ഇങ്ങനെ അമ്മയെ സമാധാനിപ്പിച്ചു പുറപ്പെട്ട മകനെ അമ്മ ആശീര്‍വ്വദിച്ചു. ‘അംബികാദേവി നിന്റെ മുന്‍ഭാഗവും പാര്‍വ്വതീദേവി നിന്റെ പൃഷ്ഠഭാഗവും കാക്കട്ടെ. വശങ്ങള് കാക്കുന്നത് ശിവയാവട്ടെ. വാരാഹി നിന്റെ വഴികളിലെ ദുര്ഘടങ്ങള് നീക്കട്ടെ. ദുര്‍ഗ്ഗാദേവി നിന്നെ ദുര്‍ഗ്ഗങ്ങളിലും കാളീദേവി കലഹങ്ങളിലും സംരക്ഷിക്കട്ടെ. സ്വയംവര മണ്ഡപത്തില്‍ മാതംഗിയും, രാജസഭയില്‍ ഭവാനിയും, ഗിരികളില്‍ ഗിരിജയും, സമതലങ്ങളില്‍ ചാമുണ്ഡിയും, കാട്ടില്‍ കാമഗയും, വാഗ്വാദത്തില്‍ വൈഷ്ണവിയും, പോരില്‍ ഭൈരവിയും, നിന്നെ കാത്തു രക്ഷിക്കട്ടെ. സച്ചിദാനന്ദസ്വരൂപിണിയായ ഭുവനേശ്വരി, മഹാമായ, ജഗജ്ജനനി, നിന്നെ എങ്ങുമെങ്ങും പരിപാലിക്കട്ടെ.’
ഇങ്ങനെ അനുഗ്രഹിച്ചുവെങ്കിലും ആ അമ്മയുടെ ഭയം നീങ്ങിയില്ല. ‘ഞാനും നിന്റെ കൂടെ പോരുന്നുണ്ട്’ എന്ന് അവള് മകനെ അനുഗമിച്ചു. ‘നിന്നെക്കൂടാതെ അരനിമിഷം പോലും ഞാന്‍ കഴിയുകയില്ല.’ മുനിമാരുടെ അനുഗ്രഹാശംസകളോടെ അവര്‍ പുറപ്പെട്ടു. അവര്‍ വാരാണസിയിലെത്തിയപ്പോള്‍ സുബാഹു അവര്‍ക്ക് സ്വീകരണം നല്കി. അവര്‍ക്കായി ഉചിതമായൊരു ഭവനവും ഭൃത്യന്മാരെയും നല്കി.
നാനാ ഭാഗത്ത് നിന്നും രാജാക്കന്മാര് എത്തിത്തുടങ്ങി. യുധാജിത്തും തന്റെ ദൗഹിത്രനായ ശത്രുജിത്തും അവിടെയെത്തിയിട്ടുണ്ട്. കുരുഷരാജ്യാധിപതി, മാദ്രരാജാവ്, സിന്ധുഭൂപാലന്, മാഹിഷ്മതിയിലെ രാജാവ്, പാഞ്ചാലന്‍, കാമരുദേശാധിപന്, പാര്‍വതീയന്‍, കാര്ണാടന്, ചോളരാജാവ്, വിദര്‍ഭരാജാവ് തുടങ്ങിയ പ്രമുഖര്‍ എല്ലാവരും അവിടെയെത്തി. അറുപത്തിമൂന്ന് അക്ഷൗഹിണികള്‍ നഗരത്തില്‍ അണിനിരന്നു.
സ്വയംവരം ദര്‍ശിക്കാന്‍ വന്ന മറ്റനേകം പേരും ഗജവീരന്മാരുമായി അവിടെ നിരന്നു. ‘ധീരനായ സുദര്ശനന് വന്നിട്ടുണ്ട്’ എന്ന് രാജകുമാരന്മാര് തമ്മില്‍ പറഞ്ഞു. ‘അമ്മയോടൊപ്പം തനിച്ചാണ് ആ കുമാരന് വന്നിട്ടുള്ളത്! പടയും സമ്പത്തുമുള്ള നമ്മെ വേണ്ടെന്നു വച്ച് കുമാരി ആ വനവാസിയാണെങ്കിലും മാഹാബാഹുവായ ആ കുമാരനെ വരിക്കുമോ?’
സുദര്ശനന് നഗരത്തില്‍ എത്തിയെന്നറിഞ്ഞപ്പോള്‍ യുധാജിത്ത് പറഞ്ഞു: ‘ഞാന്‍ അവന്റെ കഥകഴിക്കാന്‍ പോവുന്നു!’ എന്നാല്‍ ‘ഇച്ഛാസ്വയംവരമാണിപ്പോള് നടക്കുന്നത്. ഇവിടെ യുദ്ധം നിഷിദ്ധമാണ്’ എന്ന് മന്ത്രിമാര്‍ രാജാവിനെ ഓര്‍മ്മിപ്പിച്ചു.
‘ശൗര്യശൂല്ക്കത്തില് മാത്രമേ അങ്ങനെ പാടുള്ളൂ. ഇവിടെ കുമാരിയുടെ ഇംഗിതമാണ് പ്രധാനം. സുദര്‍ശനനെ അങ്ങ് അന്യായമായി സ്ഥാനഭ്രഷ്ടനാക്കിയതാണല്ലോ. സ്വന്തം മകളുടെ പുത്രനെ രാജാവാക്കാനാണ് അങ്ങതു ചെയ്തത്. ഇപ്പോള്‍ നിരപരാധിയായ കുമാരനെ എന്തിനാണ് വധിക്കാന്‍ ശ്രമിക്കുന്നത്? അങ്ങേയ്ക്കുള്ള പ്രതിഫലം നല്ക്കാന് കഴിവുള്ള ഒരു ജഗന്നിയന്താവ് തീര്‍ച്ചയായും ഉണ്ട്.
സത്യത്തിനും ധര്‍മ്മത്തിനുമാണ് അന്തിമവിജയം. രാജാവേ, പാപബുദ്ധി ഉപേക്ഷിക്കൂ. നയവഞ്ചനയില് നിന്നും പിന്മാറൂ. മാത്രമല്ല അങ്ങയുടെ ദൗഹിത്രനും യോഗ്യനായ രാജകുമാരനല്ലേ? കുമാരി അവനെ സ്വീകരിക്കാതിരിക്കാന്‍ കാരണമൊന്നുമില്ലല്ലോ! മറ്റു രാജകുമാരന്മാരും വന്നിട്ടുണ്ടല്ലോ! ഏതായാലും കന്യകയാണ് വരനെ കണ്ടെത്തേണ്ടത്. അപ്പോള്‍പ്പിന്നെ തര്‍ക്കത്തിന് കാര്യമില്ല. വൃഥാ വിരോധം വെച്ച് പുലര്‍ത്തുന്നത് ബുദ്ധിയല്ല രാജാവേ. ജ്ഞാനികള്ക്കത് ചേരില്ല.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: