ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനാകുകയാണെങ്കില് അത് ബിജെപിക്ക് അച്ഛേ ദിന് ആകുമെന്ന് കേന്ദ്രമാനവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് തക്ക തിരിച്ചടി നല്കുന്നതിനാലാണ് സാമൂഹ്യമാധ്യമങ്ങളില്‍ താന്‍ വിമര്ശിക്കപ്പെടാന് കാരണമെന്നും ഇറാനി പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉടച്ച് വാര്‍ക്കാനുളള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. നമ്മുടെ സ്കൂള്‍ സംവിധാനത്തില്‍ നിലവില്‍ മതിയായ വിജ്ഞാന വിവരങ്ങളില്ലാത്ത പോരായ്മ ഉണ്ടായിരുന്നു. പഠനഫലം അവസാനത്തെ കുട്ടിയ്ക്കും അവസാന ഘട്ടംവരെയും മുഴുവന്‍ അദ്ധ്യാപകര്‍ക്കും ലഭ്യമാക്കുന്നതെങ്ങനെയെന്നത് വെല്ലുവിളിയായിരുന്നു.
ഇതിനുള്ള പദ്ധതി ആവിഷ്കരിച്ചു. പക്ഷേ, മാതൃകാ പദ്ധതികള്‍ക്ക് ഫണ്ടിന്റെ ക്ഷാമമുണ്ട്. എന്നാല്‍, പഠന നിലവാരം ഉയര്‍ത്താനായി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മതിയായ പരിശീലനം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് സര്‍വശിക്ഷാ അഭിയാന് കൊണ്ടുവരുമ്പോള്‍ രാജ്യത്തെ സ്കൂളുകളില്‍ ആവശ്യത്തിന് കെട്ടിടങ്ങള്‍ ഉണ്ടായിരുന്നില്ല. കെട്ടിടം പണിയാനായി പണം കണ്ടെത്തുമ്പോള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും കെട്ടിടം പൂര്‍ണായി പുനര്‍നിര്‍മിക്കലും അടക്കം ഉടന്‍ തന്നെ അടുത്ത ചെലവ് വരികയായി. പഠന കോഴ്സുകളിലും സമഗ്രമായ അഴിച്ച് പണി ആവശ്യമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് ഭരണത്തിന്റെ പൈതൃകം പ്രഖ്യാപനങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍, എങ്ങനെയാണ് ഫലപ്രദമായ ഭരണം നടത്തേണ്ടതെന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി കാട്ടിത്തരുകയാണ്, മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഒരുസര്വകലാശാലയുടെയും ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ കൈ കടത്തിയിട്ടിലെന്ന് ഹൈദരാബാദ് സര്‍വകലാശാല പ്രശ്നം വിശദീകരിച്ച് മന്ത്രി വ്യക്തമാക്കി. പാര്‍ലമെന്റില്‍ ഞാന്‍ പ്രസംഗിച്ചതിനെല്ലാം ആവശ്യമായ രേഖകളും ഹാജരാക്കിയാണ്. ഏതെങ്കിലും കോളേജിലോ സര്‍വകലാശാലയിലോ ഒരു ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പോലീസിനെ വിളിക്കേണ്ടത് കോളെജ് ഭരണ സംവിധാനമാണ്. അതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് ജെഎന്യുവിനെക്കുറിച്ചുളള ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു.
2009ലും ജെഎന്‍യുവില്‍ ലാത്തിച്ചാര്‍ജ്ജ് നടന്നിട്ടുണ്ട്, അന്ന് രാഹുല്‍ ഗാന്ധി വന്നിട്ടില്ല.
പാര്‍ലമെന്റിലെ പ്രസംഗത്തിന്റെ പേരില്‍ അവകാശ ലംഘന പ്രമേയം കൊണ്ടുവരുമെന്ന് സീതാറാം യെച്ചൂരി മാധ്യമങ്ങളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഇങ്ങനെ തരം താഴുന്നത് സങ്കടകരമാണ്.
മന്ത്രാലയത്തിനെ അടിമുടി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തെ ഇറാനി പുച്ഛിച്ചു തള്ളി. ബിജെപി അധികാരത്തില്‍വരുമ്പോഴെല്ലാം ഇതു പതിവാണെന്നവര് പറഞ്ഞു. ഈ രാഷ്ട്രീയാരോപണങ്ങളെ ആരും തെല്ലും വിശ്വസിയ്ക്കില്ല.
ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് 1.1 ലക്ഷം ഗ്രാമങ്ങള്‍ രേഖാമൂലം നിലപാട് അറിയിച്ചതായി മന്ത്രി പറഞ്ഞു. 5000 ബ്ലോക്കുകളും 500 ജില്ലകളും മുന്നോട്ടു വന്നു. ഇത് അസാധാരണമാണ്. യുനസ്കോയോടും യുനിസെഫിനോടും കൂടിയാലോചിച്ചു. പാര്‍ലമെന്റിലും ചര്‍ച്ച നടത്തും. നയം രാഷ്ട്രീയത്തര്‍ക്കത്തില്‍ കുടുങ്ങിപ്പോകുമെന്നു കരുതുന്നില്ല, മന്ത്രി പറഞ്ഞു.
അടുത്ത മൂന്നു വര്‍ഷത്തെ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനവും ഫലവും എന്തായിരിക്കുമെന്ന ചോദ്യത്തിന് ഇറാനി ഇങ്ങ െപ്രതികരിച്ചു: 2019 ആകുമ്പോള്‍ കഴിഞ്ഞ 30-40 വര്‍ഷത്തില്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തില്‍ എന്താണോ ഇല്ലാതിരുന്നത് ആ മാറ്റങ്ങള്‍ ഉണ്ടാക്കും.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് ആകുമെന്നു കേള്‍ക്കുന്നതു ശരിയാണെങ്കില്‍ അത് ബിജെപിക്ക് അച്ഛേദിന്‍ ആകുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: