തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ജനങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കിലേ നടപ്പിലാക്കുകയുള്ളുവെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ജനങ്ങള്‍ക്കു വേണ്ടെങ്കില്‍ സര്‍ക്കാരിനും വേണ്ട. പൊതുസമൂഹം മുഴുവന്‍ അതിരപ്പിള്ളി വിഷയം ചര്‍ച്ച ചെയ്യണം.
തുറന്ന ചര്‍ച്ചയിലൂടെ ജനങ്ങളുടെ ആശങ്ക പരിഹരിച്ചതിന് ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂ. സംസ്ഥാനത്തിന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കണമെങ്കില്‍ വന്‍കിടപദ്ധതികള്‍ അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
അതിരപള്ളി പദ്ധതി നടപ്പാക്കുമെന്ന മന്ത്രിയുടെ പ്രസ്താവ മുന്നണിയിലും പുറത്തും വിവാദമായിരുന്നു.
പ്രതിഷേധം ശക്തമായതോടെയാണ് മന്ത്രി നിലപാട് മയപ്പെടുത്തിയത്. പ്രസ് ക്ലബിലെ മുഖാമുഖം പരിപാടിയിലാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പ്രത്യേക പദ്ധതി തന്നെ വേണമെന്ന പിടിവാശിയില്ല. ജലവൈദ്യുത ഇതര പദ്ധതികളും ആവിഷ്ക്കരിക്കും. സോളാര്‍, കാറ്റാടി വൈദ്യുത പദ്ധതികള്‍ വ്യാപകമാക്കും.
കാസര്‍കോട് 50 മെഗാ വാട്ട് ഉത്പാദന ശേഷിയുള്ള കാറ്റാടിപ്പാടം ഈ വര്‍ഷം തന്നെ ആരംഭിക്കും. തരിശായിക്കിടക്കുന്ന ആയിരം ഏക്കറിലാണ് പദ്ധതി. കഴിഞ്ഞ അഞ്ചുവര്‍ഷം വൈദ്യുത ഉത്പാദന രംഗത്ത് വലിയ മുരടിപ്പാണ് ഉണ്ടായിട്ടുള്ളത്.
ആകെ 35 മെഗാവാട്ട് വൈദ്യുത ഉത്പാദന നിലയങ്ങള്‍ മാത്രമാണ് ആരംഭിക്കാനായത്. വന്‍കിട ഉപഭോക്താക്കളുടെ ഭീമമായ വൈദ്യുതി കുടിശിക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ കുടിശിക പിരിച്ചെടുക്കാനുള്ള ശക്തമായ നടപടികളുണ്ടാകും. ആഢംബര വീടുകള്‍ക്കും മറ്റും വൈദ്യുത നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കും.
പ്രസരണ രംഗവും മുരടിച്ച അവസ്ഥയിലാണ്. 2006-11 കാലളവില്‍ 96 സബ് സ്റ്റേഷന് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ 2011 മുതല്‍ 16 വരെ ആകെ 35 സബ് സ്റ്റേഷനുകളാണ് സ്ഥാപിച്ചത്. കൂടംകുളത്ത് നിന്നുള്ള 400 കെവി ഇടമണ്‍-കൊച്ചി ലൈന്‍ 18 കിലോമീറ്ററോളം നിര്‍മ്മാണം മുടങ്ങിക്കിടക്കുകയാണ്.
സംസ്ഥാനത്തിന്റെ ഭാവി ലക്ഷ്യം വെച്ച് പ്രസരണ പ്രതിസന്ധി പരിഹരിക്കാന്‍ വിപുലമായ പദ്ധതികള്‍ ആവിഷ്ക്കരിക്കും. ഇതിനായി ബോര്‍ഡുമായി ആലോചിച്ച് തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്നും കടകംപള്ളി പറഞ്ഞു.
മഴക്കാല പൂര്‍വ അറ്റകുറ്റപ്പണികളൊന്നും ഇതുവരെ പൂര്‍ത്തീകരിക്കാത്തതിനാല്‍ ഈ മാസം മുതല്‍ വൈദ്യുത തടസ്സത്തിന് സാധ്യതയുണ്ട്. ഇതുപരിഹരിക്കാനായി അടിയന്തര ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: