കോഴിക്കോട്: പൊതുജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ‘ഓപ്പറേഷന് റെയിന്‍ബോ’ യുമായി പോലീസ് രംഗത്ത്. സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ചു വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയും മണ്‍സൂണിലെ വാഹനാപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനായുമാണു പുതിയ പദ്ധതിയുമായി ട്രാഫിക് പോലീസ് രംഗത്തെത്തിയത്. പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തുമെന്ന് ഉത്തരമേഖലാ എഡിജിപി നിതിന്‍ അഗര്‍വാള്‍ പറഞ്ഞു.
പരിശോധനയില്‍ കണ്ടെത്തി ന്യൂനതകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പോലീസ് നല്‍കും. അടുത്ത ആഴ്ചയോടെ വീണ്ടും വാഹനപരിശോധന നടത്തി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. പരിശോധിച്ചു നിര്‍ദേശം നടപ്പാക്കിയ വാഹനങ്ങളില്‍ മേല്‍ പോലീസ് പ്രത്യേക സ്റ്റിക്കര്‍ പതിക്കും. വാഹനങ്ങളെ വീണ്ടും തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതില്‍ നിന്നും ഒഴിവാക്കാനാണു സ്റ്റിക്കര്‍ പതിക്കുന്നതെന്നും എഡിജിപി പറഞ്ഞു.
ബസുകളിലെ ടയര്‍, വൈപ്പര്‍, മേല്‍ക്കൂര, പ്ലാറ്റ്ഫോം, ജനലുകള്‍, സീറ്റുകള്‍ എന്നിവയാണ് പരിശോധിക്കുക. പോരായ്മ ഉള്ള വാഹനങ്ങള്‍ നിശ്ചിത ദിവസത്തിനുള്ളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും, സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ നിശ്ചിത മാനദണ്ഡമനുസരിച്ചാണു സര്‍വീസ് നടത്തുന്നതെന്ന് പരിശോധിച്ച് ഉറപ്പുവരുത്തും. റിഫഌക്ടറുടെ ഉപയോഗം എങ്ങനെയാണെന്നതും പരിശോധിക്കുമെന്നും എ.ഡി.ജി.പി.പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: