പോലീസ് സേനയുടെ ആത്മവിശ്വാസം കെടുത്തി രാഷ്ട്രീയവിധേയമാക്കാനുള്ള സിപിഎം ശ്രമത്തിന്റെ ആദ്യത്തെ ഇരയാണ് ഡിജിപി ടി.പി.സെന്‍കുമാര്‍. പോലീസ് മേധാവി പദത്തില്‍നിന്ന് യാതൊരു കാരണവുമില്ലാതെ മാറ്റിയതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ സെന്‍കുമാര്‍ താന്‍ ആരുടെ മുമ്പിലും നട്ടെല്ലു വളയ്ക്കാതെ ദിവസവും 18 മണിക്കൂര്‍ സേവനം നടത്തിയിരുന്നുവെന്നും, തനിക്കെതിരെയുള്ള നടപടി ചട്ടവിരുദ്ധമാണെന്നും, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
ഈ സ്ഥലമാറ്റം പോലീസ് ആക്ടിന്റെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പോലീസ് സേനയെ രാഷ്ട്രീയ വിമുക്തമാക്കണം. ഭരണം മാറുന്നതിനനുസരിച്ച് പോലീസ് സേനയില്‍ അഴിച്ചുപണി നടക്കുന്നത് സേനയുടെ മനോവീര്യം കെടുത്തും. രാഷ്ട്രീയതാല്പ്പര്യത്തിനനുസരിച്ച് പോലീസില്‍ അഴിച്ചുപണി നടത്തുന്നത് പോലീസുകാര്‍ രാഷ്ട്രീയക്കാരുടെ ദാസന്മാരാണ് എന്നുള്ള സന്ദേശം പൊതുജനത്തിന് നല്‍കും. ഇത് അരാജകത്വത്തിലേക്ക് വഴിതെളിക്കും. ക്രമസമാധാന ചുമതലയുള്ള ഡിജിപിയെ മാറ്റുന്നതിനുമുമ്പ് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചചെയ്യുന്ന കീഴ്വഴക്കം പോലും ലംഘിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ ഡിജിപി ആക്കിയത്. അച്ചടക്ക നടപടിയുടെ ഭാഗമായി മാത്രമേ പോലീസ് ഓഫീസറെ മാറ്റാനാകുകയുള്ളൂ എന്ന സുപ്രീംകോടതിവിധിയുടെ ലംഘനം കൂടിയാണിത്.
മുപ്പത്തിയഞ്ചു വര്‍ഷത്തെ ആത്മാര്‍ത്ഥ സേവനത്തിനുശേഷം റിട്ടയര്‍ ചെയ്യാന്‍ ഒരുവര്‍ഷം മാത്രം ബാക്കിനില്‍ക്കെ ഡിജിപി സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്നും മാറ്റിയതില്‍ സിപിഎമ്മിന്റെ ലക്ഷ്യം പോലീസ് സേനയെ രാഷ്ട്രീയവല്‍ക്കരിക്കുക എന്നതാണെന്ന് വ്യക്തമാകുന്നു. കാര്യശേഷിയും ആത്മാര്‍ത്ഥതയും കാണിച്ച് പതിറ്റാണ്ടുകള്‍ സേവനമനുഷ്ഠിച്ച ഒരാളെ അപ്രധാനമായ ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് തലവനാക്കിയപ്പോള്‍ കേരളത്തിന് നഷ്ടപ്പെട്ടത് ജോലിയോടും ജനങ്ങളോടും പ്രതിബദ്ധതയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ്. ഡ്യൂട്ടിയോടുള്ള പ്രതിബദ്ധത തന്നെയാണ് സെന്‍കുമാറിന് വിനയായത്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടത് സ്വന്തം അണികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേരെ കണ്ണടക്കുന്ന പോലീസിനെയാണ്. തിരുവനന്തപുരത്ത് പോലീസ് മേധാവിയായിരിക്കെ യൂണിവേഴ്സിറ്റി കോളേജില്‍നിന്നും പോലീസിനുനേരെ സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ ബോംബേറു നടത്തിയപ്പോള്‍ സെന്‍കുമാര്‍ കോളേജിനകത്തു കയറി അക്രമികളെ പിടിച്ചത് പാര്‍ട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നു. ഇതുകൊണ്ടുതന്നെ വിഎസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഒരിക്കല്‍പ്പോലും സെന്‍കുമാറിന് അവസരം നല്‍കിയില്ല.
പോലീസ് സംവിധാനം ജനങ്ങളുടെ രക്ഷയ്ക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ ഇരകള്‍ പലപ്പോഴും ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകരും അനുഭാവികളുമായിരുന്നു. ഇപ്പോള്‍ ഒരു പിഞ്ചുബാലന്റെ കൈ വെട്ടാന്‍പോലും അവര്‍ മടിക്കുന്നില്ല. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ രാഹുലിന് നേരെ കൊലക്കത്തി ഉയര്‍ത്തിയതും സിപിഎമ്മുകാരാണ്. ടി.പി. ചന്ദ്രശേഖരനെ മൃഗീയമായി കൊലപ്പെടുത്തിയത് അദ്ദേഹം സിപിഎം വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നേറുമ്പോഴായിരുന്നല്ലോ. ടിപി വധത്തിലെ ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കണമെന്ന നിലപാടും സെന്‍കുമാറിനെ പാര്‍ട്ടിവിരുദ്ധനായി കാണാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചു.
സര്‍ക്കാരുകള്‍ മാറുന്നതനുസരിച്ച് പോലീസ് സേനയില്‍ അഴിച്ചുപണി നടത്താറില്ലെന്നും വിഎസ് സര്‍ക്കാര്‍ നിയമിച്ച പോലീസ് മേധാവിയെ യുഡിഎഫ് ഭരണത്തില്‍ താന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ മാറ്റിയില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. പോലീസ് രാഷ്ട്രീയ ദാസന്മാരാണ് എന്ന ധാരണ ജനത്തിനിടയില്‍ പടരാന്‍ കാരണമായാല്‍ അത് ക്രമസമാധാന തകര്‍ച്ചക്ക് വഴിതെളിക്കും. മാത്രമല്ല സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന പോലീസുകാരുടെ മനോവീര്യം നഷ്ടപ്പെടുകയും ചെയ്യും. പിണറായി വിജയന് മുഖ്യമന്ത്രി പദം ഏറ്റെടുത്തശേഷം സ്വേച്ഛാധിപതിയെപ്പോലെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് മുല്ലപ്പെരിയാര്‍ വിഷയംതന്നെ തെളിയിക്കുന്നു. ജനങ്ങളുടെ നന്മയോ സ്വസ്ഥതയോ അല്ല അദ്ദേഹം ആഗ്രഹിക്കുന്നത്. മറിച്ച് അനിയന്ത്രിതമായ അധികാരമാണെന്ന് പോലീസിലെ രാഷ്ട്രീയപ്രേരിതമായ അഴിച്ചുപണി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: