തിരുവനന്തപുരം: കേരള നിയമസഭാ ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു ഇന്നലെ ബിജെപിയും നേതാവ് ഒ. രാജഗോപാലും. 14-ാം നിയമസഭയുടെ ആദ്യസമ്മളനത്തിന്റെ ആദ്യദിവസം 84-ാമനായി സത്യപ്രതിജ്ഞചെയ്ത് രാജഗോപാല്‍ സംസ്ഥാനത്തെ ആദ്യ ബിജെപി എംഎല്‍എ ആയി. കേരളത്തില്‍ താമര വിരിയുന്നത് തടയാന്‍ ശ്രമിച്ച ഇടത്- വലതുനേതാക്കളെല്ലാം ചരിത്രത്തിലേക്ക് രാജഗോപാല്‍ നടന്നുകയറുന്നതിന് സാക്ഷ്യം വഹിച്ചു.
രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു കാല്‍നടയായി പ്രധാനകവാടത്തിലൂടെ നിയമസഭാ മന്ദിരത്തിലെത്തിയ രാജഗോപാലിനെ കുമ്മനം രാജശേഖരന് ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കളും നീലകണ്ഠന് മാസ്റ്റര്‍, പി.സി. തോമസ്, രാജന്‍ബാബു തുടങ്ങിയ എന്‍ഡിഎ നേതാക്കളും അനുഗമിച്ചു.
പ്രവേശന കവാടത്തിന്റെ പടികളില്‍ തൊട്ടുവന്ദിച്ചശേഷം സഭയ്ക്കുള്ളിലെത്തിയ രാജഗോപാലിനെ ഇടതു-വലത് നേതാക്കള്‍ അനുമോദിക്കുന്നുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പി.കെ. കുഞ്ഞാലിക്കുട്ടിയും കരംഗ്രഹിച്ച് അനുമോദനം നല്കി. വി.എസ്. അച്യുതാനന്ദന്റെ അടുത്തെത്തി അദ്ദേഹത്തെ വണങ്ങിയശേഷം മുന്‍നിരയില്‍ തനിയ്ക്കനുവദിച്ച ഇരിപ്പിടത്തിലേക്ക്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തൊട്ടുത്ത സീറ്റാണ് മുന്‍ കേന്ദ്രമന്ത്രിയും ദേശീയപാര്‍ട്ടിയുടെ പ്രതിനിധിയുമായ രാജഗോപാലിന് നല്‍കിയിരിക്കുന്നത്.
അണികള്‍ക്ക് ആവേശമായി റോഡ് ഷോ നയിച്ചായിരുന്നു രാജഗോപാല്‍ സത്യപ്രതിജ്ഞക്കെത്തിയത്.രാവിലെ കവടിയാറിലെ സ്വാമി വിവേകാനന്ദ പ്രതിമ, വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമ എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം തുറന്ന ജീപ്പില്‍ മണ്ഡലപര്യടനവും കഴിഞ്ഞ് പാളയത്തെ രക്തസാക്ഷി മണ്ഡപത്തിലെത്തില് സ്വീകരണം.
ബിജെപിയുടെ ആദ്യ എംഎല്‍എ ആയി നിയമസഭയിലെത്തുന്നത് അയ്യങ്കാളിയുടെ ശ്രീമൂലം പ്രജാസഭാ പ്രവേശത്തെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് സ്വീകരണയോഗത്തില്‍ രാജഗോപല്‍ പറഞ്ഞു. ഒരേ ശരീരത്തിന്റെ ഇടതും വലതും നിന്നുള്ള ശബ്ദമാണ് ഇതുവരെ കേരളാ നിയമസഭയില്‍ കേട്ടുകൊണ്ടിരുന്നത്. എന്നാല്‍ ഇനിമുതല്‍ സത്യത്തിന്റേയും ധര്‍മ്മത്തിന്റെയും ശബ്ദം നിയമസഭയില്‍ മുഴങ്ങും. നിയമസഭയില്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമാകാനാണ് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അന്ധമായി എതിര്‍ക്കുന്ന എംഎല്‍എ ആയിരിക്കില്ല. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിക്കാന്‍ മടിക്കില്ല. പ്രസ്ഥാനത്തിനായി ബലിദാനികളായവരുടെ സ്മരണയ്ക്കുമുന്നില്‍ തന്റെ വിജയം സമര്‍പ്പിക്കുന്നതായി രാജഗോപാല്‍ പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, സുരേഷ് ഗോപി എംപി, ബിഡിജെഎസ് നേതാവ് നീലകണ്ഠന് മാസ്റ്റര്‍, കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്, ജെഎസ്എസ്സ് ജനറല്‍ സെക്രട്ടറി രാജന്‍ബാബു, ബിജെപി നേതാക്കളായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, പി.കെ കൃഷ്ണദാസ്, വി. മുരളീധരന്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്, ശോഭാസുരേന്ദ്രന്, വി.വി. രാജേഷ്, സി. ശിവന്‍കുട്ടി, അഡ്വ.ജെ.ആര്. പത്മകുമാര്‍, അഡ്വ. എസ്. സുരേഷ് എന്നിവര്‍ സ്വീകരണയോഗത്തില്‍ പങ്കെടുത്തു.
സ്വീകരണത്തിനുശേഷം കാല്‍നടയായി നിയമസഭയിലേക്ക്. നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളും പ്രകടനമായി സ്വാതന്ത്ര്യസമര സ്മാരകം വരെ രാജഗോപാലിനെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: