ചേര്‍ത്തല: എന്‍എബിഎച്ചിന്റെ ദേശീയ അംഗീകാരമുള്ള സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യവാനുള്ള യൂണീറ്റായി അധപതിച്ചെന്ന് വിമര്‍ശനം. പ്രതിദിനം ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ആതുരാലയത്തിന്റെ ചികിത്സാപിഴവുകള്‍ സംബന്ധിച്ച് പരാതികള്‍ ഉയരുന്നത് നിത്യസംഭവമായി. അപകടങ്ങള്‍ സംഭവിച്ച് രാത്രിയില്‍ ഇവിടെയെത്തുന്നവരെ മതിയായ യോഗ്യതകളില്ലാത്തവരാണ് ചികിത്സിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പാദത്തില്‍ പാമ്പുകടിയേറ്റ് എത്തിയ ആളുടെ പുല്ലൂരിക്ക് ഡ്രസ് ചെയ്ത് വിട്ടത് കഴിഞ്ഞ ദിവസമാണ്. രോഗിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്താനും ഡോക്ടര്ക്കായില്ല. ഉഗ്രവിഷമുള്ള അണലികടിച്ച നെടുമ്പ്രക്കാട് സ്വദേശി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ പ്രാക്ടീസിനായി ഡോക്ടര്‍മാര്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ആശുപത്രിയിലെത്തുന്ന രോഗികളെ ദുരിതത്തിലാക്കുകയാണ്. എന്‍ആര്‍എച്ച്എം അടക്കം മുപ്പതോളം ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ദിവസങ്ങള്‍ക്കു മുന്‍പ് സ്വകാര്യ പ്രാക്ടീസിങ് കേന്ദ്രത്തില്‍ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവമുണ്ടായി.
രാത്രികാലങ്ങളില്‍ അത്യാഹിതവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ പനി ബാധിച്ചെത്തുന്നവരെ പോലും കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളജേ് ആശുപത്രികളിലേക്ക് പറഞ്ഞയക്കുകയാണ്. മതിയായ സുരക്ഷയൊരുക്കാതെയുള്ള യാത്രകള്‍ പലപ്പോഴും രോഗികളുടെ മരണത്തിലാണ് കലാശിക്കുന്നത്. ഗൈനക്കോളജി വിഭാഗത്തില്‍ നാല് പേര് സേവനമനുഷ്ഠിക്കുന്നുണ്ടെങ്കിലും ഗര്‍ഭിണികള്‍ക്കു പോലും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. ഒരാള്‍ പരിശോധിക്കുന്ന രോഗിയെ മറ്റൊരാള്‍ നോക്കില്ലെന്നും ആക്ഷേപമുണ്ട്. ഇത്തരത്തിലുണ്ടായ തര്‍ക്കം രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിനിടയാക്കിയിരുന്നതായി ആരോപണമുണ്ട്.
തന്റെ ചികിത്സയിലുള്ളയാളല്ലെന്ന കാരണത്താല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗൈനക്കോളജിസ്റ്റ് യുവതിയെ ചികിത്സിക്കാന്‍ വിമുഖത കാട്ടിയെന്നാണ് ബന്ധുക്കളുടെ പരാതി. പ്രസവത്തിനായി എത്തുന്നവര്‍ വന്‍ തുക മുന്‍കൂറായി നല്‍കിയാലേ ഡിസ്ചാര്‍ജ്ജ് ചെയ്യൂ എന്ന ചില ഡോക്ടര്‍മാര്‍മാരുടെ നിലപാടുകള്‍ സാധാരണക്കാരെയാണ് വലയ്ക്കുന്നത്. സിസേറിയനാണെങ്കില്‍ തുക ഇരട്ടി നല്‍കണമെന്ന അവസ്ഥയാണെന്നും ഇവിടെയെത്തുന്നവര്‍ പറയുന്നു. കൈക്കൂലിക്കാരനായ അനസ്തേഷ്യ ഡോക്ടറുടെ കോലമുണ്ടാക്കി ചെരുപ്പ് മാലയണിയിച്ചത് മാസങ്ങള്‍ക്ക് മുന്‍പാണ്. ബിഎംഎസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഡോക്ടര്‍ക്കെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു.
കൈക്കകൂലിക്കാരായവരെ സംരക്ഷിക്കുന്ന നിലപാടാണ് അധികാരികള്‍ സ്വീകരിക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് ഉദ്ഘാടനം നടത്തിയ ട്രോമാകെയറിന്റെ പ്രവര്‍ത്തനവും പ്രഖ്യാപനത്തിലൊതുങ്ങി. നിലവിലിവിടെ അത്യാഹിതവിഭാഗമാണ് പ്രവര്‍ത്തിക്കുന്നത്. ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി രൂപീകരിച്ച വികസനസമിതി യോഗങ്ങള്‍ കൂടി പിരിയുന്നതല്ലാതെ യാതൊരു വികസന നടപടികളും കൈക്കൊള്ളുന്നില്ലെന്നും പരാതിയുണ്ട്.
കഴിഞ്ഞ പത്ത് വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിച്ച നിലവില്‍ സിവില്‍ സപ്ലൈസ് മന്ത്രി കൂടിയായ പി.തിലോത്തമന് എംഎല്‍എയും നഗരസഭ ഭരണനേതൃത്വവും ആശുപത്രിയെ അവഗണിക്കുന്നതായാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: