ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധിയെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതിനെതിരെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. മുന്‍ ഛത്തീസ്ഗട്ട് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അജിത് ജോഗി കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. അടുത്ത തിങ്കളാഴ്ച പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും.
രാഹുല്‍ഗാന്ധിയെ നേതൃത്വം ഏല്‍പ്പിക്കുന്നതിനെതിരെ സോണിയാഗാന്ധിയുടെ ഉപദേശക വൃന്ദത്തിലുള്ള നേതാക്കള്‍ക്കും എതിര്‍പ്പാണ്.
എന്നാല്‍ രാഹുലിന്റെ ഉപദേശകസംഘത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അധ്യക്ഷ പദവി ഉടന്‍ തന്നെ രാഹുലിന് കൈമാറാന്‍ തീരുമാനമായത്. ഇതിനെതിരെയാണ് അജിത് ജോഗി അടക്കമുള്ള നേതാക്കളുടെ പ്രതിഷേധം.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം മുതിര്‍ന്ന നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായാലും വെച്ചുപൊറുപ്പിക്കില്ലെന്ന് ഛത്തീസ്ഗട്ട് പിസിസി ജനറല്‍ സെക്രട്ടറി ശൈലേഷ് നിതിന്‍ ത്രിവേദി പ്രതികരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പാര്‍ട്ടിയില്‍ വലിയ പിളര്‍പ്പിനു വഴിവെയ്ക്കുന്ന നീക്കമാണ് അജിത് ജോഗി നടത്തുന്നത്.
2013ലെ നക്സല്‍ ആക്രമണത്തില്‍ മഹേന്ദ്ര കര്‍മ്മയും നന്ദകുമാര്‍ പട്ടേലും വി.സി ശുക്ലയും അടക്കം കൊല്ലപ്പെട്ടതോടെ സംസ്ഥാനത്തെ ഏക മുതിര്‍ന്ന നേതാവ് അജിത് ജോഗി മാത്രമായി മാറിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ മൂന്നു തോല്‍വികളെ തുടര്‍ന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് സംസ്ഥാനത്ത് ശിഥിലമായിക്കഴിഞ്ഞിട്ടുണ്ട്.
2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പണം വാങ്ങി പിന്‍വലിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അജിത് ജോഗിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ അമിത് ജോഗിയെ ഈവര്‍ഷം ആദ്യം കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് അജിത് ജോഗി പുതിയ പ്രാദേശിക പാര്‍ട്ടിയുണ്ടാക്കുന്നത്. സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തിയ അജിത് ജോഗി 2000-03ല്‍ ഛത്തീസ്ഗട്ടിലെ മുഖ്യമന്ത്രിയായിരുന്നു.
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവുകൂടിയാണ് അജിത് ജോഗി. മിക്ക കോണ്‍ഗ്രസ് നേതാക്കളും പ്രാദേശക തലങ്ങളില്‍ പാര്‍ട്ടിയുണ്ടാക്കി സംസ്ഥാന ഭരണമെങ്കിലും നേടിയെടുക്കാനുള്ള ആലോചനയിലാണെന്നാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേള്‍ക്കുന്നത്.
രാഹുല്‍ഗാന്ധിയുടെ അധ്യക്ഷ പദവിയെ ഏറ്റവുമധികം സ്വാഗതം ചെയ്യുന്നത് ഭരണകക്ഷിയായ ബിജെപിയാണ്. രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കാനുള്ള തീരുമാനം ബിജെപിയുടെ നല്ല നാളുകള്‍ക്ക് സഹായിക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: