കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ മാസങ്ങളിലുണ്ടായ കൊടും വരള്‍ച്ചയില്‍ ഹെക്ടറു കണക്കിന് കൃഷി നശിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ നഷ്ട പരിഹാരം പ്രഖ്യാപിയ്ക്കുന്നില്ല. ഏപ്രില്‍ മുതല്‍ മെയ് 13 വരെ മാത്രം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് വഴി ഏകദേശം 2, 97, 52530 രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. 1031 കര്‍ഷകരെ വരള്‍ച്ചാ ദുരിതം ബാധിച്ചു. 1393.2 ഹെക്ടര്‍ സ്ഥലത്തെ കൃഷിയ്ക്ക് വരള്‍ച്ചയില്‍ നാശം സംഭവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത് വാഴയ്ക്കും കവുങ്ങിനും തെങ്ങിനുമാണ്. 12 ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറി കൃഷിയും വരള്‍ച്ചയില്‍ നശിച്ചു.
ജില്ലയില്‍ 40 ഡിഗ്രിക്ക് മുകളില്‍ പലപ്പോഴും രേഖപ്പെടുത്തിയ കടുത്ത ചൂട് മൂലം ഈ വര്‍ഷം കൊടും വരള്‍ച്ചയായിരുന്നു. വരള്‍ച്ചയെത്തുടര്‍ന്നുണ്ടായ രൂക്ഷമായ ജല ക്ഷാമം കൃഷിനാശത്തിന് പ്രധാന കാരണമായി മാറി. കാസര്‍കോട് മുനിസിപ്പാലിറ്റി, മൂളിയാര്‍, കയ്യൂര്‍ ചീമേനി, മടിക്കൈ, മംഗല്‍പ്പാടി, ഇസ്റ്റ്, വെസ്റ്റ് എളേരി, ബളാല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കൃഷി നാശം കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
പ്രകൃതി ദുരന്തം, വരള്‍ച്ച എന്നീ ഇനങ്ങളിലായി 2013-14 വര്‍ഷത്തെ കുടിശ്ശികയായ 26 ലക്ഷം രൂപ മുതല്‍ 2014-15 വര്‍ഷത്തെ 1, 26,48,825 രൂപ, 2015-16 വര്‍ഷത്തെ 8,51828 രൂപ വരെ ജില്ലാ കൃഷി വകുപ്പ് കണക്കാക്കി സമര്‍പ്പിച്ച കാര്‍ഷിക നഷ്ടങ്ങള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഇത് വരെ നല്‍കിയിട്ടില്ല. 2013 മുതല്‍ 16 വരെ 9001 കര്‍ഷകര്‍ക്ക് വിവിധ ഇനങ്ങളിലായി നഷ്ടപരിഹാര തുക ലഭിക്കാനുണ്ട്.
2, 14,10,153 രൂപ കര്‍ഷകര്‍ക്ക് നിലവില്‍ കുടിശ്ശികയായി മാത്രം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും നല്‍കാതെ കിടക്കുന്നുണ്ട്. വര്‍ഷം തോറും വരള്‍ച്ച, വേനല്‍മഴ, മണ്‍സൂണ്‍ തുടങ്ങിയവ കൊണ്ടുള്ള കൃഷി നാശത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയല്ലാതെ കൃത്യസമയത്ത് നഷ്ട പരിഹാരങ്ങള്‍ പ്രഖ്യാപിച്ച് തുക കൈമാറുന്നതിന് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാര്‍ഷിക നഷ്ടങ്ങള്‍ക്ക് പ്രഖ്യാപിക്കുന്ന തുക യഥാസമയത്ത് ലഭിക്കാത്തതിനാല്‍ ലോണെടുത്തും, കടം വാങ്ങിയും കൃഷി ചെയ്ത കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: