ന്യൂദല്‍ഹി: രാജ്യസഭയില്‍ നിന്നും 58പേര് വിരമിച്ചപ്പോള്‍ ന്യൂനപക്ഷ സമുദായാംഗങ്ങളായ നേതാക്കള്‍ക്ക് രാജ്യസഭയിലേക്ക് രണ്ടാമൂഴം നല്‍കിയത് ബിജെപി മാത്രം. എം.ജെ. അക്ബര്‍, മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവര്‍ക്ക് ബിജെപി വീണ്ടും രാജ്യസഭാംഗത്വം നല്കാന് തയ്യാറായപ്പോള്‍ കോണ്‍ഗ്രസും ബിഎസ്പിയും അടക്കമുള്ള പാര്‍ട്ടികളെല്ലാം ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള നേതാക്കളെ തഴഞ്ഞു.
ജൂണ്‍ 11നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞ മാസം വിരമിച്ച 58പേരില്‍ ആറുപേര്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഇവരില്‍ ബിജെപി അംഗങ്ങള്‍ക്ക് മാത്രമാണ് രണ്ടാമൂഴം ലഭിച്ചത്. മറ്റു പാര്‍ട്ടികളെല്ലാം മുസ്ലിം നേതാക്കളെ തഴഞ്ഞു. മൊഹസീന കിദ്വായിയെയും ആ തകിനെയും കോണ്‍ഗ്രസ് തഴഞ്ഞപ്പോള്‍ ബിഎസ്പി സലിം അന്‍സാരിയെയും ജനതാദള്‍ യു ഗുലാം റസൂലിനെയും തഴഞ്ഞു.
കോണ്‍ഗ്രസില്‍ പി. ചിദംബരം, കപില്‍ സിബല്‍, ജയറാം രമേശ്, വിവേക് താങ്ക, അംബിക സോണി, ഛായ വര്‍മ്മ, പ്രദീപ് താങ്ക എന്നിവര്‍ക്കാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. ബിഎസ്പിയുടെ ബ്രാഹ്മണ മുഖമായ സതീഷ് മിശ്രയ്ക്കാണ് സലിം അന്‍സാരിയെ തഴഞ്ഞ് സീറ്റ് നല്‍കിയത്.
2012ല്‍ മുസ്ലിം വോട്ടുവാങ്ങി വിജയിച്ച ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി ഇത്തവണ മുസ്ലിംസമൂഹത്തില്‍ നിന്ന് ഒരാളെപ്പോലും രാജ്യസഭയിലേക്ക് വിടാന്‍ തയ്യാറായില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകള് താമസിക്കുന്ന യുപിയില്‍ നിന്ന് 2014ല്‍ ലോക്സഭയിലേക്കും ഒരാള്‍ പോലും വിജയിച്ചിരുന്നില്ല.
ബീഹാറിലാകട്ടെ ഗുലാം റസൂലിനെ മാറ്റി പകരം നിതീഷ് കുമാറിന്റെ അടുത്ത അനുയായി ആര്‍സിപി സിങിനെയാണ് ഇത്തവണ രാജ്യസഭയിലേക്കയക്കുന്നത്. ആര്‍ജെഡിയുടെ സ്ഥാനാര്‍ത്ഥിയായി ലാലുവിന്റെ മകള്‍ മിസ ഭാരതിയെയും മത്സരിപ്പിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ രാജ്യസഭയിലെ മുസ്ലിം അംഗങ്ങളുടെ എണ്ണം 24ല്‍ നിന്നും 20 ആയി കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: