പത്തനാപുരം: തെക്കേത്തോരി രജനി ഭവനില്‍ 26 വയസുകാരനായ രാഹുലിനെ താമരക്കുടി ആക്കപിള്ള പാറക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കഴിഞ്ഞ ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
വെല്‍ഡിംഗ് തൊഴിലാളിയായ രാഹുല്‍ അവധിദിവസമായ ഞായറാഴ്ച തന്നോടൊപ്പം തൊഴില്‍ ചെയ്തുവരുന്നതും സുഹൃത്തുക്കളുമായ വേണു, ബിനു, ഉമേഷ് എന്നിവര്‍ക്കൊപ്പം ചൂണ്ടയിട്ട് മീന്‍ പിടിക്കാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. ചൂണ്ടയിടാന്‍ പോയ രാഹുല്‍ പാറമടയില്‍ മരിച്ചു കിടക്കുന്നതായി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വീട്ടുകാര്‍ അറിയുന്നത്. പാറമടയ്ക്ക് സമീപത്തുള്ള തോട്ടത്തിലിരുന്ന് രാഹുലും കൂട്ടുകാരും മദ്യപിച്ചതായും ബഹളം കേട്ടതായും നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ഒപ്പം ഉണ്ടായിരുന്ന വേണുവിനേയും ബിനുവിനേയും പോലീസ് അന്നുതന്നെ പിടികൂടി. കലയപുരം അന്തമണ്‍ സ്വദേശി ഉമേഷിനെ പോലീസിന് പിടികൂടാനായിട്ടില്ല. ഉമേഷ് ഒളിവിലാണ്.
പോലീസ് കസ്റ്റഡിയിലുള്ള വേണുവും ബിനുവും പറയുന്നത് തങ്ങള്‍ ദൂരെ മാറിയിരിക്കുകയായിരുന്നു. രാഹുലിനൊപ്പം ഉമേഷാണ് മീന്‍പിടിക്കാന്‍ പാറക്കെട്ടിലിറങ്ങിയതെന്നാണ്. രാഹുലിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നും കുടുംബാംഗങ്ങളോപ്പം സന്തുഷ്ടജീവിതം നയിച്ചു വരികയായിരുന്നുവെന്നും നല്ല രീതിയില്‍ നീന്തല്‍ വശമുള്ള രാഹുല്‍ ഒരിക്കലും മുങ്ങി മരിക്കില്ലെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. കൂടെ ഉണ്ടായിരുന്നവരില്‍ ഒരാള്‍ എന്തിന് ഒളിവില്‍ പോയി എന്നതും ചോദ്യമാകുന്നു. ശ്വാസം മുട്ടി മരിച്ചതായാണ് പ്രാഥമികനിഗമനം. ബന്ധുക്കള്‍ സംശയം ആരോപിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ എന്തെങ്കിലും പറയാനാകൂ എന്നാണ് പോലീസ് പറയുന്നത്. കൊട്ടാരക്കരയില്‍ സ്വകാര്യമോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിദേശത്തുള്ള സഹോദരി ഭര്‍ത്താവ് എത്തിയ ശേഷം വ്യാഴാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും. മുരളി പിതാവും രോഹിണി മാതാവുമാണ്. ഭാര്യ സവിത എട്ടുമാസം പ്രായമായ വരുണ്‍ മകനാണ്. രജനിയാണ് സഹോദരി. അഖിലകേരള സിദ്ധനര്‍ സൊസൈറ്റിയില്‍ സജീവ പ്രവര്‍ത്തകനായ രാഹുലിന്റെ അകാല മരണത്തിന്റെ ദുരൂഹത നീക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് ബന്ധുക്കളുടേയും സമുദായ സംഘടനയുടേയും ആവശ്യം. മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം പരാതി നല്‍കാനിരിക്കെയാണ് ബന്ധുക്കളും സമുദായസംഘടനയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: