തിരുവനന്തപുരം : പ്രതിസന്ധി ഘട്ടത്തില്‍ കൈവിടാതിരുന്ന സിപിഎം കേന്ദ്രനേതൃത്വം വീണ്ടും അച്യുതാനന്ദനെ പിന്തുണക്കുന്നു. കടുത്ത വിമര്‍ശനങ്ങള്‍ക്കിരയായി പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഒറ്റപ്പെട്ട സാഹചര്യത്തിലാണ് വി.എസ്. അച്യുതാനന്ദന് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ ലഭിക്കുന്നത്. വിഎസിനെതിരെ കടുത്ത വിമര്‍ശനം ഉള്‍ക്കൊള്ളുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ഒരു ഭാഗം മരവിപ്പിക്കാനാണ് പോളിറ്റ് ബ്യൂറോ നിര്‍ദേശം. വിഎസിനെതിരെ രൂക്ഷപരാമര്ശങ്ങളുള്ള റിപ്പോര്‍ട്ടിന്റെ രണ്ടാം അധ്യായമാണ് പിബി ഇടപെട്ട് തിരുത്തുന്നത്. ഇതൊരു അസാധാരണ നടപടിയായാണ്. സിപിഎമ്മിന്റെ സമ്മേളന ചരിത്രത്തില്‍ ആദ്യമാണ് ഇത്തരമൊരു ഇടപെടല്‍. ഇതിനു മുന്നോടിയായി പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ഇംഗ്ലീഷ് പരിഭാഷ കേന്ദ്ര നേതൃത്വം വാങ്ങിയിരുന്നു. വി.എസിന്റെ അഭ്യര്‍ഥന പരിഗണിച്ചാണിത്. എന്നാല്‍ പ്രവര്‍ത്തന റിപ്പോര്ട്ടിന്മേല് വി.എസിനെ വിശദീകരണ പ്രസംഗത്തിന് അനുവദിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദന് സ്ഥാനാര്‍ത്ഥിത്വം നല്‍കേണ്ടതില്ലെന്ന സംസ്ഥാന കമ്മിറ്റി തീരുമാനവും കേന്ദ്ര നേതൃത്വം തിരുത്തുകയായിരുന്നു.
വിഎസ് വര്ഗ്ഗവഞ്ചകനല്ലെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടപ്പെട്ട നേതാവാണെന്നും വൈകുന്നേരം മറുപടി പ്രസംഗത്തിലും പ്രകാശ് കാരാട്ട് ആവര്‍ത്തിച്ചു. വിഎസിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കേന്ദ്രനേതൃത്വം ചര്‍ച്ച ചെയ്തുകൊള്ളാമെന്ന് പറഞ്ഞ കാരാട്ട് എന്നാല്‍ വിമര്‍ശനങ്ങളുടെ സത്ത അദ്ദേഹം ഉള്‍ക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.
പ്രവര്‍ത്തന റിപ്പോര്‍ട്ടിലും തുടര്‍ന്ന് നടന്ന പൊതുചര്‍ച്ചയിലും രണ്ടുദിവസവും വിഎസിനെ ലക്ഷ്യമാക്കിയുള്ള കടുത്ത വിമര്‍ശനങ്ങളാണ് നിറഞ്ഞുനിന്നത്. ഈ സാഹചര്യത്തില്‍ തനിക്ക് മറുപടി പറയാനുള്ള അവസരം നല്‍കണമെന്ന് വിഎസ് പാര്‍ട്ടി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് വിഎസിന്റെ മറുപടി പ്രസംഗത്തിന് പകരം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ മറുപടി പറയുകയും സംഘടനാ റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ മരവിപ്പിക്കുകയാണ് എന്നറിയിക്കുകയുമായിരുന്നു.
സംസ്ഥാന സമ്മേളനം വിഎസ് വിരുദ്ധ സമ്മേളനമായി മാറുന്നതില്‍ കേന്ദ്ര നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സീതാറാം യെച്ചൂരി പ്രത്യേകിച്ചും. വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം കാര്യത്തില്‍ സംസ്ഥാന നേതൃത്വം കേന്ദ്രത്തെ തെറ്റായി ധരിപ്പിച്ചതായി ആധ്യദിവസത്തെ ചര്‍ച്ചയില്‍ ഇടപെട്ട് ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് സൂചിപ്പിച്ചിരുന്നു. അച്യുതാനന്ദനെ വെട്ടി നിരത്തുന്നതിന് ഓശാന പാടാന്‍ തങ്ങളെ കിട്ടില്ലെന്ന ധ്വനിയായിരുന്നു അത്.
പ്രാദേശികതലം മുതല്‍ വിവിധ ഘടകങ്ങളിലെ ചര്‍ച്ചകളില്‍ നിന്ന് ഉള്‍ക്കൊള്ളുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന കമ്മിറ്റിയ്ക്ക് വേണ്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടായി അവതരിപ്പിക്കുന്നത്. അതിലെ ഭാഗങ്ങള്‍ പി.ബി. ഇടപെട്ട് മരവിപ്പിക്കുന്നതിലൂടെ ഔദ്യോഗിക പക്ഷത്തിന്റെ വി.എസിനെതിരായ നീക്കത്തിനാണ് തിരിച്ചടിയേറ്റിരിക്കുന്നത്.പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ രണ്ടാം ഭാഗത്തിലാണ് വി.എസിനെതിരെ പരാമര്‍ശമുണ്ടായിരുന്നത്. വി.എസിനെതിരായ ചില ആക്ഷേപങ്ങള്‍ കേന്ദ്ര നേതൃത്വം പരിഹരിച്ചു എന്ന ധ്വനിയാണിത്.
പൊതുചര്‍ച്ചയുടെ രണ്ടാംദിവസമായ ഇന്നലെയും വി.എസ്. അച്യുതാനന്ദനെതിരായ വിമര്‍ശനങ്ങളാണ് സമ്മേളനഹാളില്‍ നിറഞ്ഞുനിന്നത്. വിഎസിനെ ഉടന്‍ പുറത്താക്കണമെന്ന ധ്വനിയോടെ മിക്ക ജില്ലകളിലെയും പ്രതിനിധികള്‍ രംഗത്തുവന്നപ്പോള്‍ വിഎസിനു വളംവച്ചു കൊടുക്കുന്നുവെന്ന പേരില്‍ കേന്ദ്ര നേതൃത്വത്തിനും പഴി കിട്ടി. വിഎസ് തുടര്‍ന്നാല്‍ പാര്‍ട്ടിയുടെ കെട്ടുറപ്പു തകരുമെന്നും വിഎസ് ഇല്ലെങ്കില്‍ വിഭാഗീയത ഇല്ലാതാകുമെന്നും പ്രതിനിധികള്‍ തുറന്നടിച്ചു. വിഎസിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ തെരുവില്‍ വ്യഭിചരിക്കുന്നത് പോലെയെന്ന് കണ്ണൂരില്‍ നിന്നുള്ള എന്‍. ചന്ദ്രന് കുറ്റപ്പെടുത്തി. പിണറായിയും വി.എസും ഒന്നിച്ച് പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകണമെന്ന് കൊല്ലത്ത് നിന്ന് സംസാരിച്ച ജോര്‍ജ്ജ് മാത്യു പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടി എംഎല്‍എമാര്‍ നല്കിയ പരാതികള്‍ വിഎസ് പരിഗണിച്ചില്ലെന്ന് കെ.വി.അബ്ദുല്‍ ഖാദര്‍ എംഎല്‍എ ആരോപിച്ചു. ലാവ്ലിന് കേസില്‍ പിണറായിക്കെതിരായി പ്രസ്താവന പുറപ്പെടുവിക്കാന്‍ വിഎസ് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരെ സമീപിച്ചതായി ഒരു വാരികയില്‍ വന്ന വാര്‍ത്ത നിഷേധിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ലെന്ന് ‘ദേശാഭിമാനി’ പ്രതിനിധി ആര്.എസ്.ബാബു ചൂണ്ടിക്കാട്ടി. പാര്‍ട്ടിയിലെ ചതിയന്‍ ചന്തുവാണ് വിഎസ് എന്നുപോലും വിമര്‍ശനം ഉണ്ടായി.
സിപിഎമ്മില്‍ ആരും വിമര്‍ശനത്തിന് അതീതരല്ലെന്ന് പിബി അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സംസ്ഥാന സമ്മേളനം ആരെയും കുറ്റവിചാരണ ചെയ്യാനും മാറ്റിനിര്ത്താനുമുള്ളതല്ല. പാര്‍ട്ടി സമ്മേളനത്തിലുണ്ടായ വിമര്‍ശനത്തിന് വ്യക്തികളല്ല മറുപടി പറയേണ്ടതെന്നും കോടിയേരി പറഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ വി.എസിന് അവസരം നല്കാത്തതിനെക്കുറിച്ചായിരുന്നു കോടിയേരിയുടെ പ്രതികരണം.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: