ചെന്നൈ: പഠനത്തിലെ മോശം പ്രകടനം മാതാപിതാക്കളെ അറിയിക്കുമെന്ന് ഭയപ്പെട്ട ഒന്‍പതാം ക്ലാസുകാരന് അധ്യാപികയെ കുത്തിക്കൊന്നു. ഉത്തര ചെന്നൈയിലെ സെ. മേരീസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇന്നലെ ഉച്ചക്കാണ് സംഭവം. പിരിയഡുകള്ക്കിടെ ക്ലാസ് മുറിയില്‍ ഇരിക്കുകയായിരുന്ന സയന്‍സ്, ഹിന്ദി അധ്യാപിക ഉമാമഹേശ്വരി (40)യെയാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി കുത്തിക്കൊന്നത്. മുഖത്തും കഴുത്തിലും വയറ്റിലുമെല്ലാം തുടരെത്തുടരെ കുത്തേറ്റ അധ്യാപികയെ തൊട്ടടുത്ത ആശുപത്രിയില്എത്തിക്കുന്നതിന് മുമ്പേ മരിച്ചു. ആഴത്തിലുള്ള അഞ്ച് കുത്തുകളാണ് ഏറ്റത്. മഹേശ്വരിയുടെ കരച്ചില് കേട്ട് ഓടിയെത്തിയ അധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റ് ജീവനക്കാരും അക്രമിയെ പിടികൂടി പോലീസിന് കൈമാറി.
പഠനത്തില്‍ മോശമായതിന്റെ പേരില്‍ അധ്യാപിക പതിവായി വഴക്കുപറയാറുണ്ടെന്നും മാതാപിതാക്കളെ അറിയിക്കുമെന്ന മുന്നറിയിപ്പുമാണ് വിദ്യാര്‍ത്ഥിയെ പ്രകോപിതനാക്കിയതത്രെ. ബുക്കിനുള്ളില്‍ കത്തി ഒളിപ്പിച്ച് കരുതിക്കൂട്ടിയാണ് ബാലന് ഇന്നലെ സ്കൂളില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു.
കൃത്യമായി സ്കൂളിലെത്തിയിരുന്ന വിദ്യാര്‍ത്ഥി പഠനത്തില്‍ കാര്യമായി ശ്രദ്ധപുലര്ത്തിയിരുന്നില്ലെന്ന് സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ബോസ്കോ പെരിയനായകം അറിയിച്ചു. കുട്ടിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ അധ്യാപിക തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതും വിദ്യാര്‍ത്ഥിയെ പ്രകോപിതനാക്കിയെന്ന് സംശയിക്കുന്നു. അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. വാര്‍ത്ത പ്രചരിച്ചതോടെ പരിഭ്രാന്തിയിലായ രക്ഷിതാക്കള്‍ സ്കൂളിലെത്തി കുട്ടികളെ തിരികെക്കൊണ്ടുപോയി. അടുത്ത രണ്ട് ദിവസം സ്കൂളിന് അവധി നല്‍കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: