കായംകുളം: പത്തിയൂര്‍ പഞ്ചായത്തിന്റെ വിവിധ മേഖലയില്‍ സിപിഎം അക്രമത്തിന് ഇരയായ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് സന്ദര്‍ശിച്ചു. സിപിഎം കേരളത്തില്‍ ഗുണ്ടാരാജ് നടപ്പാക്കി സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്ന് പിന്നീട് അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ സിപിഎം വ്യാപകമായി ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയുമാണ്. ആശയപരമായും ആദര്‍ശപരമായും ബിജെപിയെ എതിര്‍ക്കുവാന്‍ സിപിഎമ്മിന് കഴിയില്ല. അപ്പോള്‍ സിപിഎം അക്രമം അഴിച്ചു വിടുന്നു. കേരളത്തിലെ പ്രധാന പ്രതിപക്ഷം ബിജെപിയാണ്. യുഡിഎഫ് കാലഹരണപ്പെട്ടു. ബിജെപിയുടെ വിജയത്തില്‍ സിപിഎം ഭയപ്പാടിലാണ്.
അക്രമ രാഷ്ട്രീയത്തിലൂടെ അധികാരം തുടരാമെന്ന സിപിഎമ്മിന്റെ വ്യാമോഹം ഇനിയും കേരളത്തില്‍ വിലപോകില്ല. ബിജെപിയെ ജനം അംഗീകരിച്ചു എന്നതിന്റെ തെളിവാണ് കേരളത്തിലെ വോട്ടു വര്‍ദ്ധനയെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം അക്രമത്തിനെതിരെ പോലീസ് നടപടി എടുക്കാതെ നിഷ്ക്രിയത്വം കാട്ടിയാല്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. ബിജെപി കായംകുളം നിയോജകമണ്ഡലം പ്രസിഡന്റ് കെ. ജയചന്ദ്രന്‍പിള്ള, ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വിനിദേവ്, പാലമുറ്റത്ത് വിജയകുമാര്‍, പത്മകുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: