ഹനുമാന് വളര്‍ന്നുവന്നപ്പോള്‍ മഹാകുസൃതിയായിരുന്നു. അവന് മഹര്‍ഷിമാരുടെ ആശ്രമങ്ങളില്‍ നിര്‍ഭയം സഞ്ചരിക്കാന്‍ തുടങ്ങി. മാതാവിന്റെ വാക്കുകളൊന്നും അവന് ചെവിക്കൊണ്ടില്ല.
തന്റെ അപാരമായ ബലം അവന് മഹര്‍ഷിമാരില്‍ പ്രയോഗിക്കാന്‍ തുടങ്ങി. ഹനുമാന്റെ കുസൃതി ഏറിവന്നപ്പോള്‍ മഹര്‍ഷിമാര്‍ അവനെ ശപിച്ചു.
ദീര്‍ഘകാലം ഹനുമാന് തന്റെ ബലത്തെ മറന്നുപോകും എന്നതായിരുന്നു ശാപം. എന്നാല്‍, ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ തന്റെ ബലത്തെ ആരെങ്കിലും ഓര്മപ്പെടുത്തിയാല് മറന്നുപോയത് തിരിച്ചുകിട്ടുമെന്നു ശാപമോക്ഷവും കൊടുത്തു. വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി.
രാവണന് അപഹരിച്ചു കൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ചിറങ്ങിയ വാനരന്മാരുടെ കൂട്ടത്തില്‍ ഹനുമാനും ഉണ്ടായിരുന്നു.
അന്വേഷണത്തിനിടയില്‍ സീതാദേവി ലങ്കാപുരിയിലുണ്ടെന്നു അവര്‍ മനസ്സിലാക്കി. എന്നാല്‍ സമുദ്രലംഘനം ചെയ്ത് സീതാദേവിയെ കണ്ടെത്താന്‍ ആര്‍ക്കാണു കഴിയുക എന്ന ചര്‍ച്ചയ്ക്കിടയില്‍ ജാംബവാന് ഹനുമാന്റെ മറന്നുപോയ കഴിവുകളെ ഓര്‍മപ്പെടുത്തി. ഈ ഓര്മപ്പെടുത്തലില് തന്റെ ശക്തിയെക്കുറിച്ചോര്മ വന്ന ഹനുമാന് നെഞ്ചുവിരിച്ച് ലോകം നടുങ്ങുമാറ് ഉച്ചത്തിലലറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: