്നും ഭാരവാഹികള്‍ പറഞ്ഞു. ജി. ആര്. ഷണ്മുഖന്, കെ.ജി. രവീന്ദ്ര, കെ. ബാലചന്ദ്രന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ലോറിപ്പണിമുടക്ക് നിത്യോപയോഗ സാധന വില ഉയരാന്‍ ഇടയാക്കും. പച്ചക്കറിയും പലവ്യഞ്ജനങ്ങളും അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരേണ്ടതാണ് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: