ഇതി വാദിനി ഭൂപാലേ കേരളാധിപതൗ തദാ
പ്രത്യുവാച മഹാഭാഗ യുധാജിദപി പാര്‍ത്ഥിവ:
നീതിരിയം മഹീപാല യദ് ബ്രവീതി ഭവാനിഹ
സമാജേ പാര്‍ത്ഥിവാനം വൈ സത്യവാഗ് വിജിതേന്ദ്രിയ:
വ്യാസന് തുടര്‍ന്നു: കേരളരാജ്യത്തെ രാജാവ് ഇങ്ങനെ ന്യായം പറഞ്ഞപ്പോള്‍ യുധാജിത്ത് അതിനു മറുപടിയായി പറഞ്ഞു: ‘അങ്ങ്സത്യവാനും നീതിമാനുമാണ്. എന്നാല്‍ ഇപ്പറയുന്നത് ന്യായമാണോ എന്നുകൂടി നോക്കണം. ഈ പെണ്‍കൊടിയെ മാന്യന്മാരുടെ മദ്ധ്യത്തില്‍ നിന്നും അയോഗ്യനായ ഒരുവന് നല്‍കുക എന്നതിനെ എങ്ങനെയാണ് ന്യായീകരിക്കുക? സിംഹത്തിനുള്ള ഭാഗം ഒരു കുറുക്കന് വന്നു കട്ട്തിന്നുപോയാല്‍ അതെങ്ങനെ സമ്മതിക്കാന്‍ പറ്റും? ബ്രാഹ്മണര്‍ക്ക് വേദം ബലം, രാജാക്കന്മാര്ക്ക് അസ്ത്രം ബലം, അപ്പോള്‍പ്പിന്നെ ബലമുള്ളവന് കന്യകയെ കൊണ്ട് പോകട്ടെ! അതിലെന്താണ് അന്യായമായുള്ളത്? അതുകൊണ്ട് ഈ വിവാഹം നടത്തേണ്ടത് പന്തയം വെച്ചാണ്. അങ്ങനെ നീതി നടപ്പാക്കാം. കലഹം ഒഴിവാകുകയും ചെയ്യും.’ ഇങ്ങനെ രാജാക്കന്മാര് തമ്മില്‍ ചര്‍ച്ച തുടരവേ, രാജാവായ സുബാഹുവിനെ അവര്‍ വിളിച്ചു വരുത്തി. ‘അങ്ങ് തന്നെ നീതി നടപ്പിലാക്കിയാലും’ എന്ന് രാജാക്കന്മാര് നൃപമുഖ്യനായ സുബാഹുവിനോട് ആവശ്യപ്പെട്ടു. ബലപരീക്ഷണം നടത്തി വിജയിക്ക് കന്യാദാനം ചെയ്യണം എന്നാണ് അവര്‍ ആഗ്രഹിച്ചത്.
അദ്ദേഹം പറഞ്ഞു: ‘എന്റെ മകള്‍ മനസാ വരിച്ചത് സുദര്‍ശനനെയാണ് പോലും. ഞാന്‍ പല തടസ്സങ്ങളും പറഞ്ഞിട്ടും അവള് സമ്മതിക്കുന്നില്ല. അവളുടെ മനസ്സ് എന്റെ വരുതിക്ക് നില്ക്കുന്നതല്ലല്ലോ. മാത്രമല്ല ധീരനായ സുദര്ശനന് തനിച്ച് ഇവിടെ വന്നിട്ടുമുണ്ട്.’
വ്യാസന് തുടര്‍ന്നു: ആ സദസ്സിലേയ്ക്ക് സുദര്ശനന് ക്ഷണിക്കപ്പെട്ടു. ശാന്തനായി അവിടെ വന്ന കുമാരനോട് രാജാക്കന്മാര് ചോദിച്ചു: ‘അങ്ങാരാണ്? ഇത്ര പ്രമുഖരായ രാജാക്കന്മാര് നിറഞ്ഞ സദസ്സില്‍ ഏകാകിയായി വന്നു ചേരാന്‍ കാരണമെന്താണ്? നിനക്ക് സൈന്യമോ സമ്പത്തോ ഇല്ലല്ലോ? എന്താണ് നിന്റെ ലക്ഷ്യം? നിന്റെ സഹോദരനും ഈ സ്വയം വരത്തിനു വന്നിട്ടുണ്ടെന്ന് നിനക്കറിയാമല്ലോ? ആ കുമാരനാണെങ്കില്‍ നല്ല സൈന്യബലവും ഉണ്ട്. വീരശൂരപരാക്രമിയായ അവന് യുദ്ധസന്നദ്ധനുമാണ്. നിനക്ക് വേണമെങ്കില്‍ ഇവിടെ നിന്ന് സ്വയംവരം കണ്ടിട്ട് പോകാം അല്ലെങ്കില്‍ ഉടന്‍ സ്ഥലം വിടുക. സ്വന്തമായി സൈന്യമൊന്നും ഇല്ലാത്തവനാണ് നീയെന്നു മറക്കണ്ട.’
സുദര്ശനന് പറഞ്ഞു: ‘ശരിയാണ് എനിക്ക് ധനമോ സൈന്യമോ ഇല്ല. സഹായത്തിനു രാജാക്കന്മാരുമില്ല. ഈ സ്വയംവരം ഒന്ന് കാണാന്‍ വന്നതാണ് ഞാന്‍. അതിനായി ഭഗവതിയുടെ ആദേശം എനിക്കുണ്ടായി എന്നതാണ് സത്യം. ആ ജഗദംബിക എന്ത് തീരുമാനിച്ചുവോ അത് നടക്കട്ടെ. രാജപ്രമുഖരേ, എനിക്കിവിടെ ആരും ശത്രുവായിട്ടില്ല. എല്ലാടവും ലോകജനനിയായ അംബികയെ മാത്രം കാണുന്ന എനിക്ക് ആരെ ശത്രുവായി കണക്കാക്കാന്‍ കഴിയും? എന്നാല്‍ എന്നോടു വൈരം കാണിക്കുന്നവരെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാന്‍ സാക്ഷാല്‍ ഭഗവതിയുണ്ട് എന്നതാണ് എന്റെ ധൈര്യം. ഏതായാലും വരേണ്ടകാര്യം വഴിയില്‍ തങ്ങില്ല. ഇനി അതെക്കുറിച്ച് വ്യാകുലപ്പെടുന്നതെന്തിനാണ്? ഞാന്‍ ഈശ്വരാധീനനാണ്. ദേവന്മാര്ക്കും നരന്മാര്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം എകാശ്രയമായിരിക്കുന്നത് ആ മഹാമായ തന്നെയാണ്. ആ ദേവിയുടെ അഭീഷ്ടത്തിനനുസരിച്ച് ഒരാള്‍ക്ക് രാജാവാകാന്‍ കഴിയും. അയാളെ ക്ഷണത്തില്‍ യാചകനാക്കാനും അതേ ദേവിതന്നെ മതി. ആ പരാശക്തിയുടെ പരമപ്രഭാവം പതിച്ചില്ലെങ്കില്‍ ബ്രഹ്മാവിഷ്ണുഹരന്മാര്‍ പോലും ചൈതന്യഹീനരാണ്. ഞാന്‍ ശക്തനോ അശക്തനോ എന്നൊന്നും നോക്കുന്നില്ല. ദേവി കല്പ്പിച്ചു, ഞാനിങ്ങു പോന്നു. സത്യമായും ആ ജഗദംബികയുടെ ഇച്ഛ മാത്രമേ നടക്കുകയുള്ളു. ജയിച്ചാലും ഇല്ലെങ്കിലും മാനാപമാനങ്ങള്‍ എന്നെ ബാധിക്കയില്ല. എനിക്ക് ലജ്ജയില്ല. ലജ്ജ ഭഗവതിക്ക് അധീനമത്രേ!’
വ്യാസന് തുടര്‍ന്നു: രാജാക്കന്മാര് കുമാരനെ ഗുണദോഷിച്ചു: ‘നീ പറഞ്ഞത് സത്യമാണ്. അതിനെതിരായി ഒന്നും നടക്കുകയില്ല എന്നും ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഉജ്ജയിനിയിലെ രാജാവ് നിന്നെ വധിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. നിഷ്കളങ്കനായ നീ ആലോചിച്ച് എന്താണെന്ന് വച്ചാല്‍ വേണ്ടതുപോലെ ചെയ്താലും.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: