പാണത്തൂര്‍: കുടകില്‍ മലയാളി യുവാവിനെ നിധി കണ്ടെത്താന്‍ ഭാര്യാസഹോദരന്‍ കഴുത്തറുത്ത് കൊന്നു കൊക്കയില്‍ തള്ളി. കുടക് നാപ്പോക്ക് ചേലാവറക്ക് സമീപം കടങ്കയില്‍ സ്ഥിരതാമസമാക്കിയ കാഞ്ഞങ്ങാട് സ്വദേശിയായ മുനീര്‍ എന്ന യുവാവിനെയാണ് തൊട്ടടുത്തുള്ള കബ്ബെ കുന്നിന് ചരിവില്‍ കഴുത്തറുത്ത് കൊന്ന നിലയില്‍ കാണപ്പെട്ടത്.
സംഭവത്തില്‍ ഭാര്യാസഹോദരന്‍ സലാമിനെ പോലീസ് അറസ്റ്റ് ചെയ്തു. മെയ് 24 ന് മുനീര്‍ ഏതാനും പേര്‍ക്കൊപ്പം ഈ കുന്നിന് ചരിവിലേക്ക് സന്ദര്‍ശനത്തിന് പോയിരുന്നു. അവിടെ സ്വര്‍ണ്ണ തളിക ഉള്‍പ്പെടെയുള്ള നിധി ശേഖരം താന്‍ കണ്ടിരുന്നുവെന്നും ഇത് കണ്ടയുടനെ ബോധരഹിതനായി വീണുവെന്നും മുനീര്‍ നാട്ടുകാരില്‍ ചിലരോട് പറഞ്ഞിരുന്നു.
മുനീര്‍ കാസര്‍കോട് ജില്ലക്കാരനായ ഒരു മന്ത്രവാദിയെയും നാപ്പോക്കില്‍ തന്നെ താമസിക്കുന്ന ഭാര്യാ സഹോദരന് സലാമിനെയും കൂട്ടി രണ്ട് ബൈക്കുകളിലായി നിധി ശേഖരമുള്ളതായി പറയപ്പെടുന്ന സ്ഥലത്തേക്ക് പോയിരുന്നു. എന്നാല്‍ മന്ത്രവാദിയെയും കൂട്ടി മുനീര്‍ കുന്നിന് ചരിവിലേക്ക് പോകുകയും തന്നെ വിളിച്ചിരുന്നെങ്കിലും പേടി കാരണം വരുന്നില്ലെന്ന് പറഞ്ഞ് അവിടെത്തന്നെ നില്ക്കുകയുമായിരുന്നും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മന്ത്രവാദിയെയും കൂട്ടി മുനീര്‍ തിരിച്ചു വരാത്തതിനാല്‍ താന്‍ തിരിച്ചു വരികയായിരുന്നുവെന്നാണ് സലാം ആദ്യം പോലീസിന് മൊഴി നല്‍കിയത്.
എന്നാല്‍ പിന്നീടാണ് മുനീര്‍ കൊല്ലപ്പെട്ടതായുള്ള സൂചന പുറത്തു വന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ 1500 അടി താഴ്ചയുള്ള കൊക്കയില്‍ നിന്ന് മുനീറിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സലാമിനെ വീരാജ്പേട്ട ബസ് സ്റ്റാന്റില്‍ നിന്നാണ് പോലീസ് പിടികൂടിയത്. മന്ത്രവാദിയെ കുറിച്ച് അന്വേഷണം കാസര്‍കോട് ജില്ലയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കൊലക്ക് പിന്നില്‍ സലാം മാത്രമല്ലെന്നും യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും അവശ്യപ്പെട്ട് കുടകിലെ വിവിധ മലയാളി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: