ഇരിട്ടി (കണ്ണൂര്‍): ഇന്ന് സഹപാഠികള്‍ പുതിയ യൂണിഫോം അണിഞ്ഞ്, പുത്തന്‍ ബാഗും കുടയും പുസ്തകങ്ങളുമായി ആഹഌദത്തോടെ സ്കൂളില്‍ പോകും.. തനിക്കത് കഴിയില്ലല്ലോയെന്നോര്ത്ത് സങ്കടപ്പെടുകയാണ് ഏഴു വയസുകാരന് കാര്‍ത്തിക്. ഇനി എന്ന് സ്കൂളില്‍ പോകാനാവുമെന്ന് പറയാനാവില്ല. കൈക്ക് ഏറ്റ വെട്ടിന്റെ വേദന അത്രയ്ക്കുണ്ട്. അത് എന്ന് ഭേദമാകുമെന്ന് അറിയില്ല.
തിങ്കളാഴ്ച സന്ധ്യക്ക് സിപിഎം സംഘം രാഷ്ട്രീയക്കലി തീര്‍ത്തത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കാര്‍ത്തികിനു നേരെയാണ്. കാക്കയങ്ങാട് പാലയിലെ ഇടക്കാട്ടില്‍ വീട്ടില്‍ രാഹുലിന്റെയും രമ്യയുടെയും മകനായ കാര്‍ത്തിക്ക് പാല ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ രണ്ടാംതരം വിദ്യാര്‍ഥിയാണ്. കുരുന്നിനു നേരെ കൊലക്കത്തി ഉയര്‍ത്തിയത് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായ കുഞ്ഞിന്റെ അമ്മാവന് തന്നെ. കുഞ്ഞിന്റെ അമ്മയും അച്ഛനും ബിജെപി പ്രവര്‍ത്തകര്‍ ആയതോ, അമ്മ ബിജെപി സ്ഥാനാര്‍ഥിയായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതോ എന്താണ് ഈ കുഞ്ഞു ചെയ്ത തെറ്റെന്നാണ് ചോദ്യം.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ മുഴക്കുന്ന് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും രണ്ടു വാര്‍ഡുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ ബിജെപി പ്രവര്‍ത്തകരെയും അവരുടെ വീടുകളും വ്യാപകമായി അക്രമിച്ച് സിപിഎം പരാജയത്തിനു പകരം വീട്ടുകയായിരുന്നു. തുടര്‍ന്ന് കാക്കയങ്ങാട് വെച്ച് ഇരിട്ടി പോലീസും മുഴക്കുന്ന് പഞ്ചായത്ത് അധികൃതരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് സമാധാന യോഗം നടത്തി.
സമാധാനം പുലരാന്‍ സഹകരിക്കുമെന്ന് ഉറപ്പു നല്കി മണിക്കൂറുകള്‍ക്കകം സിപിഎം സംഘം ബിജെപി പ്രവര്‍ത്തകനും മുന്‍ കാക്കയങ്ങാട് ശാഖാ മുഖ്യശിക്ഷകുമായിരുന്ന സന്തോഷിനെ ബൈക്ക് തടഞ്ഞ് ഇരുമ്പ് കമ്പി കൊണ്ട് കൈകാലുകള്‍ അടിച്ചു തകര്‍ത്തു. സന്തോഷ് ഇപ്പോഴും ചികിത്സയിലാണ്.
സന്തോഷ് വധശ്രമക്കേസിലെ പ്രതിയാണ് ഇപ്പോള്‍ കാര്‍ത്തിക്കിനെ ആക്രമിച്ച കേസില്‍ പ്രതിയായ, കുട്ടിയുടെ അമ്മാവന് മനു എന്ന മനോജ്. വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. മനുവിനെ കൂടാതെ കണ്ടാലറിയുന്ന രണ്ടു പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: