പത്തനാപുരം: ഉല്സവഛായയില് എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോല്‍സവം നടന്നപ്പോള്‍ പത്തനാപുരം നെടുമ്പറമ്പ് എച്ച്ബിഎം എല്‍പി സ്കൂളില്‍ ഒഴിഞ്ഞ ബെഞ്ചുകളും ഡെസ്കുകളും മാത്രം. ഇത്തവണ രണ്ട് കുട്ടികള്‍ മാത്രമാണ് ഇവിടെ പ്രവേശനം നേടിയത്. ആദ്യദിനത്തില്‍ ഒരാള്‍ മാത്രം. കുണ്ടയം സ്വദേശികളായ ഷാജി ഷെമി ദമ്പതികളുടെ മകന് ആദിലാണ് എത്തിയത്. കഴിഞ്ഞവര്‍ഷം ആറ് പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികള്‍ കുറഞ്ഞതോടെ കഴിഞ്ഞ അധ്യയന വര്‍ഷം തന്നെ അധ്യാപകരെല്ലാം മറ്റ് സ്കൂളുകളിലേക്ക് പോയി. പ്രഥമാധ്യാപികയായ സുമിത്ര സ്ഥലംമാറ്റം വാങ്ങി പട്ടാഴി മീനം എല്‍പിഎസിലേക്ക് പോകുകയാണ്. പകരം നിയമിച്ച കൊല്ലം തഴവ സ്വദേശിനി റസിയക്ക് ഇവിടേക്ക് സ്ഥലംമാറ്റം ലഭിച്ചിട്ടുണ്ടെങ്കിലും കുട്ടികള്‍ ഇല്ലാത്തതിനാല്‍ അവരും വരുന്നില്ല. അധ്യാപകരില്ലാത്തതിനാല്‍ ഇത്തവണ എത്തിയ കുട്ടികളെയും രക്ഷിതാക്കള്‍ ടിസി വാങ്ങി പോയി. നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള വിദ്യാലയത്തില്‍ അഞ്ഞൂറിലധികം കുട്ടികള്‍ ഒരു കാലത്ത് പഠിച്ചിരുന്നതായി പാചകതൊഴിലാളിയായ ലക്ഷ്മിക്കുട്ടിയമ്മ പറയുന്നു. കുട്ടികളും അധ്യാപകരും മറ്റ് സ്ഥലങ്ങള്‍ തേടി പോകുമ്പോള്‍ ഉപജീവനത്തിന് ലക്ഷ്മിക്കുട്ടിയമ്മയ്ക്കും മാര്ഗമില്ലാതാകുകയാണ്. ഇതിനിടെ ആര്‍ടി ഓഫീസോ, എഇ ഓഫീസോ ഇവിടെ തുടങ്ങുന്നതായി വ്യാപകമായി പ്രചരിച്ചതാണ് കുട്ടികള്‍ കുറയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: