തിരുവനന്തപുരം: അഴിമതിക്കാര്‍ കടികൊള്ളുമ്പോഴറിയുമെന്ന് പുതിയ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി: ജേക്കബ് തോമസ്. ഇനി അഴിമതിക്കെതിരെ പത്തിവിടര്‍ത്തി ആടിക്കളിക്കുന്ന പതിവുണ്ടാകില്ല. പകരം അഴിമതിക്കാര്‍ കടികൊള്ളുമ്പോള്‍ അറിയുമെന്നും ജേക്കബ് തോമസ് പറഞ്ഞു. വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സര്‍ക്കാരിന്റെ കാലത്തെ അനുഭവങ്ങള്‍ കൊതുകു കടി പോലെ മാത്രമേ കണ്ടിട്ടുള്ളൂ. അത് തട്ടിക്കളഞ്ഞു മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ താന്‍ നല്ലൊരു സ്ട്രൈക്കറും ഗോള്‍കീപ്പറുമായി പ്രവര്‍ത്തിക്കും. എന്നാല്‍ മറ്റു വകുപ്പുകളുടെ കാര്യത്തില്‍ തനിക്ക് റഫറിയുടെയും കോച്ചിന്റെയും റോളാണ് ഉള്ളത്. ആ വകുപ്പുകള്‍ക്കും ക്യാപ്റ്റന്മാരുണ്ട്. അവരാണ് അതിന്റെ കാര്യങ്ങള്‍ നോക്കേണ്ടത്. അവിടെ ആരെങ്കിലും ഫൗള്‍ കാണിച്ചാല്‍ ആദ്യപടിയായി താന്‍ മഞ്ഞക്കാര്‍ഡ് കാണിക്കും. എന്നിട്ടും ഫലമുണ്ടായില്ലെങ്കില്‍ ചുവപ്പുകാര്‍ഡ് പുറത്തെടുക്കും. എല്ലായ്പ്പോഴും ഈ രണ്ടു കാര്‍ഡുകളും തന്റെ പോക്കറ്റിലുണ്ടാകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
ഇന്നലെ വരെ പോലീസ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കലായിരുന്നു ജോലി.
ഇനി മുതല്‍ അഴിമതിക്കാര്ക്കിട്ട് പണിയലായിരിക്കും തന്റെ പണി. വിജിലന്‍സ് മികച്ച ടീമായി പ്രവര്‍ത്തിക്കും. പിന്നോട്ടു നോക്കിയായിരിക്കില്ല ഇനി വിജിലന്‍സ് മുന്നോട്ടു പോകുക. ക്രിയാത്മക വിജിലന്‍സ് എന്ന ആശയവുമായി മുന്നോട്ടു പോകും. ഫൗള്‍ ചെയ്യുന്നവര്‍ക്ക് വിജിലന്‍സില്‍ സ്ഥാനമുണ്ടാകില്ല. തെറ്റുകളില്ലാത്ത വിജിലന്‍സാണ് കേരളത്തില്‍ ഉണ്ടാകേണ്ടത്. അതിനായി എല്ലാ വകുപ്പുകളെയും നിരീക്ഷിക്കും.
അഴിമതി ലളിതമായ കാര്യമല്ല. ദൈനംദിന ജീവിതത്തില്‍ പൊതുജനം പലതരം അഴിമതികള്‍ നേരിടുന്നുണ്ട്. അത്തരം അഴിമതികള്‍ അവസാനിപ്പിക്കണം. പൊതുമുതല്‍ നഷ്ടപ്പെടുന്നതും അവസാനിപ്പിക്കേണ്ടതാണ്. പൊതുമേഖലാസ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെ സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളെയും അഴിമതിമുക്തമാക്കുകയാണ് വിജിലന്‍സിന്റെ ലക്ഷ്യം, ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: