കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് നയം വ്യക്തമാക്കി; സിപിഎമ്മിന്റെ പാര്‍ട്ടി ലൈന്‍ വരയ്ക്കുന്ന വഴിയെയാകും ഇടത് ഭരണം. അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ സിപിഐ നേതാക്കള്‍ ശബ്ദമുയര്‍ത്തിയപ്പോഴാണ് പിണറായി നിലപാടു വ്യക്തമാക്കിയത്. സന്ദേശം ഇതാണ്, വല്യേട്ടന് പറയും, മറ്റുള്ളവര്‍ അനുസരിയ്ക്കുക.
ഭരണം മന്ത്രിമാര്‍ നടത്തും. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യേണ്ടത് മന്ത്രിസഭയിലും മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ടത് മുന്നണിയിലും ചര്‍ച്ചചെയ്യുമെന്നാണ് പിണറായി പറഞ്ഞത്. ഇത് സിപിഐ മന്ത്രി വി.എസ്. സുനില്‍കുമാറിനും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനുമുള്ള വ്യക്തമായ സന്ദേശമാണ്.
അതിരപ്പിള്ളി പദ്ധതിയെ സംബന്ധിച്ച വൈദ്യുതിവകുപ്പു മന്ത്രിയുടെ പ്രസ്താവന യാദൃച്ഛികമല്ല. കാരണം ഇടതുമുന്നണിയുടെ പ്രകടനപത്രിക രൂപീകരണ സമിതി തള്ളിക്കളഞ്ഞ നിര്‍ദ്ദേശമായിരുന്നു അതിരപ്പിള്ളി പദ്ധതി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സിപിഐയുടെയും പ്രതിനിധികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നായിരുന്നു ഇത്. സിപിഎം സംഘടിപ്പിച്ച കേരളപഠന കോണ്‍ഗ്രസ്സില്‍ തയ്യാറാക്കിയ നയരേഖയില്‍ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു.ഈ സമയത്തും പാര്‍ട്ടിക്കുള്ളില്‍ ഇത് വലിയ വിവാദമായിരുന്നു.
ഈ സാഹചര്യത്തിലാണ് കടകംപള്ളിയുടെ പ്രസ്താവന കരുതിക്കൂട്ടിയുള്ളതാണെന്ന നിഗമനത്തിന് ശക്തിപകരുന്നത്.
പിണറായി വിജയന്റെ പ്രസ്താവനകൂടി വന്നതോടെ ഇടതുഭരണത്തിന്റെ പോക്ക് എതുദിശയിലാണെന്ന് വ്യക്തമായ സൂചനയായി. ഇതോടെ സിപിഐ അടക്കമുള്ള ഘകകക്ഷികള്ക്കും വി.എസ്. അച്യുതാനന്ദന് അടക്കമുള്ളവര്‍ക്കും ഇടതുമുന്നണി സര്‍ക്കാരിന്റെ നയരൂപീകണ പ്രക്രിയയില്‍ യാതൊരുപങ്കും ഉണ്ടായിരിക്കില്ലെന്നും വ്യക്തമായി. വിഎസ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്ന എതിര്‍പ്പിന് എന്തു ഫലമുണ്ടാകുമെന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: