തിരുവനന്തപുരം: ആടിപ്പാടിയും ആര്‍ത്തുലസിച്ചും രസിച്ച രണ്ട് മാസത്തെ വേനലവധിക്ക് ശേഷം കുട്ടികള്‍ ഇന്നലെ അക്ഷരമുറ്റത്തെത്തി. സ്കൂള്‍ തുറക്കുന്ന ദിവസം സാധാരണ മഴ തിമിര്‍ത്ത് പെയ്യാറുണ്ടെങ്കിലും ഇന്നലെ മഴമാറി ആകാശം തെളിഞ്ഞുനിന്നു. ആദ്യമായി ഒന്നാം ക്ലാസിലേക്ക് രക്ഷിതാക്കളുടെ കൈയ്യും പിടിച്ചെത്തിയ കുട്ടികള്‍ക്ക് ആദ്യം തെല്ല് അങ്കലാപ്പായി. കഥകളില്‍ കേട്ട ചിത്രമല്ല സ്കൂളിന്, കൊടി തോരണങ്ങളും ബലൂണുകളും വര്‍ണ്ണക്കടലാസുകളും കൊണ്ട് അലങ്കരിച്ച വിദ്യാലയങ്ങളുടെ പടി കടന്നെത്തിയപ്പോള്‍ ഓരോരുത്തര്‍ക്കും ഉത്സവ പറമ്പിലേക്കെത്തിയ പ്രതീതി. ആദ്യം എല്ലായിടവും ഓടി നടന്നുകണ്ടു. ഒടുവില്‍ ക്ലാസിലിരുത്തി രക്ഷിതാക്കള്‍ പുറത്തിറങ്ങിയപ്പോള്‍ പലരും വാവിട്ട് കരഞ്ഞു. ഇതിനിടെ ചിലര്‍ ആദ്യ ദിവസം തന്നെ പുതിയ കൂട്ടുകാരെ സംഘടിപ്പിക്കുകയും ചെയ്തു.
ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികള്‍ക്കായി വിപുലമായ തയ്യാറെടുപ്പുകളാണ് നഗരത്തിലെ സ്കൂളുകളില്‍ ഏര്‍പ്പെടുത്തിയിരുന്നത്. നവാഗതരെ വരവേല്‍ക്കാനായി എല്‍പി സ്കൂളുകളുകളാണ് കൂടുതല്‍ അണിഞ്ഞൊരുങ്ങിയിരുന്നത്. സ്കൂളുകളും പരിസരവുമെല്ലാം കൊടി, തോരണങ്ങള്‍കൊണ്ട് അലങ്കരിച്ചിരുന്നു.
മിക്കയിടത്തും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും വന്യമൃഗങ്ങളുമടക്കമുള്ളവയുടെ ചിത്രങ്ങളുമായാണ് ക്ലാസ് മുറികള്‍ നവാഗതരെ വരവേറ്റത്. മാത്രമല്ല ക്ലാസ് മുറികളെല്ലാം ബലൂണുകള്‍ കൊണ്ടും അലങ്കരിച്ചിരുന്നു. സ്കൂള്‍ മതിലുകളില്‍ വരെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു.
രാവിലെ ഒമ്പത് മണിയോടെ സ്കൂളുകളില്‍ പ്രവേശനോത്സവത്തിന് തുടക്കമായി. ആദ്യമായി സ്കൂളിലെത്തിയ കുട്ടികള്‍ക്ക് മിഠായിയും ലഡുവും പായസവുമെല്ലാം വിതരണം ചെയ്തും പാട്ടുപാടിയും ബലൂണ്‍ നല്‍കിയും അക്ഷര കിരീടം അണിയിച്ചുമെല്ലാമാണ് അധ്യാപകര്‍ കുട്ടികളെ വരവേറ്റത്. അധ്യാപകര്‍ക്കൊപ്പം പിടിഎ ഭാരവാഹികളും ജനപ്രതിനിധികളുമെല്ലാം പ്രവേശനോത്സവത്തിന് ചുക്കാന്‍ പിടിച്ചു.
കോട്ടണ്‍ഹില്‍ ഗവ. എല്‍പി സ്കൂളില്‍ പ്രവേശനോത്സവത്തിന് പ്രതീക്ഷിച്ചിരിക്കാതെ അതിഥിയായി സംസ്ഥാന പോലീസ് മേധാവിയായി ഇന്നലെ ചുമതലയേറ്റ ലോക്നാഥ് ബെഹ്റയെത്തി. ഡിജിപിയായി ചുമതലയേല്‍ക്കാന്‍ പോകുന്നതിനിടെ സ്കൂളിലെത്തിയതാണ് ബെഹ്റ. കുട്ടികളുമായി ഏറെനേരം സംസാരിച്ച അദ്ദേഹം അവര്‍ക്ക് പുസ്തങ്ങളും മിഠായികളും നല്‍കിയാണ് മടങ്ങിയത്. അങ്ങനെ ഡിജിപിയുടെയും കുട്ടികളുടെയും പുതിയ കര്‍മ മേഖലയിലേക്കുള്ള തുടക്കം അവിസ്മരണീയമായി. കോട്ടണ്‍ഹില്‍ സ്കൂളിന് മുന്നിലെ ഓഡിറ്റോറിയത്തില്‍ വിവിധ തരത്തിലുള്ള ജീവജാലങ്ങളുടെയും സാംസ്കാരിക നായകന്മാരുടെയും ചിത്രങ്ങള്‍ വരച്ചിരുന്നു. സ്കൂളും പരിസരവും തോരണങ്ങളാല്‍ നിറച്ചിരുന്നു. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായാണ് ഇത്തവണത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നത്. ഉദ്ഘാടന പ്രസംഗത്തോടെ ഔപചാരിക ചടങ്ങുകള്‍ ഒഴിവാക്കി. തുടര്‍ന്ന് മാജിക് അക്കാദമിയിലെ പ്രീതാ അനന്തന് ബലൂണ്‍ ആര്‍ട്ടെന്ന പരിപാടി കുട്ടികള്‍ക്കായി അവതരിപ്പിച്ചു. ഒന്നാംക്ലാസിലേക്ക് മാത്രം 200 ഓളം കുട്ടികളാണ് ഇവിടെ പ്രവേശനം തേടിയത്.
അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂളിലെ പ്രവേശനോത്സവം എല്‍ഡിഎഫിന്റെ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ സംരക്ഷണ സമിതിയുടെയും ‘ട്രീ വാക്കി’ന്റെയും സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെയും അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെയും പ്രവര്‍ത്തനഫലമായി ഈ സ്കൂള്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്കൂള്‍ പരിസരം മറ്റാവശ്യങ്ങള്‍ക്ക് ഏറ്റെടുക്കാനുള്ള മുന്‍തീരുമാനം പുന:പരിശോധിക്കുക തന്നെചെയ്യും. സ്കൂളിന് ഹയര്‍ സെക്കന്‍ഡറി കോഴ്സ് അനുവദിച്ചു കിട്ടുന്ന കാലവും ഏറെ അകലെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഊരൂട്ടമ്പലം ശ്രീ സരസ്വതീ വിദ്യാലയത്തിലെ പ്രവേശനോത്സവം സംവിധായകന് രാജസേനന് ഉദ്ഘാടനം ചെയ്തു.
മണക്കാട് ഗവ. ടീച്ചേഴ്സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസ്ബിടി ജനറല്‍ മാനേജര്‍ ആദികേശവന്, ഹെഡ്മിസ്ട്രസ് എസ്. ഗീത എന്നിവര്‍ സംബന്ധിച്ചു. പതിവുപോലെ ഇരുന്നൂറിലധികം കുട്ടികളാണ് ഇവിടെ ഇത്തവണയും പ്രവേശനം തേടിയത്. നാലാം ക്ലാസിലെ കുട്ടികള്‍ വിളക്ക് തെളിച്ചാണ് പുതിയ കുട്ടികളെ വരവേറ്റത്. കുട്ടികള്‍ക്ക് പാല്‍പ്പായസവും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: