തിരുവനന്തപുരം: സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളേയും പൊതുമേഖലാ സ്ഥാപനങ്ങളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അഴിമതി മുക്തമാക്കുകയാണു തന്റെ ലക്ഷ്യമെന്നു ഡിജിപി ജേക്കബ് തോമസ്. വിജിലന്‍സ് മേധാവിയായി ചുമതലയേറ്റശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ സര്‍ക്കാറിന്റെകാലത്തെ അനുഭവങ്ങള്‍ കൊതുകു കടിപോലെയേ താന്‍ കണ്ടിട്ടുള്ളൂവെന്നും അതു തട്ടിക്കളഞ്ഞു മുന്നോട്ടുപോകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.തന്റെ നിയമനം ഒരു സന്ദേശമാണെന്നും ആ സന്ദേശം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്നും ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ അഴിമതി കേസുകളില്‍ വിശുദ്ധിയോടുള്ള അന്വേഷണം നടത്തുമെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
മികച്ച ടീമായി വിജിലന്‍സ് പ്രവര്‍ത്തിക്കും. ഇനി പിന്നോട്ടു നോക്കി വണ്ടിയോടിക്കല് ഉണ്ടാകില്ല. മുന്നോട്ടു നോക്കിത്തന്നെയാകും ഓടിക്കുന്നത്. എല്ലാ വകുപ്പുകളേയും വിജിലന്‍സ് നിരീക്ഷിക്കും. വിജിലന്‍സ് ടീമിന്റെ ക്യാപറ്റനെന്ന നിലയില്‍ താന്‍ നല്ലൊരു സ്ട്രൈക്കറും ഗോള്‍ കീപ്പറുമായിരിക്കും. മറ്റു ഡിപ്പാര്‍ട്ട്മെന്റുകളുടെ കാര്യത്തില്‍ റഫറിയുടേയും കോച്ചിന്റേയും റോളിലും. ആ വകുപ്പുകള്‍ക്കും ക്യാപ്റ്റന്മാരുണ്ട്. അവര്‍ അതിന്റെ കാര്യങ്ങള്‍ നോക്കും.
ആരെങ്കിലും ഫൗള്‍ കാണിച്ചാല്‍ താന്‍ യെല്ലോ കാര്‍ഡ് കാണിക്കും. ഫലമില്ലെങ്കില്‍ റെഡ് കാര്‍ഡ് കാണിക്കും. എപ്പോഴും ഈ കാര്‍ഡുകള്‍ തന്റെ പോക്കറ്റിലുണ്ടാകും ജേക്കബ് തോമസ് നയം വ്യക്തമാക്കി.
ബാര്‍ കോഴയുള്‍പ്പടെ വിവാദമായ കേസുകളില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ വഴങ്ങാത്തതിനെ തുടര്‍ന്ന് മുന്‍ സര്‍ക്കാര്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്നും നീക്കിയിരുന്നു. പിണറായി സര്‍ക്കാരാണ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: