നിയമസഭാ തെരഞ്ഞെടുപ്പില്‍ 1987ല്‍ മത്സരിച്ച ഉടനെയാണ് ഈ ലേഖകന്‍ കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റമുണ്ടായത്. ഒരാഴ്ചക്കകം നിയമസഭാ പ്രസ് ഗ്യാലറിയില്‍ കയറാനുമായി. അന്ന് വിജയിച്ച പി. ഭാസ്കരന് തൊട്ടുപിന്നില്‍ ഇരിപ്പിടം ഉറപ്പിച്ചപ്പോള്‍ അന്നത് വാര്‍ത്തയായി. ‘തെരഞ്ഞെടുപ്പില്‍ മത്സരിച്ച് നിയമസഭയിലെത്തിയ ആദ്യ ബിജെപി അംഗം.’ ഈ പരിഹാസം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവരെ കേള്‍ക്കേണ്ടിവന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും പറഞ്ഞത് ‘ബിജെപിക്ക് നിയമസഭയില്‍ കയറണമെങ്കില്‍ സന്ദര്‍ശക പാസ് ഒപ്പിച്ചെടുക്കണം’ എന്നായിരുന്നു.
ഏ.കെ ആന്റണിയും കോടിയേരി ബാലകൃഷ്ണനും ബിജെപിയെ നിയമസഭയില്‍ കടക്കാന്‍ വിടില്ലെന്ന് വാശിപിടിച്ചു. അതിനായി ഇരുകൂട്ടരും രഹസ്യമായും പരസ്യമായും തന്ത്രങ്ങള്‍ മെനഞ്ഞു. ആ വെല്ലുവിളി ജനങ്ങള്‍ ഏറ്റെടുത്തു. നേമം മണ്ഡലത്തില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപിയുടെ സമുന്നത നേതാവ് ഒ. രാജഗോപാലിനെ വന്‍ ഭൂരിപക്ഷത്തിന് വിജയിപ്പിച്ചുകൊണ്ട് വെല്ലുവിളിച്ചവരുടെ കരണത്ത്കനത്ത പ്രഹരം വോട്ടര്‍മാര്‍ നല്കി. സന്ദര്‍ശക പാസ്സെടുക്കാതെ സഭയില്‍ ബിജെപിക്ക് സ്ഥാനം ഉറപ്പായി. ഇന്ന് എംഎല്‍എ ആയി രാജഗോപാല്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഒരു വ്യക്തിയല്ല, ഒരു പ്രസ്ഥാനമാണ് സഭയിലെത്തുന്നത്.
പതിറ്റാണ്ടുകളായി നിയമസഭാ പ്രവേശനത്തിനായി ബിജെപി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിരന്തരം തോല്‍വി ഏറ്റുവാങ്ങുമ്പോള്‍ ‘ഒരു നാള് വരും’ എന്നുതന്നെയായിരുന്നു പ്രതീക്ഷ. വന്നതാകട്ടെ ഒ. രാജഗോപാല്‍ എന്ന രാജേട്ടനിലൂടെ. കേരളം മാത്രമല്ല രാജ്യമാകെ ഈ സ്ഥാനലബ്ധിയില്‍ അത്യാഹഌദത്തിലാണ്. ആ ആഹ്ലാദം ആവാഹിച്ച് കേരളത്തിന്റെ ആദരം ഏറ്റുവാങ്ങിയാണ് രാജേട്ടന് നിയമസഭയില്‍ ഇന്ന് വലതുകാല്‍വച്ച് കയറുന്നത്.
കണ്ണൂരിലെ പയ്യാമ്പലത്ത് കെ.ജി മാരാരുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആരംഭിച്ച വിജയയാത്ര ഇന്ന് രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സമാപിച്ചശേഷമാണ് രാജേട്ടന് സത്യപ്രതിജ്ഞക്കെത്തുന്നത്. വിജയയാത്രക്കിടയില്‍ രാജേട്ടനുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.
”അനീതിയും അധര്‍മ്മവും നടമാടുന്ന സമീപകാല രാഷ്ട്രീയ സാഹചര്യത്തില്‍ എന്റെ പൊതുപ്രവര്‍ത്തനം പോലെതന്നെ നിയമസഭാ പ്രവര്‍ത്തനവും ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.” ഈ പ്രയോഗം നിയമസഭയുടെ രേഖയില്‍തന്നെ അപൂര്‍വ്വമായിരിക്കില്ലേ!
തീര്‍ച്ചയായും നമ്മുടെ രാജ്യത്തിന്റെ നൈതികവും സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങള്‍ ധര്‍മ്മത്തില്‍ അധിഷ്ഠിതമാണ്. ധര്‍മ്മത്തില്‍ ഊന്നിയുള്ള കാഴ്ചപ്പാടാണ് ബിജെപിക്കുള്ളത്. അതിന്റെ വികസിത രൂപമാണ് ദീനദയാല്‍ ഉപാദ്ധ്യായയുടെ സൃഷ്ടിയായ ഏകാത്മമാനവദര്‍ശനം. ധര്‍മ്മരാജ്യമാണ് നമ്മുടെ സങ്കല്‍പ്പം. എല്ലാവര്ക്കും നീതിയും സുഖവും സംതൃപ്തിയുമാണതിന്റെ മൗലികസ്വഭാവം. വര്‍ഗ്ഗസംഘര്‍ഷങ്ങള്‍ക്കവിടെ സ്ഥാനമില്ല. ‘ലോകാ സമസ്താ സുഖിനോ ഭവന്തു, വസുദൈവ കുടുംബകം’ എന്നീ തത്വങ്ങള്‍ മുറുകെപ്പിടിക്കുന്ന നമ്മുടെ സമൂഹത്തിന് സങ്കുചിതമാകാനാവില്ല. ഇത് മറ്റുള്ളവര്‍ മനസ്സിലാക്കാത്തതാണ് അടിസ്ഥാന പ്രശ്നം.
കേരളം ചുവന്നു എന്നാണല്ലോ പരസ്യം?
ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചു എന്നത് നേരാണ്. ഇത് ആദ്യ സംഭവമല്ല. 1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ അഞ്ച് സ്വതന്ത്രന്മാരും ചേര്‍ന്ന് ഭൂരിപക്ഷം ലഭിച്ചതാണ്. അഞ്ച് വര്‍ഷം തികച്ചു ഭരിക്കാനാവര്‍ക്കായില്ല. ഇന്ന് ലോകമെമ്പാടും കമ്മ്യൂണിസം തകര്‍ന്നു. സംഘര്‍ഷവും ശത്രുതയും വളര്‍ത്തി നേട്ടമുണ്ടാക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് നിലനില്‍പ്പില്ല. വര്‍ഗ്ഗസമരസിദ്ധാന്തവും മണ്ണടിയുന്നു. സോഷ്യലിസവും മുതലാളിത്തവും അസ്തമിക്കുന്നിടത്താണ് ധര്‍മ്മത്തിന്റെ പ്രസക്തി. ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്ത സങ്കല്പ്പത്തിന് ചേരുന്നതാണ് ധര്‍മ്മരാജ്യം. വൈദേശിക ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. ശാസ്ത്രലോകം ഇന്ന് ഭാരതീയതയെ കൈനീട്ടി സ്വീകരിക്കുകയാണ്. ഇത്രയും കാലം തെറ്റിദ്ധാരണ പരത്തുകയായിരുന്നുവെന്ന് അവര്‍ തിരിച്ചറിയുന്നു.
നിയമസഭയില്‍ ബിജെപിയുമായി ഒരു തരത്തിലും സഹകരിക്കില്ലെന്നാണല്ലോ കോണ്‍ഗ്രസ് പറയുന്നത്?
എല്ലാ പരിഹാസവും ശാരീരിക ഭീഷണിയുമെല്ലാം നേരിട്ടാണ് ബിജെപി പ്രവര്‍ത്തിച്ചത്. ഒരാള്‍ വിജയിച്ചു. പരാജയപ്പെടുത്താന്‍ മുന്നണികള്‍ പരമാവധി ശ്രമിച്ചു. പതിറ്റാണ്ടുകളായി വിജയിക്കുന്ന മുന്നണികളുടെ ഔദാര്യം കൊണ്ടല്ല ബിജെപി ജയിച്ചത്. ജനങ്ങള്‍ ആത്മാര്‍ത്ഥമായി സഹകരിച്ചു. നല്ല രീതിയില്‍ വോട്ടുചെയ്തു. എന്‍ഡിഎയ്ക്ക് വോട്ടുചെയ്ത 30 ലക്ഷംപേരില്‍ നല്ലൊരു പങ്കും നേരത്തെ മറ്റു പല പാര്‍ട്ടികള്‍ക്കും വോട്ടു ചെയ്തവരാകാം. ആരെ ജയിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ജനങ്ങള്‍ക്കുണ്ട്. ജനങ്ങളുടെ ആഗ്രഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് എന്റെ വാഗ്ദാനം. അല്ലാതെ കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തിനുവേണ്ടിയല്ല.
സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ്സിന് പ്രസക്തിയുണ്ടായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതോടെ അതിന്റെ ദൗത്യം തീര്‍ന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസ് പിരിച്ചുവിട്ട് ലോക് സേവാ പ്രസ്ഥാനമായി മാറണമെന്ന് ഗാന്ധിജി എഴുതിയത്. പക്ഷെ കോണ്‍ഗ്രസ് നേതൃത്വം അത് സ്വീകരിച്ചില്ല. ഗാന്ധിസത്തിന് വിരുദ്ധമായി 1954 ല്‍ ആവടി കോണ്‍ഗ്രസ്സില്‍ അവര്‍ സോഷ്യലിസം സ്വീകരിച്ചു. രാമരാജ്യമായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം.
ബിജെപിക്ക് ഒരു സീറ്റല്ലേ ലഭിച്ചുള്ളൂഎന്നാണല്ലോ പരിഹാസം?
ശരിയാണ് ബിജെപിക്ക് ഒരു സീറ്റേ ലഭിച്ചുള്ളൂ. ഇരുമുന്നണികളും ഇവിടെ കൂരിരുട്ടാണ് സൃഷ്ടിച്ചത്. ആ ഇരുട്ടില്‍ ഒരു തിരിമതി വെളിച്ചം വീശാന്‍. ജനാധിപത്യത്തില്‍ ആരും പൂര്‍ണരല്ല. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ് നല്ല രീതി. ശത്രുത ഭാരതീയ കാഴ്ചപ്പാടിന് ചേരുന്നതല്ല. സങ്കുചിത വീക്ഷണം ഒന്നിനും പരിഹാരമല്ല. 30 ലക്ഷം വോട്ട് നമുക്ക് ലഭിച്ചിട്ടുണ്ട്. എല്ലാവരില്‍ നിന്നും കാര്യങ്ങള്‍ ഗ്രഹിച്ചു മുന്നോട്ടുപോകുന്നതാണ് ജനാധിപത്യത്തിനും പുരോഗതിക്കും അനിവാര്യം. ആ ഒരു തിരിയില്‍ നിന്നും അനേകം തിരിയായി പടരുമെന്നുതന്നെയാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: