തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിന്റെ ചരിത്രം മാറ്റികുറിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് നിയമസഭ ഇന്ന് സാക്ഷ്യം വഹിക്കും. നേമം അസംബ്ലി മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി പ്രതിനിധിയും സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകവുമായ ഒ.രാജഗോപാല്‍ ഇന്ന് രാവിലെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ നിയമസഭാ സാമാജികനായി സത്യ പ്രതിജ്ഞ ചെയ്യുന്നതോടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അന്തരിച്ച, കെ.ജി. മാരാര്‍ കണ്ട സ്വപ്നത്തിന് സാക്ഷാത്ക്കാരമാകും.
നിയമസഭയില്‍ ബിജെപിക്കാര്‍ പാസ് എടുത്ത് കയറണമെന്ന് പറഞ്ഞവര്‍ക്കുള്ള ചുട്ട മറുപടി കൂടിയാകുന്നു ഇന്നത്തെ സത്യപ്രതിജ്ഞ. താമര വിരിയുന്നത് വല്ല കുളത്തിലോ മറ്റോ ആകും എന്ന് വീമ്പിളക്കിയവരുടെ സമീപത്ത് നിന്ന് രാജഗോപാല്‍ സത്യ പ്രതിജ്ഞ ചെയ്യുന്നതും രാഷ്ട്രീയ കേരളത്തിലെ ചരിത്രത്തില്‍ ഇടം നേടുന്നു.
രാജഗോപാലിന്റെ സത്യപ്രതിജ്ഞക്ക് മുന്നോടിയായുള്ള വിജയയാത്ര കഴിഞ്ഞ ചൊവ്വാഴ്ച കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് മരാര്ജിയുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിച്ചിരുന്നു. നൂറുകണക്കിന് ദേശസ്നേഹികളുടെ സാന്നിദ്ധ്യത്തില്‍ ആരംഭിച്ച യാത്ര ജില്ലാ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. അതിനു ശേഷമാണ് സത്യ പ്രതിജ്ഞക്കായി നിയസഭാ മന്ദിരത്തിലേക്കു രാജഗോപാല്‍ പോവുക.
രാവിലെ ഏഴിന് കവടിയാര്‍ വിവേകാനന്ദപാര്ക്കിലെ സ്വാമിവിവേകാനന്ദന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ തലസ്ഥാനത്തെ വിജയയാത്ര ആരംഭിക്കും. തുടര്‍ന്ന് നഗരത്തിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സ്വീകരണത്തിനു ശേഷം എട്ടുമണിക്ക് രക്തസാക്ഷിമണ്ഡപത്തില്‍ യാത്ര സമാപിക്കും. ധീര രക്തസാക്ഷികള്‍ക്ക് രാജഗോപാല്‍ പ്രണാമം അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. ദേശീയ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. സമ്മേളനത്തിനു ശേഷം നിയമസഭയിലേക്കു പോകുന്ന രാജഗോപാലിനെ അസംബ്ലി മന്ദിരം വരെ നൂറ്കണക്കിന് പ്രവര്‍ത്തകര്‍ അനുഗമിക്കും.
പതിനാലാം നിയമസഭയുടെ ആദ്യസമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. രാവിലെ ഒന്‍പതിന് സമ്മേളനം ആരംഭിക്കും. പ്രൊടെം സ്പീക്കര്‍ എസ്. ശര്‍മ്മയ്ക്കു മുമ്പാകെയാണ് അംഗങ്ങള്‍ ഓരോരുത്തരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞയ്ക്കായി ഹാജരാകുന്ന അംഗങ്ങള്‍ തങ്ങള്‍ക്ക് റിട്ടേണിങ് ഓഫീസര്‍മാര്‍ നല്കിയ ഇലക്ഷന് സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ കൈവശം കരുതണം. കൂറുമാറ്റ നിരോധന ചട്ടങ്ങള്‍ അനുസരിച്ചുളള ഡിക്ലറേഷന്‍ ഫോറവും ഹാജരാക്കണമെന്ന് നിയമസഭാ സെക്രട്ടറി ഇന്‍-ചാര്‍ജ്ജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: