തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷത്തെ അധ്യായന വര്ഷാരംഭദിനമായ ഇന്ന് കേരള പോലീസ് പിങ്ക് ബീറ്റ് പദ്ധതി നടപ്പാക്കും.
തിരുവനന്തപുരം സിറ്റിയില്‍ കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലേക്ക് പ്രത്യേകം പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ തിരക്കുള്ള സമയങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകളിലും പ്രൈവറ്റ് ബസുകളിലും യൂണിഫോമില്‍ സഞ്ചരിച്ച് സ്ത്രീകള്‍ക്ക് മികച്ച സുരക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. ഇതിന് പുറമെ ബസ് സ്റ്റോപ്പുകള്‍, സ്കൂള്‍, കോളേജ്, ഓഫീസുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. സ്ത്രീകളുടെയും വികലാംഗരുടെയും സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നത് തടയുക. ബസിലും ബസ് സ്റ്റോപ്പുകളിലും പൂവാല ശല്യം ഒഴിവാക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും ആവശ്യമായ അടിയന്തിര സഹായങ്ങള്‍ ലഭ്യമാക്കുക എന്നുള്ളതാണ് പിങ്ക് ബീറ്റിന്റെ ഉദ്ദേശലക്ഷ്യം.
പിങ്ക്ബീറ്റ് എല്ലാ ദിവസവും രാവിലെ 8ന് ആരംഭിക്കുകയും വൈകുന്നേരം 7 വരെ തുടരുന്നതുമായിരിക്കും. രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം തിരക്കുള്ള ബസുകളില്‍ കയറി ഒരു കിലോമീറ്റര്‍ സഞ്ചരിച്ച് ബസിനുള്ളിലെ നിയമലംഘനങ്ങള്‍ തടയുകയും ആവശ്യമെന്ന് കണ്ടാല്‍ പോലീസ് കണ്ട്രോള് റൂമില്‍ നിന്നു സിആര്‍വിയുടെ സേവനം ഉപയോഗിച്ച് സാമൂഹ്യവിരുദ്ധരെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ എത്തിച്ച് നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഒരു ദിശയില്‍ ബീറ്റ് പൂര്‍ത്തിയാക്കി മിനിമം അഞ്ചു ബസുകളില്‍ കയറി ആവശ്യമായ സംരക്ഷണം ഉറപ്പാക്കും. അതോടൊപ്പം തന്നെ ബസ് സ്റ്റോപ്പുകളിലും തിരക്കുള്ള സ്കൂള്‍-കോളേജ് പരിസരങ്ങളിലും നിരീക്ഷണം നടത്തി സാമൂഹ്യവിരുദ്ധരെയും സ്ത്രീകളെയും കുട്ടികളെയും ശല്യംചെയ്യുന്നവര്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. പിങ്ക് ബീറ്റിന്റെ മൂവ്മെന്റ് പോലീസ് കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ നിരന്തരം നിരീക്ഷിക്കും. ഷാഡോ പോലീസിന്റെ പൂര്‍ണ സഹായം പിങ്ക് ബീറ്റിന് ഉണ്ടായിരിക്കും. ആദ്യഘട്ടത്തില്‍ 12 പിങ്ക് ബീറ്റുകള്‍ നടപ്പിലാക്കും.
പിങ്ക് ബീറ്റ് ഡ്യൂട്ടി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് കണ്ട്രോള് റൂമുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തും ആവശ്യഘട്ടങ്ങളില്‍ കണ്ട്രോള് റൂമില്‍ നിന്നും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ നിന്നും വനിത ഹെല്‍പ്പ് ലൈനില്‍ നിന്നും സഹായം ലഭ്യമാക്കും. പിങ്ക് ഡ്യൂട്ടിയുടെ പ്രവര്‍ത്തനങ്ങളെ ക്രമസമാധാന ചുമതലയുള്ള ഡിസിപി എല്ലാ ദിവസവും ദക്ഷിണ മേഖലാ എഡിജിപി എല്ലാമാസവും വിലയിരുത്തും. പൊതുജനങ്ങള്‍ക്ക് ഈ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലേക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ വനിതാ ഹെല്‍പ്പ് ലൈന്‍ ടോള്‍ ഫ്രീ നമ്പരായ 9995399953, 1091 എന്നി വയില്‍ ബന്ധപ്പെട്ട് നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: