തുറവൂര്‍: പാടശേഖരങ്ങളുടെ പുറംബണ്ടു നിര്‍മ്മാണം അശാസ്ത്രീയമെന്ന് ആക്ഷേപം. തുറവൂര്‍ കരിനിലങ്ങളില്‍ കോടികള്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പുറംബണ്ടിന്റെ നിര്‍മ്മാണത്തെക്കുറിച്ചാണ് ആക്ഷേപമുയരുന്നത്. തൊള്ളായിരം ഏക്കറോളം വരുന്ന കരിനിലങ്ങളെ ഓരുവെള്ളത്തില്‍ നിന്ന് സംരക്ഷിക്കാന്‍ പാടശേഖരങ്ങള്‍ക്കു ചുറ്റും നിര്‍മ്മിക്കുന്ന ബണ്ടിന്റെ നിര്‍മ്മാണത്തിലാണ് അഴിമതി ആരോപണമുയരുന്നത്. ചുറ്റുമുള്ള തോടുകളില്‍ നിന്നും കരിനിലത്തിന്റ ഉള്‍ഭാഗത്തുനിന്നും ജെസിബി ഉപയോഗിച്ച് ചെളിയും മണ്ണും കോരിവച്ചാണ് ബണ്ട് നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ നിര്‍മ്മിച്ച ബണ്ടിന്റെ ഭാഗങ്ങള്‍ മഴയില്‍ തോട്ടിലേക്കും കരിനിലങ്ങളിലേക്കും ഒഴുകിപ്പോയതതിനാല് പാടശേഖരത്തിലേക്ക് വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. പൊഴിച്ചാലുകളില്‍ നിന്നുള്ള ചെളി കൊണ്ടുവന്നാണ് സാധാരണയായി പുറംബണ്ടു നിര്‍മ്മിക്കാറുള്ളത്. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ ബണ്ടു തകര്‍ന്ന് കരിനിലങ്ങളില്‍ കൃഷി നാശത്തിനിടയാകുമെന്നും ബണ്ടു നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയുണ്ടെന്നുമാണ് ആക്ഷേപം.
കര്‍ഷകസംഘങ്ങള്‍ പദ്ധതിയുണ്ടാക്കി ഉന്നത സ്വാധീനമുപയോഗിച്ച് സര്‍ക്കാരില്‍ നിന്ന് അംഗീകാരം തരപ്പെടുത്തിയാണ് കരാറുകാരെയേല്പ്പിക്കുന്നത്. തൃശൂര്‍ കോള്‍നിലങ്ങളിലെ സ്ഥിരം കരാറുകാരനാണ് ഇവിടെയും കരാര്‍ നല്‍കുന്നതെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കാലാകാലങ്ങളില്‍ മാറി മാറി വരുന്ന വകുപ്പുമന്ത്രിമാരില് സ്വാധീനം ചെലുത്തി പദ്ധതികള്‍ പാസാക്കിയെടുക്കുകയാണ് പതിവെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
ഗ്രാമീണ പശ്ചാത്തല വികസന പദ്ധതി (റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് സ്ക്കീം) പ്രകാരമാണ് കരിനിലങ്ങളില്‍ പുറംബണ്ടു നിര്‍മ്മിക്കുന്നത്. കര്‍ഷക സംഘങ്ങളും കരാറുകാരുമായുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്നും ഇത് കര്‍ഷകര്‍ക്കും സര്‍ക്കാരിനും വന്‍ നഷ്ടമുണ്ടാക്കുന്നതാണെന്നുമാണ് ആരോപണം.
‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: