ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് അമേരിക്കയില്‍ തുടക്കം. ഇന്ത്യന്‍ സമയം നാളെ രാവിലെ ഏഴിനാണ് ആദ്യ പോരാട്ടം. ലോകത്തെ ഏറ്റവും പഴക്കമുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റായ കോപ്പ അമേരിക്കയുടെ നൂറാം വര്‍ഷികം പ്രമാണിച്ചുള്ള പ്രത്യേക ടൂര്ണമെന്റിനാണ് യുഎസ്എ ആതിഥേയരായ വഹിക്കുന്നത്. അമേരിക്കയിലെ പത്ത് നഗരങ്ങളിലായി 23 ഫുട്ബോള്‍ ദിനങ്ങളാണ് കോപ്പ അമേരിക്ക സെന്റിനാറിയോയ്ക്കുള്ളത്.
വെള്ളിയാഴ്ച യുഎസ്എ-കൊളംബിയ പോരാട്ടത്തോടെയാണ് കോപ്പ അമേരിക്കയുടെ സെന്റിനാറിയോ ടൂര്‍ണമെന്റിനുള്ള കിക്കോഫ് വിസില്‍ മുഴങ്ങുന്നത്. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ ഏഴുമണിക്കാണ് ആദ്യ പോരാട്ടം. ചരിത്രത്തിലാദ്യമായാണ് ലാറ്റിനമേരിക്കക്ക് പുറത്ത് ടൂര്‍ണമെന്റ് അരങ്ങേറുന്നത്.
ആദ്യ ദിനം ഒരു മത്സരം മാത്രമാണുള്ളത്. ജൂണ്‍ അഞ്ചിന് മൂന്ന് മത്സരങ്ങള്‍ നടക്കും. ബാക്കി ഗ്രൂപ്പ് മത്സര ദിനങ്ങളിലെല്ലാം രണ്ടെണ്ണം വീതവും അരങ്ങേറും.
ജൂണ്‍ 15ന് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് സമാപനം. 17, 18, 19 തീയതികളില്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളും 22, 23 തീയതികളില്‍ സെമിയും 26ന് ലൂസേഴ്സ് ഫൈനലും 27ന് ഫൈനലും അരങ്ങേറും. 32 മത്സരങ്ങളാണ് ആകെ നടക്കുക. ചിലിയാണ് നിലവിലെ കോപ്പ അമേരിക്കയിലെ ചാമ്പ്യന്മാര്. കഴിഞ്ഞ വര്‍ഷം നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ചിലി ചരിത്രത്തിലാദ്യമായി കിരീടം നേടിയത്.
കോപ്പയിലെ പതിവുനിയമങ്ങളില് ഇക്കുറിയും മാറ്റമില്ല. നോക്കൗട്ട് റൗണ്ടുകളിലൊന്നും ഇത്തവണയും അധികസമയം അനുവദിക്കില്ല. ഫൈനലില്‍ മാത്രമാകും അധികസമയം അനുവദിക്കുക. പൊതുവേ എല്ലാ ടൂര്‍ണമെന്റുകളിലും നോക്കൗട്ട് മത്സരങ്ങളില്‍ അധികസമയം ഉപയോഗിക്കാറുണ്ട്. സമനില തുടര്‍ന്നാല്‍ ഷൂട്ടൗട്ട്. കോപ്പയില്‍ അതല്ല രീതി. ക്വാര്‍ട്ടറിലും സെമിയിലും അധികസമയം അനുവദിക്കില്ല.
നിശ്ചിതസമയം കഴിഞ്ഞാല്‍ മത്സരം നേരെ ഷൂട്ടൗട്ടിലേക്ക് കടക്കും. ഫൈനലില്‍ അരമണിക്കൂര്‍ അധികസമയുണ്ട്. കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയും ചിലിയും തമ്മിലുള്ള മത്സരം ഷൂട്ടൗട്ടിലാണ് അവസാനിച്ചത്.
ഇത്തവണ യുഎസിലെ പത്തു നഗരങ്ങളിലെ പത്തു സ്റ്റേഡിയങ്ങളാണ് പോരാട്ടങ്ങള്‍ക്ക് വേദിയാകുന്നത്. തെക്കേ അമേരിക്കന്‍ കോണ്‍ഫെഡറേഷനായ കോംബോളിലെ പത്തു രാജ്യങ്ങളും വടക്കേ അമേരിക്കന്‍ കോണ്‍ഫെഡറേഷനായ കോണ്‍കകാഫിലെ ആറു രാജ്യങ്ങളും ഉള്‍പ്പെടെ 16 ടീമുകളാണ് ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ കൊമ്പുകോര്‍ക്കുന്നത്. കോംബോളില്‍ നിന്ന് അര്‍ജന്റീന, ബ്രസീല്‍, ബൊളീവിയ, ചിലി, പരാഗ്വെ, കൊളംബിയ, ഇക്വഡോര്‍, പെറു, ഉറുഗ്വേ, വെനസ്വേല എന്നീ രാജ്യങ്ങളും കോണ്‍കകാഫില്‍ നിന്ന് യുഎസ്, മെക്സിക്കോ, കോസ്റ്ററിക്ക, ഹെയ്തി, ജമൈക്ക, പനാമ ടീമുകളാണ് ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്.
ഈ ടീമുകളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പോരാട്ടങ്ങള്‍. സ്പെഷല്‍ ടൂര്‍ണമെന്റായതിനാല്‍ ജയിക്കുന്ന ടീമിന് ശതാബ്ദി ട്രോഫി എന്നന്നേക്കുമായി കൈവശം വയ്ക്കാം. ജയിക്കുന്ന ടീമിന്റെ പേര് ശരിക്കുള്ള കോപ്പ അമേരിക്ക ട്രോഫിയിലും ഇടംപിടിക്കും.
1916ല്‍ ആരംഭിച്ച കോപ്പ അമേരിക്ക ഫുട്ബോളിന്റെ 45-ാം പതിപ്പാണ് അമേരിക്കയില്‍ നടക്കുന്നത്. ലോകത്തെ ഏറ്റവും പഴക്കമേറിയ ഫുട്ബോള്‍ ടൂര്‍ണമെന്റുകളിലൊന്നാണ് കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ്. 1916-ല്‍ സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരിലാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്.
1967 വരെ തുടര്‍ച്ചയായ വര്‍ഷങ്ങളിലും ഒന്നിടവിട്ട വര്‍ഷങ്ങളിലുമാണ് ടൂര്‍ണമെന്റ് നടത്തിയിരുന്നത്. 1929-ല്‍ അര്‍ജന്റീനയില്‍ നടന്നശേഷം ആറ് വര്‍ഷം ടൂര്‍ണമെന്റ് മുടങ്ങി. പിന്നീട് 1935-ല്‍ പെറുവിലാണ് ടൂര്‍ണമെന്റ് വീണ്ടും ആരംഭിച്ചത്. പങ്കെടുക്കുന്ന ടീമുകള്‍ പരസ്പരം പോരാടി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീം കിരീടം നേടുകയായിരുന്നു. ആദ്യമെത്തുന്ന ടീമുകള്‍ക്ക് ഓരോ പോയിന്റാണെങ്കില്‍ പ്ലേ ഓഫിലൂടെ ജേതാക്കളെ നിര്‍ണയിക്കുകയായിരുന്നു. ആദ്യ നാല് പതിപ്പില്‍ അര്‍ജന്റീന, ബ്രസീല്‍, ഉറുഗ്വെ, ചിലി ടീമുകള്‍ മാത്രമേ പങ്കെടുത്തുള്ളു.
1916 മുതല്‍ 1967 വരെയുള്ള കാലത്ത് അര്‍ജന്റീനയാണ് ചാമ്പ്യന്‍ഷിപ്പ് ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത്. പന്ത്രണ്ട് തവണ അര്‍ജന്റീന കിരീടമുയര്‍ത്തിയപ്പോള്‍ ഉറുഗ്വെ പതിനൊന്നും പ്രാവശ്യവും തെക്കേ അമേരിക്കയിലെ രാജാക്കന്മാരായി. ബ്രസീല്‍ മൂന്നു തവണയും. 1975 മുതല്‍ സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പ് കോപ്പ അമേരിക്ക എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. അപ്പോഴും ടൂര്‍ണമെന്റിന്റെ നടത്തിപ്പ് ശൈലിയില്‍ പല മാറ്റങ്ങളുമുണ്ടായി. നാല് വര്‍ഷത്തിലൊരിക്കലായി ടൂര്‍ണമെന്റ്.
75 മുതല്‍ 91 വരെ പത്ത് ടീമുകളാണ് പങ്കെടുത്തത്. 1993 മുതലാണ് കോപ്പ അമേരിക്കന്‍ ടൂര്‍ണമെന്റിന്റെ ഇന്നു കാണുന്ന അവസ്ഥയിലേക്കു മാറിയത്. 1993 മുതല്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 12 ആയി ഉയര്‍ത്തി. കോപ്പ അമേരിക്കയെന്ന പേരിലേക്കു ടൂര്‍ണമെന്റ് മാറിയതില്‍പ്പിന്നെ ബ്രസീല്‍ അഞ്ചു തവണ ചാമ്പ്യന്മാരായപ്പോള് അര്‍ജന്റീനക്ക് രണ്ട് തവണ മാത്രമാണ് കിരീടം നേടാന്‍ കഴിഞ്ഞത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം ചൂടിയത് ഉറുഗ്വെയാണ്. 15 തവണ. ആറ് തവണ രണ്ടാം സ്ഥാനക്കാരുമായി.
അര്‍ജന്റീന ആകെ 14 തവണ ചാമ്പ്യന്മാരായപ്പോള് 13 തവണ റണ്ണേഴ്സപ്പായി. ബ്രസീല്‍ എട്ട് തവണ കിരീടം നേടിയപ്പോള്‍ 11 തവണ രണ്ടാം സ്ഥാനക്കാരായി. പരാഗ്വെ, പെറു ടീമുകള്‍ രണ്ട് തവണ വീതവും കൊളംബിയ, ബൊളീവിയ, ചിലി ടീമുകള്‍ ഓരോ തവണയും ജേതാക്കളായി. പരാഗ്വെ ആറ് തവണയും ചിലി നാല് തവണയും രണ്ടാമതെത്തി.
ഇത്തവണ ശതാബ്ദി ടൂര്‍ണമെന്റായതിനാലാണ് ടീമുകളുടെ എണ്ണം 16 ആക്കിയത്. 2019ലെ അടുത്ത കോപ്പ അമേരിക്ക മുതല്‍ വീണ്ടും ടീമുകളുടെ എണ്ണം 12 ആകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: