ന്യൂദൽഹി: സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്ര കൂടുതൽ വെട്ടിലാക്കി ഇന്റലിജൻസ് ബ്യൂറോയുടെ രേഖകൾ. ആയുധ ഇടനിലക്കാരൻ സഞ്ജയ് ഭണ്ഡാരി വാദ്രയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഐബിയുടെ 2011ലെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
ബണ്ഡാരിയുടെ സ്വകാര്യ മൊബൈലിൽ നിന്നും റോബർട്ട് വാദ്രയുടെ ബ്ലൂ ബ്രിഡ്ജ് ട്രേഡിങ് കമ്പനിയിലേക്ക് അനേകം തവണ ഫോൺ കോളുകൾ പോയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. ഈ കോളുകൾ കൂടുതൽ തവണ സ്വീകരിച്ചതും റോബർട്ട് വദ്രയാണെന്ന് റിപ്പോർട്ടിൽ സംശയിക്കുന്നുണ്ട്. ആറ് മാസത്തിനിടയ്ക്ക് റോബർട്ട് വദ്രയുടെ പേരിൽ രജിസ്ട്രർ ചെയ്ത മൊബൈൽ നമ്പറിൽ ഇയാൾ ഫോൺ വിളിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
വദ്രയ്ക്ക് പുറമെ അക്കാലത്തെ നിരവധി രാഷ്ട്രീയ നേതാക്കളുമായി ഇയാൾ ടെലിഫോൺ ബന്ധം പുലർത്തിയിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നേരത്തെ ലണ്ടനില്‍ 19 കോടി വിലമതിക്കുന്ന ബംഗ്ലാവുമായി ബന്ധപ്പെട്ട് താനുമായി വാദ്ര ഇ-മെയില്‍ സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരോട് ഭണ്ഡാരി മൊഴി നൽകിയിരുന്നു.
റോബർട്ട് വദ്രയുടെ കൂടുതൽ അഴിമതിക്കഥകൾ വരും ദിവസങ്ങളിലും പുറത്ത് വരുമെന്നാണ് കരുതുന്നത്. വദ്രയുടെ അനധികൃത ഇടപാടുകൾ ഉടൻ പുറത്ത് കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് സുബ്രമണ്യം സ്വാമി എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: