തിരുവനന്തപുരം : ജിഷക്കേസ് തന്റെ കരിയറിലെ വെല്ലുവിളിയാണെന്ന് ചുമതലയേറ്റ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. കേരള പോലീസിനെ രാജ്യത്തെ മികച്ച സേനയാക്കുകയാണെന്ന് ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജിഷക്കേസില്‍ അദ്യ പരിഗണന കുറ്റവാളികളെ പിടികൂടുക എന്നതാണ്.
ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയോ ഇല്ലയോ എന്നത് പിന്നീടുള്ള കാര്യമാണ്. ബോധപൂര്‍വ്വം തെളിവ് നശിപ്പിച്ചാല്‍ അത് ക്രമിനില്‍ കുറ്റമാണ്. അത്തരക്കാരുണ്ടെങ്കില്‍ വെച്ച് പൊറുപ്പിക്കില്ല.
ഏതു കേസിലും സുപ്രധാന വഴിത്തിരിവുണ്ടാകും. ചില കേസുകള്‍ മണിക്കൂറുകള്‍ക്കകം തെളിയിക്കാനാവും. ചിലതിന് സമയമെടുക്കും. അന്വേഷണ രീതിയനുസരിച്ചാവും കാര്യങ്ങള്‍. ജിഷ കേസില്‍ നേരിട്ട് ഇടപെടും. ഇതുവരെ ഇടപെട്ട കേസുകളെല്ലാം തെളിയിക്കാനായിട്ടുണ്ട്. കൊച്ചുപെണ്‍കുട്ടികളുടെ മനസ്സില്‍ വരെ ജിഷ സംഭവം പേടിയുണര്ത്തിയിട്ടുണ്ട്. ഇത് മാനസികമായ വിഷമമുണ്ടാക്കുന്നതാണ്.
അതുകൊണ്ട് തന്നെ പ്രതിയെ കണ്ടെത്താനാവാതിരിക്കുന്നത് വ്യക്തിപരമായ വേദനയുളവാക്കുന്നതാണ്.
കേരളപോലീസിനെ ആധുനികവല്‍ക്കരിക്കും. കേസന്വേഷണത്തില്‍ സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാല്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നത് അരമണിക്കൂറാക്കാന്‍ കഴിയും.
വിശദ ഫോറന്‍സിക് പരിശോധനകള്‍ക്ക് വിദേശലാബുകളെ വരെ ആശ്രയിക്കാന്‍ നമുക്കാവും. സിബിഐ അന്വേഷണമാതൃകകള്‍ കേരള പോലീസ് ഉപയോഗിക്കാറില്ല. സിബിഐയുടെ പല അന്വേഷണ രീതികളും മാതൃകയാക്കാവുന്നതാണ്. അന്വേഷണത്തിന് ശാസ്ത്രീയമാര്‍ഗ്ഗങ്ങളും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തണം. ആഭ്യന്തരസുരക്ഷ ശക്തിപ്പെടുത്തും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള പണം കൈമാറല്‍, ട്വിറ്റര്‍ സന്ദേശങ്ങള്‍ ഇവ നിരീക്ഷിക്കുന്നതില്‍ ഇന്നും കേരള പോലീസിന് പരിമിതിയുണ്ട്.
ഇത് മാറ്റും, ട്രാഫിക് പരിഷ്കാരങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കണം. പോലീസ് ലാബുകള്‍ ആധുനികവത്ക്കരിക്കണം. ഹൈവേ പെട്രോളിംഗ് വാഹനങ്ങള്‍ 68 വേണം. ഇപ്പോല്‍ 49 എണ്ണം മാത്രമാണുള്ളത്.
രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഒഴിവാക്കാന്‍ പാര്‍ട്ടികളുടെ സഹകരണവും വേണം. എന്നാല്‍ നിലവില്‍ നിയമനങ്ങള്‍ മുഖം നോക്കാതെ കര്‍ശനമായി നടപ്പാക്കിയാല്‍ ആക്രമണങ്ങള്‍ക്ക് നിയന്ത്രണമുണ്ടാക്കാനാവും. ടി.പി. സെന്‍കുമാര്‍ തന്നെക്കുറിച്ച് പറഞ്ഞത് താന്‍ കേട്ടിട്ടില്ലെന്നും അത്തരം വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും ബെഹ്റ പറഞ്ഞു.
പോലീസ് ആസ്ഥാനത്തെ വീരസ്മൃതി ഭൂമിയില്‍ പുഷ്പചക്രമര്പ്പിച്ചശേഷം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചാണ് ലോക്നാഥ് ബെഹ്റ സ്ഥാനമേറ്റെടുത്തത്.
ഡിജിപിയായിരുന്ന സെന്‍കുമാറിന്റെ അഭാവത്തില്‍ എഡിജിപി അനില്‍കാന്താണ് പോലീസ് ബാറ്റണ്‍ കൈമാറിയത്. പോലീസ് ആസ്ഥാനത്ത് ബെഹ്റയെ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരായ ഋഷിരാജ്സിംഗ്, എ. ഹേമചന്ദ്രന്, ശങ്കര്‍റെഡ്ഡി, അനന്തകൃഷ്ണന്, ശ്രീലേഖ എന്നിവരും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: