കൊല്ലം: ജില്ലയിലെ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. പോലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയ വകുപ്പുകളുടെ സേവനം ലഭ്യമാക്കുന്നതിനൊപ്പം സെന്ററിന്റെ പ്രവര്‍ത്തനം അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് നടപടിയെടുക്കാനും യോഗത്തില്‍ ധാരണയായി. അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ അധ്യക്ഷത വഹിച്ചു. മഴക്കാലത്തോടനുബന്ധിച്ച് സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകളും യോഗം വിലയിരുത്തി. നീണ്ടകര, അഴീക്കല്‍, കൊല്ലം എന്നിവിടങ്ങളില്‍ ഫിഷറീസ് വകുപ്പ് കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. 14 ലൈഫ് ഗാര്‍ഡുകളുടെ സേവനം ലഭ്യമാണ്.
ബീച്ചുകളില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചു.
മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകളും വിശദീകരിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സ്വര്‍ണ്ണമ്മ, ഡെപ്യൂട്ടി ഡിഎംഒ ഡോ.ആര്.സന്ധ്യ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.താജുദ്ദീന്, ഫയര്‍ ആന്റ് റസ്ക്യൂ അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ കെ.കെ.ഷിജു, പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍(അഡ്മിനിസ്ട്രേഷന്) ജോര്‍ജ് കോശി, ഡിവൈഎസ്പി(കൊല്ലം റൂറല്‍) എ.അബ്ദുള്‍റഷീദ്, ജില്ലാ പഞ്ചായത്ത് വെല്‍ഫെയര്‍ കമ്മിറ്റി പ്രതിനിധി ഇ.എസ്.രമാദേവി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: