തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പില്‍ നടന്ന എല്ലാ അഴിമതികളും അന്വേഷിക്കുമെന്നും 650 ഓളം ജീവനക്കാരില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച 400 പേരെ പിരിച്ചുവിടുമെന്നും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍.
തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുനില്‍കുമാര്‍. ഹോര്‍ട്ടികോര്‍പില്‍ അടക്കം അനധികൃത നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദത്തിന് ആഗ്രഹിക്കുന്നില്ല. പ്രകൃതി സംരക്ഷണവും വികസവും തമ്മിലുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അതെല്ലാം അഭിപ്രായ ഭിന്നതയായി വ്യാഖ്യാനിക്കേണ്ടതില്ല. മന്ത്രിയായിട്ട് ഏതാനും ദിവസമേ ആയുള്ളൂ. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടും വിവാദത്തിനില്ലെന്നും മന്ത്രി പറഞ്ഞു.
കൃഷി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. സമഗ്രമായ കാര്‍ഷികനയത്തിന് രൂപംനല്‍കും. നെല്‍വയല്‍ നീര്‍ത്തട നിയമത്തിലെ ചട്ടങ്ങള്‍ പരിശോധിക്കാന്‍ നിയമസെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ നെല്‍കൃഷി ചെയ്തുവരുന്ന ഒരിഞ്ച് ഭൂമി പോലും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്തവിധം നിയമം കര്‍ശനമാക്കും. നെല്‍കൃഷി മേഖലയിലെ തരിശുനിലങ്ങള്‍ കൃഷിഭവനുകള്‍ മുഖേന കണ്ടെത്തും. സാറ്റലൈറ്റ് സര്‍വേ നടത്തി ഡാറ്റ ശേഖരിക്കും.
നേരത്തെ വര്‍ഷത്തില്‍ മൂന്നുപ്രാവശ്യം കൃഷി ചെയ്തുകൊണ്ടിരുന്നതും ഇപ്പോള്‍ ഒരു തവണ മാത്രം കൃഷി നടത്തുന്നതുമായ നെല്‍വയലുകള്‍ കണ്ടെത്തും. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കൃഷി, റവന്യൂ, തദ്ദേശ, ജലവിഭവ മന്ത്രിമാരുടെ യോഗം നാളെ ചേരും. മുടങ്ങിക്കിടക്കുന്ന ഇടുക്കി, കുട്ടനാട് പാക്കേജുകള്‍ പുന:രാരംഭിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പരാതികളും അഴിമതിയും അന്വേഷിക്കും.
2012 മുതല്‍ പ്രകൃതിക്ഷോഭത്തിന് ഇരയായ, നഷ്ടപരിഹാരം നല്കാനുള്ളവരുടെ കുടിശിക ഉടന്‍ നല്‍കും. കേരളത്തെ സമ്പൂര്‍ണ ജൈവകൃഷി സംസ്ഥാനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: